TMJ
searchnav-menu
post-thumbnail

Left in Lurch

പിളർപ്പിന്റെ ഷഷ്ടിപൂർത്തിയും ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഭാവിയും

26 Oct 2024   |   5 min Read
കെ പി സേതുനാഥ്

ന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായക സംഭവങ്ങളിലൊന്നായിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പ്. രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മേഖലകളിൽ ഇന്ത്യയിൽ മാത്രമല്ല ലോകമാകെ നാനാവിധത്തിലുള്ള മാറ്റങ്ങൾ ദൃശ്യമായ 1960-കളിലാണ് കമ്മ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) രണ്ടായി ഭിന്നിക്കുന്നത്. 1964ലെ ഔപചാരികമായ ഭിന്നതയുടെ ഷഷ്ടിപൂർത്തി വർഷമാണ് 2024. പിളർപ്പിന്റെ  60 വർഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പെട്ടെന്ന് ശ്രദ്ധയിൽ വരുന്ന ചില സംഗതികളുടെ വിവരണം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറച്ചുകൂടി വ്യക്തതയോടെ മനസ്സിലാക്കുവാൻ സഹായിക്കും. ബ്രിട്ടീഷ് കൊളോണിയൽ ഭരണ കാലത്തും അതിന് ശേഷവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ നിലനിന്ന ഭിന്ന വീക്ഷണങ്ങളും, അഭിപ്രായങ്ങളും അപരിഹാര്യമായ സ്ഥിതിയിൽ എത്തിയതാണ് പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ചതെന്ന കാഴ്ച്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഈ വിവരണം. അത്തരമൊരു കാഴ്ച്ചപ്പാട് സ്വീകരിക്കുമ്പോഴും പിളർപ്പിന്റെ പ്രധാന കാരണങ്ങളായി ഉയർന്നുവന്ന ചില വിഷയങ്ങളുടെ ഇന്നത്തെ സ്ഥിതി നോക്കുമ്പോൾ അത് ക്വിക്സോട്ടിന്റെ കാറ്റാടിയുമായുള്ള യുദ്ധത്തെ ഓർമ്മിപ്പിച്ചാൽ തെറ്റു പറയാനാവില്ലെന്ന മുൻ‌കൂർ ജാമ്യത്തോടെ മുന്നോട്ടു പോവുന്നതാവും ഉചിതം. പിളർപ്പിനുള്ള പ്രധാന അന്താരാഷ്ട്ര-ദേശീയ വിഷയങ്ങൾ സോവിയറ്റ് യൂണിയനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായിരുന്നു. അതായത് സോവിയറ്റ് യൂണിയനോടും കോൺഗ്രസ്സിനോടുമുള്ള സമീപനം എന്താവണമെന്ന ആശയപരമായ കീറാമുട്ടി. ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായ സോവിയറ്റ് യൂണിയനെയും, പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും ചൊല്ലി  60 കൊല്ലങ്ങൾക്ക് മുമ്പ് തല്ലിപ്പിരിഞ്ഞതിന്റെ പ്രത്യയശാസ്ത്രം ഇപ്പോൾ ഏതു ഭാഷയിലാവും 'ജെൻസിയോട്' (പുത്തൻ തലമുറ) പറയാനാവുക. ഈ ചോദ്യം ലക്ഷണമൊത്ത ഒരു ക്വിക്സോട്ട് നിമിഷമാണെന്ന ചരിത്രപരമായ ഫലിതം പിളർപ്പിനു ശേഷമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ 'ബാലൻസ് ഷീറ്റ്'മനസ്സിലാക്കുവാനുള്ള ഒരു നല്ല പ്രവേശികയാണ്. സായുധ വിപ്ലവം മാത്രമാണ് മോക്ഷമാർഗം എന്ന് വിശ്വസിക്കുന്ന മാവോയിസ്റ്റു പാർട്ടികളുടെ ഭൂതവും, വർത്തമാനവും 64ലെ പിളർപ്പിന്റെ ഷഷ്ടിപൂർത്തിയുടെ അവലോകനത്തിൽ നിന്നും മാറ്റി നിർത്തുന്നു.

