TMJ
searchnav-menu
post-thumbnail

Left in Lurch

സാംസ്‌കാരികഇടതുപക്ഷം:  കേരളീയാനുഭവങ്ങൾ 

09 Oct 2024   |   15 min Read
വി.വിജയകുമാർ
 

ത്തൊമ്പതാം നൂറ്റാണ്ടു മുതൽ ശക്തിയാർജ്ജിക്കുന്ന ദളിത്-കീഴാള പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും തുടർന്നു രൂപം കൊള്ളുന്ന മതപരിഷ്‌കരണത്തിന്റെയും സാമൂഹികനവോത്ഥാനത്തിന്റെയും പ്രസ്ഥാനങ്ങളുമാണ് കേരളത്തിന്റെ ജനാധിപത്യവൽക്കരണപ്രക്രിയകൾക്കും ആധുനീകരണത്തിനും അടിത്തറയൊരുക്കുന്നത്. ശ്രീനാരായണന്റെ  അരുവിപ്പുറം പ്രതിഷ്ഠ കേരളീയനവോത്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏടായിരുന്നു. എന്നാൽ, ഇതിനു മുന്നേ തന്നെ കീഴാളജനവിഭാഗങ്ങൾ പല വിധത്തിലുള്ള പ്രതികരണങ്ങളിലൂടെയും കലാപങ്ങളിലൂടെയും വർണ്ണ-ജാതിവ്യവസ്ഥയിലധിഷ്ഠിതമായ നാടുവാഴിത്തമൂല്യങ്ങൾക്കെതിരെ നിലയുറപ്പിച്ചു തുടങ്ങിയിരുന്നുവെന്ന് ചരിത്രരേഖകൾ കാണിക്കുന്നുണ്ട്. ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ച അയിത്തത്തിനും അനാചാരത്തിനും പീഡനങ്ങൾക്കും എതിരായ ബോധമനസ്സ് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉയിർക്കൊണ്ടതാണെന്നു കരുതുന്നത് വലിയ പ്രമാദമായിരിക്കും. വിവേചനത്തെ കുറിച്ചുള്ള ബോധ്യങ്ങൾ ചെറിയ രൂപത്തിലാണെങ്കിലും മുന്നേ തന്നെ നിലനിന്നിരുന്നുവെന്നും അത് കാലത്തിനനുസരിച്ചു പരിണമിച്ചുവെന്നും കരുതുന്നതാണ് യുക്തിസഹമായിട്ടുള്ളത്. മാറുമറയ്ക്കാനുള്ള അവകാശത്തിനായി ചാന്നാർ സ്ത്രീകൾ നടത്തിയ സമരങ്ങൾ (1828 മുതലെങ്കിലും ഈ കലാപം തുടങ്ങുന്നുണ്ട്), കല്ലുമാല ബഹിഷ്‌ക്കരണം എന്നിവയെല്ലാം കീഴാളരിൽ നിന്നും സ്വയമേവ ഉയർന്നു വന്ന പ്രക്ഷോഭങ്ങളായിരുന്നു. കീഴാള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സാധ്യമാക്കുന്നതിനു വേണ്ടി തിരുവിതാംകൂറിലെ വയലേലകളിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഒന്നരവർഷക്കാലത്തോളം കൃഷിപ്പണിക്കിറങ്ങാൻ വിസമ്മതിച്ചു കൊണ്ടു നടത്തിയ അടിയാളരുടെ സമരം ലോകചരിത്രത്തിൽ തന്നെ അനന്യമായിരിക്കും. തുടർന്ന് അയ്യങ്കാളി വിളാകത്ത് സ്ഥാപിച്ച പള്ളിക്കൂടം സവർണ്ണജാതിനേതൃത്വങ്ങൾ തീയിട്ടു നശിപ്പിക്കുന്നുണ്ട്. അദ്ദേഹം തുടർന്നും സ്‌കൂൾ സ്ഥാപിക്കുന്നു. മിഷണറിമാരുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളും മതപരിവർത്തനവും കീഴാളജനതയുടെ ആത്മബോധത്തെ ഉണർത്തുന്നതിനു സഹായകമാകുന്നുണ്ട്. 1912ൽ അയ്യങ്കാളിയുടെ പ്രജാമണ്ഡലം പ്രസംഗത്തിൽ കൃഷിഭൂമി കർഷകനായിരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വില്ലുവണ്ടിയാത്ര അയിത്തത്തിനെതിരായ പ്രക്ഷോഭമെന്നപോലെ സ്വതന്ത്രമായ സഞ്ചാരത്തിനും പൊതുഗതാഗതത്തിനും വേണ്ടിയുള്ള ത്വരകളെ സമൂഹമെമ്പാടും ഉണർത്തുന്നതായിരുന്നു. ജാതിശരീരങ്ങളായി വിഭജിക്കപ്പെട്ടിരുന്ന സമൂഹത്തെ മനുഷ്യൻ എന്ന കേവലസ്വരൂപത്തിലേക്കു നയിക്കാൻ പ്രാപ്തമാക്കിയത് ഈ രീതിയിലുള്ള കീഴാളവ്യവഹാരങ്ങളായിരുന്നു. ദളിത് ജാതിവ്യവഹാരങ്ങളിൽ നിന്നാണ് കേരളീയാധുനികത നിർമ്മിക്കപ്പെടുന്നതെന്ന നിരീക്ഷണം വളരെ പ്രധാനമാണ്. ശ്രീനാരായണന്റെയും അയ്യങ്കാളിയുടെയും പൊയ്കയിൽ അപ്പച്ചന്റെയും ഒക്കെ നേതൃത്വത്തിൽ ഉയർന്നുവന്ന കീഴാളപ്രസ്ഥാനങ്ങളാണ് വി.ടി ഭട്ടതിരിപ്പാടിനെ പോലെ മുന്നോക്കസമുദായത്തിൽപ്പെട്ടവരിൽ തന്നെയും സ്വസമുദായപരിഷ്‌ക്കരണത്തിനുള്ള ത്വരകൾ സൃഷ്ടിച്ചതെന്നും കാണണം.

കൊളോണിയൽ ഭരണത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർത്തുന്നതിന് കീഴാളപ്രസ്ഥാനങ്ങൾക്കു കഴിഞ്ഞില്ലെന്ന വിമർശത്തിന്റെ സാംഗത്യവും പരിശോധിക്കാം. യഥാർത്ഥത്തിൽ കീഴാളസമൂഹങ്ങൾക്ക് ആപേക്ഷികമായെങ്കിലും സ്വാച്ഛന്ദ്യം ലഭിച്ചത് വർണ്ണ - ജാതി -നാടുവാഴിത്ത വ്യവസ്ഥയിലുപരി കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നു. നമുക്കു സന്ന്യാസം നൽകിയത് കൊളോണിയലിസമാണെന്ന നാരായണഗുരുവിന്റെ വാക്കുകൾ ഇക്കാര്യത്തെ നന്നായി വിശദീകരിക്കുന്നുണ്ട്. കീഴാളസാമൂഹികാവബോധമെന്ന പോലെ ദക്ഷിണേന്ത്യയിലെ ദ്രാവിഡദർശനങ്ങളും ബൗദ്ധപാരമ്പര്യവും കേരളത്തിലെ നവോത്ഥാനനായകന്മാരെ പ്രചോദിപ്പിക്കുന്നുണ്ട്. നാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യാവുസ്വാമിയുടെ ശിഷ്യന്മാരായിരുന്നു. വൈകുണ്ഠസ്വാമികളുമായും ഗുരുവിനു ബന്ധമുണ്ടായിരുന്നു. വർണ്ണവ്യവസ്ഥയില്ലാതെ തന്നെ ആത്മീയജീവിതം സാധ്യമാണെന്ന് ഗുരു പറഞ്ഞുവയ്ക്കുകയും ആത്മീയജീവിതത്തിനും ഭൗതികശ്രേയസിനുമിടയിൽ വൈരുദ്ധ്യങ്ങളുണ്ടാകേണ്ടതില്ലെന്നു നിഷ്‌ക്കർഷിക്കുകയും ചെയ്തു. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ജാതിവ്യവസ്ഥയുടെയും ന്യായീകരണങ്ങളെ ചോദ്യം ചെയ്യുന്ന മനോമണ്ഡലങ്ങൾ രൂപീകൃതമായി. വാഗ്ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ, മക്തി തങ്ങൾ, അബ്രഹാം മൽപ്പാൻ എന്നിങ്ങനെ നിരവധി നേതാക്കളെ നവോത്ഥാനപ്രസ്ഥാനം സൃഷ്ടിച്ചെടുക്കുന്നുണ്ട്. ബംഗാളിലെ നവോത്ഥാനപ്രസ്ഥാനം ഒരു ബ്രാഹ്മണനവീകരണപ്രസ്ഥാനമായി മാറിയതുപോലെ കേരളത്തിൽ സംഭവിക്കാതിരിക്കുന്നതിനു പ്രധാന കാരണം കേരളീയനവോത്ഥാനത്തിന് അടിത്തറയായിരുന്നത് കീഴാളപ്രസ്ഥാനങ്ങളായിരുന്നു എന്ന യാഥാർത്ഥ്യമാണ്. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ദിവാന്റെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ നടന്ന പുന്നപ്ര വയലാർ സമരത്തിൽ രക്തസാക്ഷികളായവരിൽ ഏറിയ ഭാഗവും ദളിത്കീഴാളജനവിഭാഗങ്ങളിൽ നിന്നുള്ള മനുഷ്യരായിരുന്നു.