അസം മുതൽ കേരളം വരെ അല്ലെങ്കിൽ കാശ്മീർ മുതൽ കന്യാകുമാരി വരെ ഒഴിവാക്കാനാവാത്ത രാഷ്ട്രീയ സാന്നിധ്യമായിരുന്നു ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടികൾ. 1920കൾ മുതൽ 1970കൾ വരെയുള്ള അരനൂറ്റാണ്ടു കാലത്തെ അങ്ങനെ കണക്കാക്കാം. എന്നാൽ 1980കൾ മുതൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ പിന്നോട്ടടിയുടെ കാലമാണ്. പശ്ചിമ ബംഗാളിലും, ത്രിപുരയിലും ദീർഘകാലവും കേരളത്തിൽ ഇടവിട്ടും സിപിഎംന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി ഭരണം ഇങ്ങനെയൊരു കാലഗണനയെ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്നുറപ്പാണ്. പക്ഷെ മേൽപ്പറഞ്ഞ കാലയളവിൽ അസം, കാശ്മീർ, പഞ്ചാബ്, ബീഹാർ, ഒഡീഷ, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ രാഷ്ട്രീയമായ പ്രസക്തി ഏതാണ്ട്  ഇല്ലാതായി എന്ന് പറയാം. സാമ്പത്തിക വിദഗ്ധർ 'സെക്കുലർ ഡിക്ലയിൻ' എന്നു പറയുന്നതിന്റെ ഒരു രാഷ്ട്രീയ പതിപ്പായി ഇതിനെ വിശേഷിപ്പിക്കാം.

ഗ്രാമങ്ങളിൽ കർഷക പ്രസ്ഥാനവും, നഗരങ്ങളിൽ തൊഴിലാളി യൂണിയനുകളും കമ്മ്യൂണിസ്റ്റു പാർട്ടിക്ക് രാജ്യവ്യാപകമായ അടിത്തറ ഒരുക്കുന്നതിൽ നല്ല പങ്കു വഹിച്ചു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ തന്നെ പാർട്ടി ഈ മേഖലകളിൽ അടിത്തറ വികസിപ്പിച്ചു. പക്ഷെ അക്കാലം മുതൽ പാർട്ടിക്കുള്ളിൽ നടന്ന ആശയപരമായ സംശയങ്ങളും ഭിന്നതകളും അവയെ രൂപപ്പെടുത്തിയ സാഹചര്യങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ഇപ്പോഴും തുടരുന്നു. സിപിഐ പിളർന്നതിനെ പറ്റി കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ജുനെദ് ഷെയ്ഖ് ദി ഇന്ത്യ ഫോറം എന്ന വെബ് ജേർണലിൽ എഴുതിയ ലേഖനം വിഷയത്തെ മനസിലാക്കുവാൻ സഹായിക്കുന്നതാണ്. 1947ന് മുൻപും പിൻപും സിപിഐ നേരിട്ട ആശയപരവും, പ്രായോഗികവുമായ വെല്ലുവിളികളും സംഘർഷങ്ങളും പരിശോധിക്കുന്ന അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന നിഗമനവും ശ്രദ്ധേയമാണ്. ഒറ്റ പാർട്ടിയായി ലയിക്കുന്നതിനു പകരം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മുന്നണിയായി പ്രവർത്തിക്കുന്ന രീതി സിപിഐ-സിപിഎം പാർട്ടികൾ തുടരാനാണ് സാധ്യത എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

REPRESENTATIVE IMAGE | WIKI COMMONS
പരിഷ്കരണ വാദം, കോൺഗ്രസ്സിനോടുള്ള സമീപനം, ഇന്ത്യൻ ഭരണകൂടത്തെക്കുറിച്ചുള്ള വിലയിരുത്തൽ, സോവിയറ്റ്-ചൈന ഭിന്നതകളിൽ സ്വീകരിച്ച നിലപാടുകൾ, ഇന്ത്യ-ചൈന യുദ്ധം എന്നിവയെ 64ലെ പിളർപ്പിന്റെ മുഖ്യകാരണങ്ങളായി ഷെയ്ഖ് ചൂണ്ടിക്കാണിക്കുന്നു. അവയിൽ ചിലത് 1947ന് മുമ്പുള്ള ചില വിഷയങ്ങളുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു.

"വിപ്ലവകരമായ പരിവർത്തനത്തെക്കുറിച്ചുള്ള ചോദ്യം 1920 മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ചർച്ച ചെയ്യുന്നു. തന്ത്രങ്ങളിൽ മാറ്റം വരുത്താനും, പാർട്ടിയുടെ പിളർപ്പിലേക്കും ആ തർക്കങ്ങൾ നയിച്ചു. അറുപത് വർഷങ്ങൾക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പിളർപ്പിലേക്കു നയിച്ച പ്രശ്നങ്ങൾ മനസിലാക്കാൻ അന്ന് ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങളിൽ വീണ്ടും നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. അന്ന് ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങൾ - കോൺഗ്രസ് പാർട്ടിയുമായുള്ള കമ്മ്യൂണിസ്റ്റുകളുടെ ബന്ധം, ചൈനയോടുള്ള സിപിഐയുടെ നിലപാട്, അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ പങ്ക്, ഇന്ത്യൻ മുതലാളിത്തത്തിൻ്റെ സ്വഭാവം എന്നിവയാണ് ഇവ ഇന്നും പ്രസക്തമാണ്",  അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ്സിനോടുള്ള സമീപനം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന ഷെയ്ഖ് അതിന്റെ സങ്കീർണ്ണതകളും വിശദീകരിക്കുന്നു.

കോൺഗ്രസുമായുള്ള സിപിഐയുടെ ബന്ധം തുടക്കം മുതൽ സംഘർഷഭരിതമായിരുന്നുവെങ്കിലും ചില പൊതുതാത്പര്യങ്ങൾ കണ്ടെത്തുവാൻ  കമ്മ്യൂണിസ്റ്റുകൾക്ക് കഴിഞ്ഞിരുന്നു. 1934ൽ സിപിഐ നിരോധിക്കപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിനുള്ളിൽ നിന്നും പ്രവർത്തിക്കുകയായിരുന്നു. എന്നാൽ 1937ൽ നടന്ന തിരഞ്ഞെടുപ്പിൽ 11 പ്രവിശ്യകളിൽ എട്ടിലും കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ നേരത്തെ നിലനിന്ന സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായി. കോൺഗ്രസിന്റെ വിജയം ജിഡി ബിർളയെ പോലുള്ള വൻകിട മുതലാളിമാർ ആഘോഷിക്കുകയും കോൺഗ്രസ് സർക്കാരുകൾ കർഷക-തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതും സിപിഐ-കോൺഗ്രസ് ബന്ധത്തെ വഷളാക്കുന്നതിന് ഇടവരുത്തിയെന്ന് ഷെയ്ഖ് ചൂണ്ടിക്കാട്ടുന്നു. 1938ന്റെ അവസാനത്തിൽ, ബോംബെയിലെ കോൺഗ്രസ് മന്ത്രിസഭ ബോംബെ വ്യാപാര തർക്ക നിയമം പാസാക്കിയതും ട്രേഡ് യൂണിയനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള പുതിയ നിയമങ്ങൾ ഇതോടെ പ്രാബല്യത്തിൽ വന്നതും അദ്ദേഹം ഉദാഹരിക്കുന്നു. "പുതിയ നിയമപ്രകാരം യൂണിയൻ്റെ നിയമസാധുത ബിസിനസ്സ് ഉടമകളുടെ അംഗീകാരത്തിന് വിധേയമായി. ഒപ്പം നിയമവിരുദ്ധമെന്ന് മുദ്ര കുത്തുന്ന സമരങ്ങൾക്ക് ആറ് മാസം തടവ് ശിക്ഷയും പ്രാബല്യത്തിലായി".