അയ്യങ്കാളിയുടെ പ്രസിദ്ധമായ വില്ലുവണ്ടിയാത്രാ പ്രതിമ | PHOTO:FACEBOOK
കീഴാളസാമൂഹികാവബോധം കേരളീയനവോത്ഥാനത്തിനു നൽകിയ സംഭാവനകളെ ശരിയായ രൂപത്തിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും കേരളത്തിലെ ആദ്യകാലത്തെ മാർക്സിസ്റ്റുകൾക്കും പുരോഗമന സാംസ്‌കാരിക പ്രവർത്തനത്തിനും കഴിഞ്ഞിരുന്നില്ല. അയ്യങ്കാളിയെ പോലെ വളരെ ഉയർന്ന മാനങ്ങളുള്ള സംഭാവനകൾ നൽകിയ ഒരു ദളിത് നേതാവിനെ തന്റെ കേരള ചരിത്ര വിശ്ലേഷണങ്ങളിൽ ഇ എം എസ് നമ്പൂതിരിപ്പാട് പരാമർശിക്കാതിരിക്കുന്നത് ഇതു കൊണ്ടാണ്. ഫ്യൂഡൽ വാഴ്ചയുടെയും വർണ്ണവ്യവസ്ഥയുടെയും മൂല്യലോകങ്ങളെ മാത്രം ഉൾക്കൊള്ളുകയും സവിശേഷസന്ദർഭങ്ങളിൽ മാത്രം കൊളോണിയൽ വിരുദ്ധത പ്രദർശിപ്പിക്കുകയും ചെയ്തിരുന്ന വേലുത്തമ്പി ദളവയെയും പഴശ്ശിരാജയെയും മറ്റും നവോത്ഥാനനായകന്മാരായി കണ്ടെത്തുന്നവരുണ്ടായിരുന്നു. ഇവർക്ക് വി.ടി. ഭട്ടതിരിപ്പാടിനും ചട്ടമ്പി സ്വാമികൾക്കും നാരായണഗുരുവിനും അപ്പുറത്തേക്കു കടന്ന് നവോത്ഥാനപ്രക്രിയയിൽ വലിയ സംഭാവനകൾ നൽകിയ കീഴാളനേതാക്കന്മാരെ കാണാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് സമൂഹത്തിൽ ശക്തമായിരുന്ന വർണ്ണ-ജാതിവ്യവസ്ഥയും ബ്രാഹ്മണ്യശ്രേഷ്ഠതയെക്കുറിച്ചുള്ള വിശ്വാസങ്ങളും മധ്യവരേണ്യ ​വർ​ഗബോധവും ആദ്യകാല മാർക്സിസ്റ്റുകളെയും പുരോഗമനസാംസ്‌കാരികപ്രവർത്തകരെയും അബോധത്തിൽ സ്വാധീനിച്ചിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. കീഴാളപ്രസ്ഥാനങ്ങളുടെ പങ്കാളിത്തത്തെ തമസ്‌കരിക്കുന്ന ന്യൂനീകൃതമായ സമീപനത്തിൽ നിൽക്കുമ്പോൾ തന്നെ കേരളത്തിൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കു കടന്നുവരാനുള്ള മണ്ണൊരുക്കി നൽകുന്നത് നവോത്ഥാനപ്രസ്ഥാനങ്ങളാണെന്ന വിലയിരുത്തൽ നടത്തുന്നതിന് ആദ്യകാലത്തെ ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനം തയ്യാറാകുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഉയിർക്കൊണ്ട കേരളത്തിലെ പുരോഗമന--സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സ്ഥാപനങ്ങളുടെയെല്ലാം ആധാരശില നവോത്ഥാന മൂല്യവിപ്ലവമായിരുന്നു.

കീഴാളസാമൂഹികാവബോധത്തോടൊപ്പം ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളും ഇടതുപക്ഷശക്തികളുടെ പ്രവർത്തനത്തിനു ഊർജ്ജം നൽകുന്നതായിരുന്നു. കേരളത്തിലെ ആദ്യകാല ഇടതുപക്ഷ പ്രവർത്തകരെല്ലാം തന്നെ ദേശീയപ്രസ്ഥാനമായ കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നവരാണെന്നു കാണണം. റഷ്യൻ വിപ്ലവം പകർന്ന ആവേശങ്ങളാണ് കേരളത്തിലെ കോൺഗ്രസിനുള്ളിൽ സോഷ്യലിസ്റ്റ് ധാരയെ സൃഷ്ടിച്ചതിനുള്ള പ്രധാന പ്രേരണയെന്നു പറയാം. കേരളത്തിൽ റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള വാർത്തകൾ ആദ്യം എത്തിക്കുന്നതിൽ വി.വി.വേലുക്കുട്ടി അരയന്റെ പത്രം ഒരു പങ്കു വഹിക്കുന്നുണ്ട്. റഷ്യൻ വിപ്ലവത്തിനു സ്വാഗതമരുളിക്കൊണ്ടുള്ള എഴുത്തുകൾ മലയാളത്തിൽ ഉണ്ടാകുന്നു. വള്ളത്തോൾ എഴുതുന്ന മാപ്പ് എന്ന കവിതയിൽ മുതലാളി എന്ന വാക്കും സഹോദരൻ അയ്യപ്പൻ എഴുതിയ ഈഴവോൽബോധനം എന്ന കവിതയിൽ സഖാവ് എന്ന വാക്കും പ്രത്യക്ഷപ്പെടുന്നു. എന്നാൽ, എഴുത്തിലുപരിയായി സാധാരണക്കാരിലേക്ക് സമത്വവാദത്തിന്റെ സന്ദേശമെത്തിച്ചത് നേതാക്കളുടെ പ്രസംഗങ്ങളായിരുന്നു. ഇടതുപക്ഷ മൂല്യബോധം കേരളസാമൂഹികമനസ്സിന്റെ പുരോയാനത്തെ അടയാളപ്പെടുത്താൻ തുടങ്ങി. പാട്ടബാക്കി, കെ പി എ സി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മലബാർ കേന്ദ്ര കലാസമിതി, തോപ്പിൽഭാസി, ഒ എൻ വി കുറുപ്പ്, കേശവദേവ്, കഥാപ്രസംഗം, വായനശാല, ഗ്രന്ഥശാല, വയലാർ, പൊൻകുന്നും വർക്കി, കേസരി ബാലകൃഷ്ണപിള്ള, എസ് എൽ പുരം, കെ.ടി മുഹമ്മദ്, വി സാംബശിവൻ, പി ജെ ആന്റണി, പി ഗോവിന്ദപ്പിള്ള എന്നിങ്ങനെ നിരവധി നാമരൂപങ്ങളെ വിശദീകരിച്ചു കൊണ്ടുവേണം ജീവത്സാഹിത്യപ്രസ്ഥാനത്തിന്റെയും തുടർന്നുള്ള കാലയളവിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളെ രേഖപ്പെടുത്താൻ.