രണ്ടാം ലോകയുദ്ധം സിപിഐയുടെ അവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കി. ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നതു വരെ യുദ്ധത്തെ ശക്തിയായി എതിർത്ത സിപിഐ 1941ൽ നിലപാട് മാറ്റി. "ലോകത്തെ മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളെപ്പോലെ അവർ തങ്ങളുടെ യുദ്ധവിരുദ്ധ നിലപാട് തിരുത്തി. ആഗോള സോഷ്യലിസത്തിൻ്റെ മാതൃകയായ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാനായി സിപിഐ യുദ്ധത്തെ പിന്തുണച്ചു.  ഫലത്തിൽ, കൊളോണിയൽ സർക്കാരിൻ്റെ സഖ്യകക്ഷിയായി സിപിഐ മാറുകയും ഭരണകൂടം ആ പാർട്ടിയുടെ വിലക്ക് നീക്കുകയും ചെയ്തു. മറുവശത്ത്, കോൺഗ്രസ് 1942ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു. ആഗോള സംഭവങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ വെട്ടിലാക്കി. ഒരു വശത്ത് ആഗോള കമ്മ്യൂണിസത്തിൻ്റെ സംരക്ഷണവും മറുവശത്ത് ഫാസിസത്തിൻ്റെ പരാജയവും ഉപയോഗിച്ച് കൊളോണിയൽ വിരുദ്ധ ദേശീയതയോടുള്ള പ്രതിബദ്ധത സമന്വയിപ്പിക്കാൻ അവർ ബുദ്ധിമുട്ടി", ഷെയ്ഖ് വിശദീകരിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
"കൊളോണിയൽ സർക്കാർ യുദ്ധാനന്തരം സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിരുന്നെങ്കിൽ കോൺഗ്രസ് പൂർണ്ണഹൃദയത്തോടെ യുദ്ധത്തിന് പിന്തുണ നൽകുമായിരുന്നു" എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.

1947നു മുമ്പുള്ള ഈ സങ്കീർണ്ണതകൾ സ്വാതന്ത്ര്യപ്രാപ്തിയോടെ പുതിയ രൂപഭാവങ്ങൾ കൈവരിച്ചു. "1946-47 കാലത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രവിശ്യാ ഗവൺമെൻ്റുകളുടെയും, സ്വാതന്ത്ര്യത്തിനു പിന്നാലെ  കോൺഗ്രസ് ഭരണകൂടത്തിന്റെയും' അടിച്ചമർത്തലിന്  കമ്മ്യൂണിസ്റ്റുകൾ വിധേയരായി. "നിരവധി കാർഷിക കലാപങ്ങൾ അടിച്ചമർത്തലിന് വിധേയമായി. ബംഗാൾ (തേഭാഗ പ്രസ്ഥാനം), തെലങ്കാന, തഞ്ചാവൂർ, ബിഹാർ, മലബാർ, ബോംബെ പ്രവിശ്യയിലെ വാർലി പ്രക്ഷോഭങ്ങൾ. ബോംബെ, കാൺപൂർ തുടങ്ങിയ നഗര കേന്ദ്രങ്ങളിലും അതിൻ്റെ കേഡർമാർ അടിച്ചമർത്തലുകൾ നേരിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം കർഷക നഗര പ്രസ്ഥാനങ്ങൾ അടിച്ചമർത്തലെന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നു", ഷെയ്ഖ് പറയുന്നു.

1948ൽ സിപിഐയുടെ രണ്ടാം പാർട്ടി കോൺഗ്രസ് തീരുമാനിച്ച സായുധ വിപ്ലവമെന്ന ആശയത്തിന്റെ പശ്ചാത്തലം ഇതായിരുന്നു. "കൊളോണിയലിസത്തിൻ്റെ തകർച്ചയ്ക്ക് ശേഷവും സാമ്രാജ്യത്വത്തിൻ്റെ ഘടനകൾ ശക്തമായി നിലകൊള്ളുന്നു എന്നതായിരുന്നു" 48ലെ കോൺഗ്രസ്സിലെ ഒരു പ്രധാന ഉൾക്കാഴ്ച. അതായത് "കോൺഗ്രസ് ഭരണം എ) കൊളോണിയൽ ഭരണത്തിൻ്റെ തുടർച്ചയാണ്, ബി) ഇന്ത്യ ഇപ്പോഴും യൂറോ-അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ പിടിയിലാണെന്ന വാദം".

"സ്വതന്ത്ര ഇന്ത്യ സമ്പൂർണമായി പരമാധികാരമുള്ളതല്ലെന്നും കൊളോണിയൽ അധികാരം കോൺഗ്രസ് ഭരണത്തിലേക്ക് മാറിയെന്നുമുള്ള" വാദങ്ങൾ  1964ലെ പിളർപ്പിലും സജീവമായി. 1948 മുതൽ 1950 വരെ രണദിവെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന വർഷങ്ങളിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുടെ തെളിവായി ഇക്കാര്യം ബസവപുന്നയ്യ ഉയർത്തുകയും ചെയ്തുവെന്ന് ഷെയ്ഖ് ചൂണ്ടിക്കാട്ടുന്നു.

സർവ്വദേശീയ സംഭവവികാസങ്ങൾ ഇന്ത്യനവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകളിലെ ഭിന്ന വീക്ഷണങ്ങളെ കൂടുതൽ രൂക്ഷമാക്കിയതായി അദ്ദേഹം പറയുന്നു. 1956ലെ ക്രൂഷ്ചേവ് നടത്തിയ സ്റ്റാലിൻ വിരുദ്ധ പ്രസംഗം, 1957ലെ സമാധാനപരമായ സഹവർത്തിത്വത്തെക്കുറിച്ചുള്ള മോസ്കോ രേഖ, 1960ൽ 81 രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റു-തൊഴിലാളി പാർട്ടികൾ നടത്തിയ സംയുക്ത പ്രസ്താവന എന്നിവ നിർണ്ണായകമായി മാറി. സോവിയറ്റു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കാർമികത്വത്തിൽ അരങ്ങേറിയ ഈ മാറ്റങ്ങൾക്ക് എതിരെ മാവോയുടെ നേതൃത്വത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റു പാർട്ടി തുറന്ന പോരിന് തയ്യാറായതോടെ ലോകത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടികളിലെല്ലാം റഷ്യ-ചൈന തർക്കങ്ങൾ പ്രതിഫലിച്ചു.1962ലെ ഇന്ത്യ-ചൈന യുദ്ധം ഇവിടുത്തെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. 1961ൽ വിജയവാഡയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ സിപിഐ പിളർപ്പ് ഒഴിവാക്കിയെങ്കിലും പിന്നീട് വലത്-ഇടതു വിഭാഗങ്ങളായി അറിയപ്പെട്ടവർ തമ്മിൽ അപരിഹാര്യമായ ഭിന്നതകൾ ഉറച്ചതായി ഷെയ്ഖ് പറയുന്നു. നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കങ്ങൾ, ഡാങ്കെ കത്തുകൾ എന്നിവ അതിന്റെ ആക്കം കൂട്ടി.

ചില അനുഭാവികൾ കാലാകാലങ്ങളിൽ ആവശ്യപ്പെട്ടിട്ടും, സിപിഐയും സിപിഐയും (എം) ഒരിക്കലും ലയിച്ചില്ല. പുതിയ ചരിത്ര സംഭവവികാസങ്ങൾ കൂടുതൽ സങ്കീർണതകൾ കൂട്ടിച്ചേർത്തിരിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ ഉയർച്ച, ആഗോള രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനം, സോവിയറ്റ് യൂണിയൻ്റെ തകർച്ച, ആഗോള കമ്മ്യൂണിസത്തിൻ്റെ പ്രബലമായ മാതൃകയായി ചൈനയുടെ ഉയർച്ച, മതേതരത്വത്തിനായി നിലകൊള്ളുന്ന ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെന്ന നിലയിൽ നിന്നും നവലിബറലിസത്തിൻ്റെയും മൃദു ഹിന്ദുത്വത്തിൻ്റെയും നടത്തിപ്പുകാരായുള്ള കോൺഗ്രസ് പാർട്ടിയുടെ പരിവർത്തനം എന്നിവ അതിന്റെ ലക്ഷണങ്ങൾ. വ്യത്യസ്ത പാർട്ടികളായി തുടരുമ്പോഴും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒരു പൊതു മിനിമം പരിപാടിയിൽ അണിനിരക്കാനുള്ള തീരുമാനം ഈ സാഹചര്യങ്ങളിൽ തുടരും. 1980-90കളിലെ മൂന്നാം മുന്നണി രാഷ്ട്രീയത്തിലും 2000ത്തിലെ യുപിഎ സഖ്യത്തിലും 2020കളിലെ ഇന്ത്യാ മുന്നണിയിലും ഒരു പൊതു മിനിമം പരിപാടിയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സഖ്യങ്ങളുടെ സിപിഐ-സിപിഎം മാതൃകയും സ്വാധീനം ചെലുത്തിയിട്ടുള്ളതായി ഷെയ്ഖ് വിലയിരുത്തുന്നു.


#Left in Lurch
Leave a comment