മുപ്പതുകളിൽ തന്നെ കേരളത്തിലെ സാഹിത്യരംഗം പുരാണകഥകളെ ആശ്രയിച്ചു മാത്രം രചനകൾ നടത്തുന്ന പഴയ സമ്പ്രദായത്തിൽ നിന്നും മാറി ബഹുദൂരം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞിരുന്നു. സാഹിത്യവും കലയും ജീവിതവും തമ്മിലുള്ള ബന്ധങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. പല ഇന്ത്യൻ ഭാഷകളിലെയും ആദ്യകാലചലച്ചിത്രങ്ങൾ പുരാണകഥാചിത്രങ്ങളാണെന്നിരിക്കെ മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചലച്ചിത്രം പോലും സാമൂഹികവിഷയപ്രാധാന്യമുള്ളതായിരുന്നുവെന്നു കാണാം. 1934ൽ സോവിയറ്റ് യൂണിയനിൽ മാക്സിം ഗോർക്കിയുടെ നേതൃത്വത്തിൽ സോവിയറ്റ് റൈറ്റേഴ്സ് യൂണിയൻ രൂപീകൃതമാകുന്നതിന്റെ ചുവടു പിടിച്ച് പ്രേംചന്ദ്, മുൽക്ക്രാജ് ആനന്ദ്, ഫൈസ് മുഹമ്മദ് ഫൈസ് എന്നിവരുടെ നേതൃത്വത്തിൽ ലക്നൗവിൽ വച്ച് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ രൂപീകൃതമാകുന്നു. ഇതിൽ നിന്നും പ്രചോദനം നേടിയാണ് 1937ൽ മലയാളനാട്ടിലെ ജീവൽ സാഹിത്യ സംഘം രൂപീകൃതമാകുന്നത്. കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു ഇത്. ഇതിനു മുമ്പേ തന്നെ പുരോഗമനസാഹിത്യത്തെ കുറിച്ചുള്ള ചർച്ചകൾ ഇവിടെ ആരംഭിച്ചിരുന്നു. 1936ൽ വി.ടി. ഭട്ടതിരിപ്പാട് പ്രസിദ്ധീകരിച്ചിരുന്ന ഉദ്ബുദ്ധകേരളം എന്ന വാരികയിൽ 'കല കലയ്ക്കു വേണ്ടി' എന്ന'ലേഖനമെഴുതിയ കുട്ടികൃഷ്ണമാരാർ കലയ്ക്കു കലയാവുക എന്നതിൽക്കവിഞ്ഞ മറ്റു യാതൊരുദ്ദേശ്യമില്ലെന്നും സാഹിത്യകാരന് സമൂഹത്തോട് യാതൊരു ഉത്തരവാദിത്വമില്ലെന്നും വാദിക്കുന്നുണ്ട്. മാരാരുടെ വാദഗതികളെ ഖണ്ഡിച്ചു കൊണ്ട് കെ.ദാമോദരനും ഇ.എം.എസും അതേ വാരികയിൽ തന്നെ ലേഖനമെഴുതി. ജീവൽസാഹിത്യ സംഘത്തിന്റെ തുടർച്ചയിൽ തൊഴിലാളി, കർഷക, ബഹുജനപ്രസ്ഥാനങ്ങളിൽ നിൽക്കുന്ന അന്നത്തെ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രവർത്തകർ തങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനൊത്ത് ഒരു പുതിയ സാഹിത്യം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു. കെ.ദാമോദരന്റെ 'പാട്ടബാക്കി' എന്ന നാടകം ഈ കാലത്താണ് രചിക്കപ്പെട്ടത്. കലയുടെയും സാഹിത്യത്തിന്റെയും സാമൂഹികമാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. എന്നാൽ, കമ്മ്യൂണിസ്റ്റുകാരല്ലാത്ത പുരോഗമന സാഹിത്യകാരന്മാരുടെ കൃതികളെ മാത്രമല്ല, വിവിധ കാലഘട്ടങ്ങളിൽ മലയാളസാഹിത്യത്തിന്റെ വളർച്ചയെ സഹായിച്ച പഴയ സാഹിത്യകൃതികളെയും വിമർശനപരമായി പരിശോധിക്കാതെ തന്നെ അവഗണിക്കാനുള്ള ശ്രമങ്ങൾ ഈ ഘട്ടത്തിൽ പ്രബലമായിരുന്നുവെന്ന് സ്വയം വിമർശനപരമായി കെ.ദാമോദരൻ പിന്നീടു കാണുന്നുണ്ട്. കല ആസ്വദിക്കണമെങ്കിൽ നിങ്ങൾ കലാപരമായ സംസ്‌കാരം നേടിയ ഒരാളായിരിക്കണം'എന്ന മാർക്സിന്റെ വാക്കുകൾ ഇവർ കേട്ടിരുന്നില്ല. പുരോഗമന സാഹിത്യസംഘടനയെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പ്രചരണായുധമാക്കി മാറ്റാനുള്ള ത്വരകളാണ് പ്രവർത്തിച്ചിരുന്നത്.  ജീവൽസാഹിത്യത്തിന്റെ വിഷയം, ജീവത്സാഹിത്യത്തിന്റെ സാങ്കേതികമാർഗ്ഗം, ജീവത്സാഹിത്യവും സാധാരണസാഹിത്യവും എന്നീ ലേഖനങ്ങളിലൂടെ ജീവൽസാഹിത്യപ്രസ്ഥാനത്തിന്റെ ലക്ഷണനിർദ്ദേശം ചെയ്യാൻ കേസരി ബാലകൃഷ്ണപിള്ള ശ്രമിക്കുന്നുണ്ട്. മലയാളസാഹിത്യവിമർശനത്തിലെ പുരോഗമനസാഹിത്യപക്ഷത്തിന്റെ പ്രതിഷ്ഠാപകൻ കേസരിയാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ശ്രീ നാരായണഗുരു | PHOTO: WIKI COMMONS
1944-ൽ ഷൊർണ്ണൂരിൽ വച്ചുകൂടിയ അഖിലകേരള പുരോഗമന സാഹിത്യസമ്മേളനത്തിൽ ജീവൽസാഹിത്യസംഘടനയ്ക്കു പുറത്തു സാഹിത്യസൃഷ്ടി നടത്തിക്കൊണ്ടിരുന്ന പ്രശസ്തരായ ഒട്ടനവധി സാഹിത്യകാരൻമാർ പങ്കെടുത്തു. മലയാളസാഹിത്യത്തിനു പുതിയ ഉത്തേജനം ലഭിച്ച സന്ദർഭമായിരുന്നു ഇത്. എന്നാൽ, ഈ യോജിപ്പ് അധികം നിലനിന്നില്ല. 1948-ന്റെ ആരംഭത്തിൽ തൃശൂരിൽ കൂടിയ പുരോഗമന സാഹിത്യസമ്മേളനത്തിൽ വച്ച് അഖിലകേരള പുരോഗമന സാഹിത്യസംഘടന ഛിന്നഭിന്നമായി. രുപഭദ്രതാവാദവും എതിർവാദവും സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് ഈ സമ്മേളനത്തിലാണ്. സാഹിത്യത്തിന്റെ ഉദ്ദേശത്തെക്കുറിച്ചുള്ള രണ്ടു സമീപനങ്ങൾ പരസ്പരം ഏറ്റുമുട്ടിയതിന്റെ ഫലമായിട്ടാണ് പുരോഗമന സാഹിത്യപ്രസ്ഥാനം തകർന്നത് എന്ന നിഗമനം പ്രശ്നത്തിന്റെ ഗൗരവത്തെ ലഘൂകരിച്ചു കാണലാണെന്ന് തനിക്കു തോന്നുന്നതായി കെ.ദാമോദരൻ എഴുതുന്നുണ്ട്. സമ്മേളനത്തിൽ പി.ഭാസ്‌കരൻ ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചു."കമ്യൂണിസ്റ്റ് സാഹിത്യകാരൻമാർക്ക് പ്രേമത്തെപ്പറ്റി കവിത എഴുതാൻ പാടില്ലേ?''
ഇ.എം.എസിന്റെ മറുപടി: 'പ്രേമത്തെപ്പറ്റി എഴുതാം. പക്ഷേ, അത് തൊഴിലാളി കർഷകസമരങ്ങൾക്ക് പ്രചോദനം നൽകാൻ പറ്റിയതാവണം. സമരങ്ങൾക്ക് പ്രചോദനം നൽകാത്ത പ്രേമകവിത പുരോഗമനപരമല്ല, പിന്തിരിപ്പനാണ്!' കാറൽമാർക്സ് കല്യാണം കഴിക്കുന്നതിനു മുമ്പ് തന്റെ കാമുകിയായ ജെന്നിക്ക് നൂറിലധികം പ്രേമകവിതകൾ എഴുതി അയച്ചില്ലേ എന്നും ആ കവിതകൾ ഏതു തൊഴിലാളി കർഷകസമരങ്ങൾക്കാണ് പ്രചോദനം നൽകിയത് എന്നും ആരും ചോദിക്കുകയുണ്ടായില്ല. ചോദിച്ചാൽ തന്നെ വല്ല പ്രയോജനമുണ്ടാകുമായിരുന്നുവോ എന്ന കാര്യവും സംശയമാണ്. കാരണം, ലോകത്താകമാനമുള്ള കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സ്റ്റാലിനിസവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സ്റ്റാലിനിസത്തിന്റെ ഇന്ത്യൻ പതിപ്പായ രണദിവേയിസവുമായിരുന്നു അന്നത്തെ മാർക്സിസം. പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽ ഭിന്നിപ്പുണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച എം.പി.പോളും കുറ്റിപ്പുഴ കൃഷ്ണപിള്ളയും ചില അനുരജ്ഞനശ്രമങ്ങൾ നടത്തിനോക്കി. പക്ഷേ, കമ്മ്യൂണിസ്റ്റുകാർ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.''

'കമ്മ്യൂണിസ്റ്റുകാരല്ലാത്ത പുരോഗമനസാഹിത്യകാരന്മാരിൽ ഭൂരിഭാഗവും യോജിപ്പിന് എതിരായിരുന്നില്ല. എന്നിട്ടും ഭിന്നിപ്പുണ്ടായതിനുള്ള ഏറ്റവും മുഖ്യമായ കാരണം കമ്മ്യൂണിസ്റ്റു നേതൃത്വത്തിന്റെ തെറ്റായ ചിന്താഗതികളും തെറ്റായ സമീപനങ്ങളുമായിരുന്നു. അതിനിടയിൽ കമ്മ്യൂണിസ്റ്റുകാരല്ലാത്തവരോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവുമായി യോജിക്കാത്തവരോ ആയ ഏതാണ്ടെല്ലാ സാഹിത്യകാരന്മാരെയും പിന്തിരിപ്പൻ'എന്ന മുദ്രകുത്തി ഒറ്റപ്പെടുത്താനും അങ്ങിനെ സ്വയം ഒറ്റപ്പെടാനും കമ്മ്യൂണിസ്റ്റുകാരായ സാഹിത്യകാരന്മാരും കമ്മ്യൂണിസ്റ്റുകാരും കൊണ്ടുപിടിച്ചു പരിശ്രമിച്ചു. ജീവൽ സാഹിത്യ സംഘടന ജനിക്കുന്നതിനു മുമ്പുതന്നെ പുരോഗമനസാഹിത്യകൃതികൾ രചിക്കാൻ തുടങ്ങിയ തകഴി, കേശവദേവ് തുടങ്ങിയ സുപ്രസിദ്ധ സാഹിത്യകാരന്മാരെല്ലാം ബൂർഷ്വാ അധഃപതനവാദികളായി ചിത്രീകരിക്കപ്പെട്ടു. റേഡിയോ സ്റ്റേഷനിൽ പണിയെടുക്കുകയും സിനിമാപ്പാട്ടുകൾ എഴുതുകയും ചെയ്തതു കൊണ്ട് പി. ഭാസ്‌കരൻ വഞ്ചകനായ പിന്തിരിപ്പനായി. കത്തോലിക്കരുടെ നേതൃത്വത്തിലുള്ള ഒരു കോളേജിൽ അദ്ധ്യാപകനായതുകൊണ്ടാണ് മുണ്ടശ്ശേരിമാസ്റ്റർ പിന്തിരിപ്പനായത്.''

കെ.ദാമോദരന്റെ ഈ ഏറ്റുപറച്ചിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ ബാധിച്ച ഏറെ യാന്ത്രികവും വിഭാഗീയവുമായ വീക്ഷണങ്ങളെ സൂചിപ്പിക്കുന്നുണ്ട്. മറുവശത്ത്, സി.ജെ. തോമസിനെ പോലുള്ള എഴുത്തുകാർ ഉയർത്തിയ വിമർശനങ്ങളും ഇതേ കാര്യത്തെ തന്നെയാണ് കാണിച്ചു തരുന്നത്. സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ കാലത്ത് നടപ്പിലാക്കപ്പെട്ട കലയേയും സാഹിത്യത്തേയും കുറിച്ചുള്ള സമീപനങ്ങൾ കേരളത്തിലെ പ്രസ്ഥാനം അതേപടി സ്വീകരിക്കുകയായിരുന്നു. ലൂനാർച്ചാർസ്‌ക്കിയ്ക്കു ശേഷം സോവിയറ്റ് യൂണിയൻ പാർട്ടി കേന്ദ്രകമ്മറ്റിയുടെ സാഹിത്യവക്താവായി തീർന്ന ഷഢനോവിന്റെ കാലത്ത് സാമ്പത്തിക രാഷ്ട്രീയ പരിപാടികൾ നടപ്പിൽ വരുത്താനും പാർട്ടിയേയും സർക്കാരിനേയും ശക്തിപ്പെടുത്താനും ജനങ്ങളെ അണിനിരത്താൻ പറ്റിയ കവിതകളും കഥകളും നോവലുകളും നാടകങ്ങളും എഴുതുക എന്നതാണ് സാഹിത്യകാരന്റെ മുഖ്യമായ കടമ എന്നു തീരുമാനിക്കപ്പെട്ടു. സാഹിത്യകൃതികൾ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കാൻ സാഹായകരമാണെന്ന് സാഹിത്യകാരന്മാർക്കും അവരുടെ വായനക്കാർക്കും തോന്നിയാൽ പോരാ, പാർട്ടി നേതൃത്വത്തിനു കൂടി അതു 
ബോധ്യമാവണം. ഈ നയത്തിനു വേണ്ടി ലെനിന്റെ വാക്കുകളും മറ്റും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഇതിനെതിരെ ക്രൂപ്സ്‌കയ ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നുണ്ട്. എന്നാൽ, അത് പുറംലോകം അറിയുന്നില്ല. 1960-ൽ സോവിയറ്റു പത്രങ്ങൾ തന്നെ ക്രൂപ്സ്‌കയയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ലെനിൻ എത്രത്തോളം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നു ലോകത്തിനു ബോധ്യമായത്. പക്ഷേ, അപ്പോഴേക്കും ഒട്ടനവധി കമ്മ്യൂണിസ്റ്റ് സാഹിത്യകാരന്മാരുടെ വീക്ഷണഗതി ലെനിനിലേക്കോ മാർക്സിലേക്കോ തിരിഞ്ഞുനോക്കാൻ കഴിയാത്ത വിധം അത്രയ്ക്കു മുരടിച്ചു കഴിഞ്ഞിരുന്നു.'' സ്റ്റാലിനിസ്റ്റ് കാലത്തെ വിലയിരുത്തിക്കൊണ്ട് ബി.രാജീവൻ പിൽക്കാലത്ത് ഇങ്ങനെ എഴുതുന്നുണ്ട്. 'സാഹിത്യത്തിന്റെ ഭാവനാപരവും സർഗസംബന്ധിയുമായ സവിശേഷതകളെ മുഴുവൻ തള്ളിക്കളയുന്ന ഉപകരണവാദപരവും യാന്ത്രികവുമായ ഒന്നായിരുന്നു സ്റ്റാലിനിസ്റ്റ് സാഹിത്യസങ്കൽപ്പം. സ്റ്റാലിന്റെ അപ്രമാദിതത്വത്തിൽ വിശ്വസിച്ച കമ്മ്യൂണിസ്റ്റുകാർ സ്റ്റാലിനിസ്റ്റ് സാഹിത്യസിദ്ധാന്തം ഏറ്റെടുക്കുകയും അതിനു വേണ്ടി ശക്തമായി വാദിക്കാൻ തുടങ്ങുകയും ചെയ്തതോടെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിലെ ഐക്യത്തിനു ആധാരമായ ആശയങ്ങളും ആദർശങ്ങളും നിഷ്‌ക്രിയമായി''.

പി. ഭാസ്‌കരൻ  | PHOTO: FACEBOOK
കേരളത്തിൽ, നാൽപ്പതുകളുടെ അവസാനമാകുമ്പോഴേക്കും സാഹിത്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ രംഗത്ത് സൃഷ്ടിക്കപ്പെട്ടിരുന്ന വിഭാഗീയവും യാന്ത്രികവുമായ സമീപനങ്ങൾ പെട്ടെന്ന് ജനജീവിതത്തിലേക്കു സംക്രമിക്കുകയുണ്ടായില്ല. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥിതിസമത്വാഭിവാഞ്ഛകളും അടിസ്ഥാനവർഗ്ഗത്തോടുള്ള പ്രതിജ്ഞാബദ്ധതയും ജനങ്ങളുടെ സ്നേഹവിശ്വാസങ്ങളെ നേടിയെടുക്കുന്നതിനു സഹായകമായിരുന്നു. കാർഷികമേഖലയിലും പണിശാലകളിലും നടന്ന എണ്ണമറ്റ അവകാശസമരങ്ങളിലൂടെ അധ:സ്ഥിതരിൽ ആത്മബോധമുണർത്തിയെടുക്കാൻ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിനു കഴിഞ്ഞിരുന്നു. ഐക്യകേരളപ്രസ്ഥാനത്തിലൂടെ മലയാളിയുടെ ഭാഷാസ്വത്വം ഉണർത്തപ്പെട്ടിരുന്നു. ഇവയുടെയെല്ലാം തുടർച്ചയിലാണ് ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണകാലത്ത് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയുടെ അധികാരാരോഹണത്തിലേക്കും നയിച്ചത്. ഒരു നൂറ്റാണ്ടിലേറെയായി കേരളത്തിൽ നടന്ന സാമൂഹികനവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുടെയും കൊളോണിയൽ വിരുദ്ധപ്രക്ഷോഭങ്ങളുടെയും അവകാശസമരങ്ങളുടെയും ധനാത്മകമായ മറ്റു നിരവധി ചലനങ്ങളുടെയും പരമകാഷ്ഠയിലാണ് ഐക്യകേരളവും കമ്മ്യൂണിസ്റ്റുപാർട്ടിയുടെ മന്ത്രിസഭയും സ്ഥാപിതമാകുന്നത്. നാൽപ്പതുകളിലും അമ്പതുകളിലും നടന്ന സാമ്രാജ്യത്വവിരുദ്ധവും ഫ്യൂഡൽവിരുദ്ധവുമായ സമരങ്ങളുടെ പൈതൃകം പേറുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിസഭയ്ക്ക് ജനകീയമായ പക്ഷപാതിത്വം പ്രദർശിപ്പിക്കേണ്ടതുണ്ടായിരുന്നു. കാർഷികബന്ധനിയമവും വിദ്യാഭ്യാസനിയമവും മറ്റും അടിസ്ഥാനജനവിഭാഗങ്ങളോടുള്ള ഈ പക്ഷപാതിത്വത്തിന്റെ ഭാഗമായിരുന്നു. ഈ പരിഷ്‌ക്കാരങ്ങൾക്കെതിരെ ജാതി, മതശക്തികളുടെ നേതൃത്വത്തിൽ നടന്ന വിമോചനസമരമാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൽ സാംസ്‌കാരികാപചയത്തിന്റെ ആദ്യത്തെ വലിയ പ്രകടനമായി പ്രത്യക്ഷമാകുന്നത്. കേരളരാഷ്ട്രീയം വർഗീയവൽക്കരിക്കപ്പെട്ടു തുടങ്ങുന്നത് കുപ്രസിദ്ധമായ ഈ വിമോചനസമരത്തിലൂടെയായിരുന്നു. ഇരുപതാംനൂറ്റാണ്ടിലെ കേരളത്തെ വിമോചനസമരത്തിനു മുമ്പ് / വിമോചനസമരത്തിനു ശേഷം എന്നിങ്ങനെ വിഭജിക്കാൻ കഴിയും. ജനായത്ത കേരളത്തിന്റെ പുരോഗമനവഴികളെ നിരോധിക്കുകയും അപചയത്തിന്റെ അഗാധഗർത്തങ്ങൾ നിർമ്മിച്ചെടുക്കുകയും ചെയ്യുന്ന വർഷമായി 1959 മാറുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം മാരകമായ ഒരു വിച്ഛേദത്തിന്റെ വർഷമാണത്. ജീവിതത്തിലും ചിന്തയിലും ഇടതുപക്ഷ ആശയങ്ങൾക്കുള്ള മേധാവിത്വത്തെ നശിപ്പിച്ചു കീഴ്പ്പെടുത്തേണ്ട പ്രതിയോഗിയായി കേരളത്തെ ആഗോളമുതലാളിത്തത്തിന്റെ ബൗദ്ധികനേതൃത്വം കണ്ടിരുന്നു. വിമോചനസമരത്തിന് വിദേശപ്പണം ലഭിച്ചിരുന്നുവെന്നും സിഐഎ നേരിട്ട് ഇടപെട്ടിരുന്നുവെന്നുമുള്ള മൊയ്നിഹാന്റെയും ജെ.കെ.ഗാൽബ്രെയ്ത്തിന്റെയും സാക്ഷിമൊഴികൾ തന്നെ ഇത് ഉറപ്പിക്കുന്നുണ്ട്.

കേരളം ആർജ്ജിച്ച മതേതരമായ ആത്മീയതയുടെ ഇടതുപക്ഷ സാംസ്‌കാരികാവബോധം വിമോചനസമരത്തിനു ശേഷമുള്ള ദശകത്തിൽ ശിഥിലമാക്കപ്പെടുന്നതിന്റെ ചിത്രങ്ങളാണ് പിന്നീടു നാം കാണുന്നത്. കേരളരാഷ്ട്രീയം വർഗീയവൽക്കരിക്കപ്പെട്ടു തുടങ്ങുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പുകൾക്കു വിധേയമാകുന്നു. നവോത്ഥാനമൂല്യങ്ങളുടെ പാതയിൽ സഞ്ചരിച്ചിരുന്ന ജാതി, മത പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനങ്ങളെല്ലാം വിമോചനസമരത്തിനു നേതൃത്വം കൊടുത്ത വരേണ്യവിഭാഗങ്ങൾ കൈയ്യടക്കുന്നു. ഇവരുടെ ആധിപത്യത്തിൻ കീഴിൽ മൂല്യബോധം നഷ്ടപ്പെട്ട സംഘടനകളെല്ലാം തന്നെ കേവലം ജാതി, മത സമ്മർദ്ദഗ്രൂപ്പുകളായി മാറിത്തീരുന്നു. കേരളത്തിലെ 'മുഖ്യ'ഇടതുപക്ഷം അതിന്റെ വിമോചനതൃഷ്ണകളെ അടക്കിനിർത്താൻ പരിശീലിക്കുന്നതും നാം കാണുന്നു. 1957ലെ മന്ത്രിസഭ അവതരിപ്പിച്ച കാർഷികബന്ധബിൽ കേന്ദ്രാനുമതിക്കു കാത്തുകിടക്കുകയും കോടതിയുടെ ഇടപെടലിലൂടെ 1963ൽ അതിന്റെ വികലവും മായം ചേർത്തതുമായ ഒരു രൂപം പാസ്സാക്കിയെടുക്കുകയും ചെയ്തു. കേരളത്തിലെ ഈ ഭൂപരിഷ്‌ക്കരണ നടപടികളിലൂടെ കൃഷിഭൂമി അതിന്റെ യഥാർത്ഥ അവകാശികളായ അടിയാളർക്ക് ലഭ്യമായില്ല. കൃഷിഭൂമിയോട് ആത്മീയമായ ബന്ധമില്ലാതിരുന്നവരുടെ കൈകളിലേക്കാണ് അത് കൈമാറ്റം ചെയ്യപ്പെട്ടത്. അടിയാളജനത ലക്ഷം വീടു കോളനികളിലേക്കും സെറ്റിൽമെന്റ് കോളനികളിലേക്കും മാറ്റി പാർപ്പിക്കപ്പെടുന്നു. വിമോചനസമരത്തിലൂടെ കേരളരാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്കു വന്ന ജാതി, മത സമ്മർദ്ദഗ്രൂപ്പുകൾ ഈ സാഹചര്യങ്ങളെ കാര്യമായി ഉപയോഗിക്കുകയും കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ തങ്ങളുടെ പിടിമുറുക്കുകയും ചെയ്തു. ഇത്തരം സമ്മർദ്ദഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന കേരളാകോൺഗ്രസ്സ് പോലുളള രാഷ്ട്രീയപാർട്ടികൾ രൂപം കൊണ്ടു. കേരളത്തിൽ നടപ്പിലാക്കപ്പെട്ട കാർഷികപരിഷ്‌ക്കരണത്തിൽ കാർഷികപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനോ സാമൂഹികവൽക്കരിക്കുന്നതിനോ ഉളള യാതൊരു പദ്ധതികളും നിർദ്ദേശിക്കപ്പെട്ടിരുന്നില്ല. കൃഷിഭൂമി 
തുണ്ടുവൽക്കരിക്കപ്പെട്ടതായിരുന്നു ഇതിന്റെ ആദ്യഫലം.

തോട്ടിയുടെയും കർഷകത്തൊഴിലാളിയുടെയും മുക്കുവന്റെയും കഥകൾ പറഞ്ഞിരുന്ന മലയാളസാഹിത്യത്തിലേക്ക് ''സാഹിത്യകാരന് കടപ്പാടുളളത് സമൂഹത്തോടല്ല, വായനക്കാരനോടുമല്ല, കാലത്തോടു മാത്രമാണ്. അവന് ഇന്നുള്ള കടപ്പാട് നാം ജീവിക്കുന്ന കാലത്തിന്റെ സവിശേഷതകളായ മയക്കുമരുന്നുകളോടും മറ്റുമാണ്.'' എന്ന് വിളംബരം ചെയ്യുന്ന ചില എഴുത്തുകാർ കടന്നുവരുന്നു. ഈ എഴുത്തുകാർ പാരമ്പര്യേതരമായ ഒരു ഭാഷാശൈലി സ്വായത്തമാക്കിക്കഴിഞ്ഞിരുന്നുവെന്ന് തീർച്ച! എന്നാൽ, പുതിയ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെട്ടതിലേറെയും മലയാളത്തിന്റെ മണ്ണിനും മനസ്സിനും അന്യമായ ആശയങ്ങളായിരുന്നു. പാശ്ചാത്യരാജ്യങ്ങളിൽ നൈരാശ്യബോധത്തിന്റെയും മോഹഭംഗങ്ങളുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട ആശയങ്ങളുടെ ഇറക്കുമതിയായിരുന്നു ഈ പുത്തൻ കൂറ്റുകാർ നിർവ്വഹിച്ചത്. ഈ സാംസ്‌കാരികസന്ദർഭത്തെ വിലയിരുത്തിക്കൊണ്ട് പിൽക്കാലത്തെ പ്രമുഖ ജനകീയസാംസ്‌കാരികപ്രവർത്തകരിൽ ഒരാളായ കെ എ മോഹൻദാസ് ഇങ്ങനെ എഴുതുന്നുണ്ട്. '...ഒരു വശത്ത് മലയാളത്തിന്റെ സൗന്ദര്യദർശനസങ്കൽപ്പനങ്ങളെ അവ നവീകരിച്ചപ്പോൾ മറുവശത്ത് ഒരു തലമുറയുടെ മുഴുവൻ സ്വതന്ത്രാന്വേഷണചോദനകളുടെയും മുള നുള്ളുന്ന വിധത്തിൽ അവരുടെ ചിന്തയിൽ അത് ഭൗതികേതരദർശനങ്ങളുടെ വന്ധ്യമായ വിത്തുകൾ വിതച്ചു. മനുഷ്യജീവിതം ആത്യന്തികമായി അസംബന്ധമാണെന്നും എല്ലാ പൊരുതലുകളും നിഷ്ഫലമാണെന്നും തൊഴിലാളിവർഗ വിമോചനത്തിന്റെ തത്വശാസ്ത്രം കാലഹരണപ്പെട്ടു കഴിഞ്ഞുവെന്നും ബുദ്ധിജീവിയായിരിക്കുകയെന്നാൽ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരിക്കുക എന്നാണെന്നുമുള്ള നിർമ്മാനുഷികമായ ആശയങ്ങൾ കേരളത്തിലെ വായനാശീലമുള്ള എല്ലാ ചെറുപ്പക്കാരുടേയും ചിന്തകളിൽ അറിഞ്ഞോ അറിയാതെയോ എത്തിപ്പെട്ടിരുന്നു. പേരിനു പോലും വ്യവസായവൽക്കരണത്തിന്റെ ചിമ്മിനികൾ ഉയരാതിരിക്കുകയും ഗ്രാമജീവിതത്തിന്റെ സ്വച്ഛതകൾ വ്യാപകമായി നിലനിൽക്കുകയും ചെയ്തിരുന്ന കേരളത്തിന്റെ അന്തരീക്ഷത്തിൽ ഇവരൊക്കെ വ്യവസായാനന്തരസമൂഹത്തിന്റെ അന്യഥാത്വവും മനുഷ്യത്വവിരുദ്ധതയും അനുഭവിക്കുന്നതായി സ്വയം വിശ്വസിച്ചു. കോൺക്രീറ്റ് പോയട്രിയും അബ്സേഡ് നാടകവും അബ്സ്ട്രാക്ട് ചിത്രകലയും വിരുദ്ധനോവലുകളും (anti-novel) അസ്തിത്വദർശനം എന്നു തെറ്റിദ്ധരിക്കപ്പെട്ട മനോഭാവങ്ങളും കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തിൽ നിറയാൻ തുടങ്ങിയിരുന്നു. ഇതിനെല്ലാം പശ്ചാത്തലമായി വർഗരാഷ്ട്രീയത്തിന്റെ സിദ്ധാന്തപ്രയോഗങ്ങളെ കുറിച്ചുള്ള അവിശ്വാസവും ബോധപൂർവ്വം ഉയർത്തി നിർത്തിയിരുന്നു. സഖാവ് ഒരു പരിഹാസകഥാപാത്രമായി ഫിക്ഷനുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.'' ചങ്ങമ്പുഴയുടെയും തകഴിയുടെയും ബഷീറിന്റെയും മറ്റും കൃതികൾ വായിക്കാൻ ആർത്തി കാട്ടിയിരുന്ന മലയാളത്തിലെ പൊതുവായനാസമൂഹത്തെ ശിഥിലീകരിക്കാനും സാമാന്യജനവിഭാഗത്തെ സാഹിത്യപാരായണത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റിനിർത്താനും പുതിയ പ്രവണതകൾക്കു കഴിഞ്ഞു. സാമാന്യജനവിഭാഗത്തിന് വായനയുടെ ജനാധിപത്യപൊതുമണ്ഡലം നിഷേധിക്കപ്പെട്ടതോടെ, അവിടെ രൂപപ്പെട്ട ശൂന്യസ്ഥലത്തേക്ക് കമ്പോളശക്തികളുടെ നേതൃത്വത്തിൽ പൈങ്കിളി പ്രസിദ്ധീകരണങ്ങൾ കുടിയേറി. കേരളത്തിലെ സാംസ്‌കാരികരംഗം ആദ്യമായി കമ്പോളവൽക്കരണത്തിനു വിധേയമായിത്തുടങ്ങുന്നതും ഇക്കാലത്താണ്.

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പുരോഗമനസാഹിത്യത്തെ കുറിച്ചുള്ള നിലപാടുകളുമായി ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്ന സംഘടന പ്രബലമെന്ന പ്രതീതി ജനിപ്പിച്ചു കൊണ്ട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രേതരൂപമെന്ന പോലെ നിലനിൽക്കുന്നുണ്ടായിരുന്നു. ഉത്തമസാഹിത്യകൃതികളായി ഇ എം എസിനെ പോലുള്ളവർ ഉയർത്തിക്കാട്ടിയ ദേശാഭിമാനി കൃതികളൊന്നും ഇപ്പോൾ സാഹിത്യചരിത്രത്തിന്റെ വിദൂരസ്മൃതികളിൽ പോലും നിലനിൽക്കുന്നില്ലെന്ന് പിൽക്കാലത്തെ പ്രമുഖ വിപ്ലവരാഷ്ട്രീയപ്രവർത്തകനായിരുന്ന എം എം സോമശേഖരൻ അടുത്തകാലത്ത് എഴുതുകയുണ്ടായി. മറിച്ച്, ദേശാഭിമാനി സ്റ്റഡി സർക്കിൾ ജീർണ്ണസാഹിത്യമെന്നു കണ്ട ആധുനികതാവാദസാഹിത്യം മോഹൻദാസ് സൂചിപ്പിച്ചതു പോലെ മലയാളത്തിന്റെ സൗന്ദര്യദർശനസങ്കൽപ്പനങ്ങളെ നവീകരിക്കുന്ന പങ്കു വഹിക്കുകയും മുഖ്യധാരാചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. 'വിലോഭനീയസൗന്ദര്യം കൊണ്ട് മലയാളത്തെ ചകിതമാക്കുകയും ഗദ്യഭാഷയുടെ അന്നുവരെ നിലനിന്നിരുന്ന അതിരുകളെ ഇടിച്ചുകളയുകയും'' ചെയ്ത ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ച് ദേശാഭിമാനി സ്റ്റഡി സർക്കിൾ ഉൽപ്പാദിപ്പിച്ച ഒരു സാഹിത്യപാഠം ഉദ്ധരിക്കുന്നത് അതിന്റെ ചിന്താദാരിദ്ര്യത്തെ നന്നായി കാണിച്ചു തരും. 'അവിഹിതബന്ധങ്ങൾ ഇവിടെ പണ്ടും സാഹിത്യവിഷയമായിട്ടുണ്ട്. മഹാഭാരതത്തിലും മറ്റു പുരാണങ്ങളിലുമുള്ളത്ര അവിഹിതപ്രതിപാദനം വേറെയെവിടെയുണ്ട്! എന്നാൽ അവയെല്ലാം നമ്മെ ആത്മസംസ്‌കരണത്തിലേക്കു നയിക്കുന്നു. പക്ഷേ, ഖസാക്കിന്റെ ഇതിഹാസമോ? നമ്മെ ഓടവെള്ളം കുടിപ്പിക്കുന്നു. നാം ഓക്കാനിക്കുന്നു. വീണ്ടും വീണ്ടും ഓക്കാനിക്കുന്നു. ജീവിതമെന്നാൽ ഒരു ഓക്കാനം മാത്രമാണെന്നു നാം മനസ്സിലാക്കുന്നു. നമുക്കു പുളിച്ചു തേട്ടുന്നു.'' എത്ര പരിതാപകരമായ സാഹിത്യവിമർശനം

ഇ എം എസ് നമ്പൂതിരിപ്പാട് | PHOTO: FACEBOOK
പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ഈ അപചയത്തിനെതിരെ പ്രതികരിക്കുകയും പരിവർത്തനത്തിന്റെ പ്രതീക്ഷകൾ ഉണർത്തുകയും ചെയ്തത് ജനകീയസാംസ്‌കാരികവേദിയുടെ കടന്നുവരവായിരുന്നു. അത് അടിയന്തരാവസ്ഥക്കെതിരെ പൊരുതിയവരുടെ പ്രസ്ഥാനം കൂടിയായിരുന്നു. ആലസ്യത്തിലാണ്ട പുരോഗമനകാരികളുടെ മനസ്സുകൾ വീണ്ടും സജീവമാകുന്നു. നക്സൽബാരി കലാപത്തിന്റെ തുടർച്ചയിൽ ഇന്ത്യയിലെങ്ങും ഉണ്ടായ പുത്തൻ ഉണർവ്വുകൾ കേരളത്തിലും അനുരണനങ്ങൾ സൃഷ്ടിക്കുന്നു. രാഷ്ട്രീയമെന്നതിലേറെ സാംസ്‌കാരികരംഗത്തെ ഉണർവ്വായിട്ടാണ് കേരളത്തിൽ അതു പ്രത്യക്ഷപ്പെട്ടത്. ഇതിനൊരു ആഗോളപശ്ചാത്തലവുമുണ്ട്. അറുപതുകളിൽ ലോകമെങ്ങും ഉയർന്നുവന്ന യുവജനപ്രക്ഷോഭങ്ങളുടെയും (പാരീസ് വിദ്യാർത്ഥി കലാപം, അമേരിക്കയിലെ വിയറ്റ്നാം യുദ്ധവിരുദ്ധയുവജന കലാപം എന്നിവ) ലിബറേഷൻ തിയോളജി, ബീറ്റിൽസ് തുടങ്ങിയ ഉണർവ്വുകളിടെയും പശ്ചാത്തലത്തിൽ രൂപപ്പെട്ട'ന്യൂ ലെഫ്റ്റ്'എന്ന ആശയത്തിന്റെ ഭാഗമായിരുന്നു കേരളത്തിലെ ജനകീയ സാംസ്‌കാരികവേദിയെന്ന് അതിന്റെ പ്രവർത്തകൻ കൂടിയായിരുന്ന പ്രമുഖ ചിന്തകൻ ബി.രാജീവൻ എഴുതുന്നുണ്ട്. പാരീസിലെ വിദ്യാർത്ഥികൾക്കു വേണ്ടി പത്രം വിൽക്കാൻ ഴാങ് പോൾ സാർത്രിനെ പോലുള്ള ഒരു ചിന്തകൻ തെരുവിലിറങ്ങുന്നു. മിഷേൽ ഫൂക്കോയും ഗൊദാർദും മറ്റും ഈ കലാപത്തിന്റെ ഭാഗമായിരുന്നു. ലിബറൽ മുതലാളിത്ത രാഷ്ട്രീയത്തിനും സോവിയറ്റ് സോഷ്യലിസ്റ്റ് ഭരണകൂടമുതലാളിത്തത്തിനും എതിരായ മുന്നേറ്റമായിട്ടാണ് ന്യൂ ലെഫ്റ്റ് രൂപം കൊള്ളുന്നതെന്ന് രാജീവൻ കാണുന്നു. പാർട്ടി പോഷക സംഘടനാസങ്കൽപ്പത്തെ എതിർക്കുന്ന ഒരു സംഘടനാ സംവിധാനമായിരുന്നു ജനകീയ സാംസ്‌കാരിക വേദിയുടേതെന്ന് കാണുന്ന അദ്ദേഹം പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ജനകീയ സാംസ്‌കാരികവേദി നടത്തിയ വിച്ഛേദം ഇതായിരുന്നുവെന്ന് നിരീക്ഷിക്കുന്നുമുണ്ട്. ഈ പ്രശ്നത്തിൽ സിപിഐ (എം എൽ) പാർട്ടിയും സാംസ്‌കാരികവേദിയും തമ്മിൽ ആദ്യന്തം സംഘർഷം നിലനിന്നിരുന്നുവെന്നും സാംസ്‌കാരികവേദിയുടെ പിരിച്ചുവിടലിലേക്ക് നയിച്ചത് ഇതായിരുന്നുവെന്നും രാജീവൻ തുടർന്നെഴുതുന്നുണ്ട്. പോഷകസംഘടനാസംസ്‌കാരം നിലനിർത്തണമെന്ന പാർട്ടി നിലപാട് കെ. വേണുവിലൂടെയാണ് പ്രകാശിതമാകുന്നതെന്നു രാജീവൻ സൂചിപ്പിക്കുന്നുണ്ട്. ഇ എം എസ് ആദ്യകാല പുരോഗമനസാഹിത്യപ്രസ്ഥാനത്തോടു സ്വീകരിച്ച സമീപനം തന്നെയാണ് കെ.വേണു ജനകീയസാംസ്‌കാരികവേദിയോടു സ്വീകരിച്ചത് എന്നാണ് ഇതു കാണിക്കുന്നത്.

ഇടിമിന്നലിന്റെ സ്പർശമറിയിച്ച ജനകീയ സംസ്‌ക്കാരികവേദിയുടെ പ്രവർത്തനങ്ങൾ വലിയൊരു ഭാവുകത്വപരിവർത്തനം സൃഷ്ടിച്ചു. സ്പാർട്ടക്കസ്, നാടുഗദ്ദിക, പടയണി, അമ്മ,  കെ.ജെ.ബേബി, മധുമാഷ്, രാമചന്ദ്രൻ മൊകേരി, പി.എം.ആന്റണി, സ്റ്റെല്ല, സേതു, ടി എൻ ജോയി, ജോയ്മാത്യു, കവിയൂർ ബാലൻ, യെനാൻ, വി.സി.ശ്രീജൻ, സമസ്യ, പ്രേരണ, സിവിക്ചന്ദ്രൻ, പ്രസക്തി, കെ.ജി.ശങ്കരപ്പിള്ള, ബംഗാൾ, കഷണ്ടി, സച്ചിദാനന്ദൻ, തേക്കിൻകാട്ടിലെ തെരുവുചിത്രകാരൻ, പനി, കടമ്മനിട്ട രാമകൃഷ്ണൻ, കുറത്തി, ശാന്ത, ബാലചന്ദ്രൻ ചുള്ളിക്കാട്, കവിയരങ്ങ്, ചൊൽക്കാഴ്ച, തെരുവുനാടകം, തെരുവുപത്രം, തടവറക്കവിതകൾ, ജനകീയവിചാരണ, ലോകസാഹിത്യപരിഭാഷകൾ, ഫിലിം സൊസൈറ്റി, ലിറ്റിൽ മാഗസിനുകൾ, എം.സുകുമാരൻ, പട്ടത്തുവിള, യു പി ജയരാജ്, പി കെ നാണു, ബി.രാജീവൻ, ടി.കെ.രാമചന്ദ്രൻ, ജോൺ ഏബ്രഹാം, രവീന്ദ്രൻ, പവിത്രൻ, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, കെ. കൃഷ്ണകുമാർ, മധുസൂദനൻ, അലക്സ് മാത്യു, ദാമോദരൻ നമ്പിടി, സി.ആർ.പരമേശ്വരൻ തുടങ്ങി എത്രയോ നാമരൂപങ്ങൾ കൊണ്ടു വേണം സാംസ്‌കാരികവേദിയുടെ ചരിത്രമെഴുതാൻ. അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണ് എന്ന മുദ്രാവാക്യത്തോടൊപ്പം ബ്രഹ്റ്റിന്റെയും നെരുദയുടെയും ഓട്ടോ റെനെ കാസ്റ്റിലോയുടെയും ഗദ്ദറിന്റെയും കവിതകൾ മുദ്രാവാക്യങ്ങളായി തെരുവിൽ മുഴങ്ങി. അക്കാലത്ത് സാംസ്‌കാരികവേദിക്കാരനാവാൻ ആഗ്രഹിക്കുകയെങ്കിലും ചെയ്യാത്ത ഏത് ചെറുപ്പക്കാരുണ്ട്? എന്ന ചോദ്യം ഒരു കവി പിന്നീട് ഉയർത്തുന്നുണ്ട്. കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തെ ഇളക്കിമറിച്ച സാംസ്‌കാരികവേദിയുടെ പ്രവർത്തനങ്ങൾ അവസാനത്തെ ഉരുൾപൊട്ടൽ എന്നു പിന്നീട് വിളിക്കപ്പെട്ടു. 

എഴുപതുകളിലെ തീവ്രഇടതുപക്ഷം ത്വരിതപ്പെടുത്തിയ സാംസ്‌കാരിക പരിതോവസ്ഥ രാഷ്ട്രീയമായി നക്സലൈറ്റുകളോട് യോജിപ്പുള്ളവർ മാത്രം പങ്കിട്ടതല്ലെന്നും മലയാളത്തിലെ ആധുനികതാവാദവുമായി അതിനു ബന്ധമുണ്ടായിരുന്നുവെന്നും പ്രമുഖ സാഹിത്യവിമർശകനായ പി.പി.രവീന്ദ്രൻ പിൽക്കാലത്ത് നിരീക്ഷിക്കുന്നുണ്ട്. 'ആധുനികതാവാദികളായി അറിയപ്പെട്ടിരുന്ന പല സാഹിത്യകാരന്മാരേയും രാഷ്ട്രീയവൽക്കരിക്കുന്നതിൽ നക്സൽബാരി കലാപവും പുതിയ സാർവ്വദേശീയചലനങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്''.12 പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ അപചയത്തിനുള്ള കാരണങ്ങളെ കുറിച്ചു പറയുമ്പോൾ പി പി രവീന്ദ്രൻ മുന്നോട്ടുവയ്ക്കുന്ന നിരീക്ഷണവും പ്രധാനമാണ്. 'ഒരു വിമർശശക്തിയായി നിൽക്കുന്നതിനു പകരം സർഗാത്മക സാഹിത്യത്തിന്റെ പ്രതിനിധിയായി അതു സ്വയം അവരോധിച്ചുവെന്നതായിരുന്നു ഈ തെറ്റ്. സർഗ്ഗാത്മകത എന്ന സങ്കൽപ്പനത്തിലെ ചതിക്കുഴികളെ കാണാൻ വിസമ്മതിച്ചു എന്നതായിരുന്നു പ്രശ്നത്തിന്റെ കാതൽ. ഇതുമൂലം സർഗ്ഗാത്മകതയെ കുറിച്ച് പരമ്പരാഗതസാഹിത്യസ്ഥാപനത്തിനുണ്ടായിരുന്ന വിശ്വാസങ്ങളെ  പുനരുൽപ്പാദിപ്പിക്കാൻ പുരോഗമനസാഹിത്യം നിർബ്ബന്ധിതമായി''.

സർഗാത്മകമായ ഒരു അരാജകത്വം ചരിത്രം വച്ചു നീട്ടുന്ന പുതിയ സാധ്യതകളെ സ്വീകരിക്കാനും എല്ലാ വ്യവഹാരങ്ങളോടും തുറന്ന സമീപനങ്ങൾ സ്വീകരിക്കാനും ആവശ്യമാണ്. ജനകീയസാംസ്‌കാരികവേദിയുടെ ഇടക്കാലത്തെയെങ്കിലും പ്രവർത്തനത്തിൽ കുറഞ്ഞ രൂപത്തിലെങ്കിലും ഇതു പ്രകടമായിരുന്നു. സാംസ്‌കാരികവേദിയുടെ ധനാത്മക സംഭാവനയായി ഇതിനെ കാണണം. എല്ലാ പുരോഗമന ചിന്തകൾക്കും കടന്നുകയറാനും കൂടിക്കുഴയാനും പരസ്പരം പ്രതിപ്രവർത്തിക്കാനും അവസരമൊരുക്കുകയെന്നത് പ്രധാനമാണ്. ജനകീയ സാംസ്‌കാരിക വേദി പിരിഞ്ഞു പോയെങ്കിലും പിരിഞ്ഞു പോയവരും രാഷ്ട്രീയപ്രസ്ഥാനത്തിൽ തുടർന്നവരും നിശ്ചലരായിരുന്നില്ല. രണ്ടു ദശകകാലത്തെങ്കിലും വളരെ സർഗാത്മകമായി കേരളീയസമൂഹത്തിൽ ഇവർ ഇടപെട്ടു കൊണ്ടിരുന്നു. പരിസ്ഥിതിമേഖലയിലെ പ്രക്ഷോഭങ്ങൾ, മാനുഷി, ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, ആവിഷ്‌കാരസ്വാതന്ത്ര്യസംരക്ഷണ കൺവെൻഷൻ, ഫാസിസ്റ്റ് വിരുദ്ധ കൺവെൻഷൻ, ജനകീയകലാസാഹിത്യവേദി, അധഃസ്ഥിത നവോത്ഥാന മുന്നണി, മനുസ്മൃതി കത്തിക്കൽ, സാംസ്‌കാരിക മാസിക, ജയകേരളം, ഉത്തരം, വാക്ക്, പശ്ചിമഘട്ട രക്ഷായാത്ര, ഒഡേസ, അമ്മ അറിയാൻ, മൈക്രോ പൊളിറ്റിക്സ്, അശാംബു കുന്നുകൾ മുതൽ ആദൂർ കാടുകൾ വരെ, പൂയംകുട്ടി വനമേഖലാ സംരക്ഷണ സമിതി, ആണവനിലയവിരുദ്ധ സമിതി, കേരളപഠനവേദി, റെഡ്-ഗ്രീൻ സംവാദങ്ങൾ, ഗ്രീൻ പൊളിറ്റിക്സ്, പാഠഭേദം, അടയാളം, മാർക്സിസ്റ്റ് കലാവിമർശം - മാർക്സിസ്റ്റ് മാനദണ്ഡം, ഹിന്ദുരാഷ്ട്രവാദം - രാജ്യദ്രോഹത്തിന്റെ പ്രത്യയശാസ്ത്രം, അന്വേഷണം, ജനകീയബദൽ എന്നിങ്ങനെ വിശദീകരിച്ചു പോകാവുന്ന നിരവധി ധനാത്മകമായ ഇടപെടലുകൾ ഇവരുടെ മുൻകൈകളിൽ ഉണ്ടാകുന്നുണ്ട്. പിൽക്കാലത്ത് ഉയർന്നു വന്ന നവസാമൂഹികപ്രസ്ഥാനങ്ങളുടെ ധനാത്മകപ്രവർത്തനങ്ങൾക്ക് ഊർജ്ജദായകമായത് ഇവയെല്ലാമാണ്.

ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ തുടർച്ചയിൽ 1981ൽ പുരോഗമനകലാസാഹിത്യസംഘം രൂപം കൊള്ളുന്നുണ്ട്. വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു ആദ്യത്തെ പ്രസിഡന്റ്. മലയാളത്തിലെ ഏറ്റവും വലിയ കവികളിലൊരാൾ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നെങ്കിലും അതിന്റെ സാഹിത്യ-സാംസ്‌കാരിക സങ്കൽപ്പനങ്ങൾ ഏതെങ്കിലും രീതിയിൽ നവീകരിക്കപ്പെട്ടതിന്റെ തെളിവുകളില്ല. മറിച്ച്, പിൽക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായി തീർന്ന ഒരു രാഷ്ട്രീയനേതാവ് വൈലോപ്പിള്ളിയോട് സാമൂഹികമായി പ്രതിജ്ഞാബദ്ധമാകുന്ന കവിത എഴുതേണ്ടതിനെ കുറിച്ച് ഒരു സദസ്സിൽ വച്ചു സംസാരിച്ചുവെന്ന വാർത്തകൾ എഴുത്തുകാർക്കിടയിലെങ്കിലും ചിരി പടർത്തിയിരുന്നു. ജീവത്സാഹിത്യസംഘത്തിന്റെ കാലത്ത് ഏതു വിഷയത്തിൽ കവിത എഴുതണമെന്നു നിർദ്ദേശിക്കപ്പെടുമായിരുന്നുവെന്ന് പ്രേരണ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ആറ്റൂർ രവിവർമ്മ പറഞ്ഞതിനെ ഇതിനോടു ചേർത്തു വച്ചാൽ ദീർഘകാലത്തെ അനുഭവങ്ങൾ പോലും സർഗാത്മകപ്രവർത്തനങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിൽ മാറ്റം വരുത്തിയില്ലെന്ന നിഗമനത്തിലെ എത്തിച്ചേരാൻ കഴിയൂ. എന്നാൽ, പുരോഗമനകലാസാഹിത്യസംഘവുമായും സിപിഐ(എം) പാർട്ടിയുമായും ബന്ധപ്പെട്ടു ഇക്കാലത്തു പ്രവർത്തിച്ച ചില എഴുത്തുകാരുടെ പേരുകൾ പ്രത്യേകം എടുത്തു പറയണം. എം.എൻ. വിജയൻ, സി.വി.ശ്രീരാമൻ, മുണ്ടൂർ കൃഷ്ണൻകുട്ടി, അശോകൻ ചരുവിൽ, എൻ. പ്രഭാകരൻ എന്നിവർ മലയാളസാഹിത്യത്തിന് ഈടുറ്റ സംഭാവനകൾ നൽകിയവരാണ്. എം കെ സാനു, എം എൻ വിജയൻ, യു എ ഖാദർ, കടമ്മനിട്ട രാമകൃഷ്ണൻ, വൈശാഖൻ എന്നിവർ പുരോഗമനകലാസാഹിത്യസംഘത്തിന്റെ അദ്ധ്യക്ഷന്മാരായി.

1992 ഏപ്രിൽ 26ന് ഭാഷാപോഷിണിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് ഇ എം എസ് നടത്തിയ പ്രസംഗത്തിൽ 'സാഹിത്യവും രാഷ്ട്രീയവും അന്യോന്യം വെള്ളം കടക്കാത്ത അറകളല്ല. രാഷ്ട്രീയത്തിനതീതമായി സാഹിത്യരചനയും ആസ്വാദനവും നടത്തുന്നുവെന്ന് അവകാശപ്പെടുന്നവർക്ക് അവരുടേതായ രാഷ്ട്രീയമുണ്ട്. ....സാമൂഹ്യമോ രാഷ്ട്രീയമോ ആയ ഒരു ലക്ഷ്യവും സാഹിത്യരചനയ്ക്കു ആവശ്യമില്ല. ആ അർത്ഥത്തിൽ കല കലയ്ക്കു വേണ്ടിത്തന്നെയാണ്. ഈ സത്യം കമ്മ്യൂണിസ്റ്റുകാരായ ഞങ്ങൾ വേണ്ടത്ര കണ്ടിരുന്നില്ല' എന്നു പ്രസ്താവിക്കുന്നതു കാണാം. പെട്ടെന്നു തന്നെ ഒ വി വിജയൻ 'ഇഎംഎസിനു ഇപ്പോഴും തെറ്റി' എന്നു കൃത്യതയോടെ പ്രതികരിക്കുന്നുണ്ട്.  1936ൽ ഉദ്ബുദ്ധകേരളം വാരികയിൽ 'കല കലയ്ക്കു വേണ്ടി' എന്ന ലേഖനമെഴുതിയ കുട്ടികൃഷ്ണമാരാർ കെ. ദാമോദരന്റെയും ഇഎംഎസിന്റെയും മറുപടികൾക്കു ശേഷം തന്റെ ലേഖനം ഏതെങ്കിലും പുസ്തകത്തിൽ ചേർക്കുന്നതിനു പോലും തയ്യാറായില്ല. മറിച്ച്, പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകത്തിന് കല ജീവിതം തന്നെ എന്ന ശീർഷകം നൽകുകയാണ് മാരാർ ചെയ്തത്. യഥാർത്ഥത്തിൽ, സർഗാത്മക സാഹിത്യത്തെയും കലയെയും എങ്ങനെ സമീപിക്കണമെന്ന കാര്യത്തിൽ ഇ എം എസ് എപ്പോഴും കുഴങ്ങിയ അവസ്ഥയിലായിരുന്നുവെന്നാണ് ഈ പ്രതികരണം കാണിക്കുന്നത്. എന്നാൽ, ഇ എം എസിന്റെ സ്വപ്നം എന്ന പുസ്തകത്തിലെ ചില ലേഖനങ്ങളിലൂടെ ഇ എം എസിന്റെ വാക്കുകൾക്ക് ന്യായീകരണം ചമയ്ക്കുന്ന നിരീക്ഷണങ്ങൾ ബി.രാജീവൻ മുന്നോട്ടു വയ്ക്കുന്നതു കാണാം. രാജീവൻ എഴുതുന്ന മാർക്സിസ്റ്റ് നിലപാടുകൾ ശരിയായിരിക്കുമ്പോൾ തന്നെ അത് ആ രീതിയിൽ പ്രസ്താവിക്കപ്പെടാത്ത ഇ എം എസിന്റെ വാക്കുകളിൽ അതേ അർത്ഥം കണ്ടെത്തുന്നതാണ് മനസ്സിലാക്കാൻ വിഷമകരമായിരിക്കുന്നത്.  കല ശുദ്ധമാണെന്നും അല്ലെന്നും തർക്കിക്കുന്ന വാദമണ്ഡലത്തിനു പുറത്താണ്, മാർക്സിസത്തിന്റെ കലാദർശനമെന്ന രാജീവന്റെ ശരിയായ നിരീക്ഷണം അതു അങ്ങനെ തന്നെ നേരിട്ടു പറയാത്ത ഇ എം എസിന്റെ വാക്കുകളിൽ നിന്നും വ്യുൽപ്പന്നമാകുന്നുണ്ടെന്ന് ഗ്രഹിക്കാനാകുന്നില്ല. യഥാർത്ഥത്തിൽ, ശുദ്ധ കലാ വാദത്തിന്റെയും സമൂഹമാത്രവാദത്തിന്റെയും ദ്വന്ദ്വങ്ങളിൽ നിൽക്കുന്നതായി രാജീവൻ ആരോപിക്കുന്ന സി വി ബാലകൃഷ്ണന്റെയും മുകുന്ദന്റെയും ടി പത്മനാഭന്റെയും നിലപാടുകളിൽ തന്നെയാണ് ഇ എം എസും നിൽക്കുന്നത്. രാജീവൻ വിശദീകരിക്കുന്ന വ്യക്തതയോടെ ഇ എം എസിനു കാര്യങ്ങളെ വിശദീകരിക്കാനാകുന്നില്ലെന്നത് അദ്ദേഹത്തിന്റെ കുഴങ്ങിയ അവസ്ഥയെയാണ് കാണിക്കുന്നത്. 

REPRESENTATIVE IMAGE | WIKI COMMONS
ഇനി, മാർക്സിസത്തിന്റെ കലാദർശനത്തിൽ നിന്നു കൊണ്ടു തന്നെയാണ് ഇ എം എസ് ആ വാക്കുകൾ പറഞ്ഞതെങ്കിൽ നമുക്ക് ഉയർത്താനുള്ള ചോദ്യം പുരോഗമന കലാ സാഹിത്യസംഘം അതു ഉൾക്കൊണ്ടു കൊണ്ടാണോ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ്. ജീവത്സാഹിത്യസംഘത്തിന്റെ കാലത്തേക്കാളും യാന്ത്രികമായ ധാരണകളുമായി, എഴുത്തിലെ പൊളിറ്റിക്കൽ കറക്ട്നസിന്റെ അപ്പോസ്തലന്മാരായി പ്രത്യക്ഷപ്പെടുന്നവരാണ് ഇപ്പോൾ ഏറെയും. പുരോഗമനകലാസാഹിത്യസംഘം പോകട്ടെ, ജനകീയ സാംസ്‌കാരികവേദിയുടെ തുടർച്ചയിൽ രുപം കൊണ്ട ജനകീയ കലാ സാഹിത്യവേദിയിൽ പോലും പോഷകസംഘടനാരീതിയും വളരെ അടഞ്ഞ കലാസങ്കൽപ്പനങ്ങളുമാണ് നിലനിന്നിരുന്നത് എന്നാണ് കുറേ നാളുകളിൽ അതിന്റെ ഭാഗമായിരുന്ന ഞാൻ കരുതുന്നത്. എല്ലാ വിധത്തിലുമുള്ള ആന്തരികപ്രക്ഷോഭങ്ങൾക്കും തിരുത്തലുകൾക്കും ശേഷവും വഞ്ചി തിരുനക്കര തന്നെ!

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകം ചരിത്രത്തിലെ വളരെ സവിശേഷമായ ചില സന്ദർഭങ്ങളിലൂടെ ലോകം കടന്നു പോയ വർഷങ്ങളായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനവും ഏകധ്രുവലോകത്തെയും ചരിത്രാവസാനത്തെയും കുറിക്കുന്ന ഉദാരമുതലാളിത്തത്തിന്റെ വിജയപ്രഖ്യാപനങ്ങളും ആഗോളവൽക്കരണപരിഷ്‌ക്കാരങ്ങളും ഡങ്കൽ നിർദ്ദേശങ്ങളും ഇതിന്റെ തുടർച്ചയിൽ പല രാജ്യങ്ങളും അകപ്പെട്ട സാമ്പത്തികപ്രതിസന്ധികളും കടക്കെണികളും എല്ലാമായി കലുഷിതമായ കാലം. ഇന്ത്യയിലാകട്ടെ, രാമജന്മഭൂമി പ്രശ്നം ഉയർത്തിക്കൊണ്ട് ഹിന്ദുത്വശക്തികൾ രാജ്യമെമ്പാടും വർഗീയതയെ കെട്ടഴിച്ചു വിടുകയും ആസൂത്രിതമായി ബാബരിമസ്ജിദ്  തകർക്കുകയും ചെയ്തു. ഇതോടൊപ്പം ആധുനികതയെ കുറിച്ചുള്ള വിമർശനങ്ങളും ആധുനികാനന്തരതയെക്കുറിച്ചുള്ള വികലനങ്ങളും കേരളീയ ബുദ്ധിജീവിതത്തെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. ബൃഹത്ആഖ്യാനങ്ങളുടെ നിരാകരണവും രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രരൂപവ്യതിയാനവും സൂക്ഷ്മരാഷ്ട്രീയങ്ങളുടെ രംഗപ്രവേശവും അപനിർമ്മാണവുമെല്ലാം ചിന്തിക്കുന്ന മനസ്സുകളെ മഥിക്കാൻ തുടങ്ങിയിരുന്നു. കേരളജനത പ്രതീക്ഷ അർപ്പിച്ചിരുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങൾ ഈ സന്ദിഗ്ധഘട്ടത്തിൽ ഉചിതമായി പെരുമാറിയെന്നോ ശരിയായ പാഠങ്ങൾ ഉൾക്കൊണ്ടുവെന്നോ കരുതാൻ കഴിയില്ല. ഇടതുപക്ഷമെന്നു വിളിക്കപ്പെട്ടിരുന്ന ചെറുതും വലുതുമായ പ്രസ്ഥാനങ്ങൾ വിഭാഗീയതയുടേയും വ്യവസ്ഥാപിതത്വത്തിന്റേയും അപചയത്തിന്റേയും പഥങ്ങളിലൂടെയുള്ള സഞ്ചാരം തുടരുകയായിരുന്നു. എങ്കിൽ തന്നെയും പുരോഗമന കലാ സാഹിത്യസംഘം അദ്ധ്യക്ഷനായിരുന്ന എംഎൻ വിജയന്റെ നേതൃത്വത്തിൽ ഈ അപചയത്തിനെതിരെ ഉയർന്ന ശബ്ദങ്ങൾ പ്രതീക്ഷകളുണർത്തി. അദ്ദേഹത്തിന്റെ ഇടപെടലുകൾ സാംസ്‌കാരികമെന്നതിലേറെ രാഷ്ട്രീയമാനങ്ങളുള്ളതായിരുന്നു. രാഷ്ട്രീയപ്രസ്ഥാനം ഔപചാരികമായ പ്രത്യയശാസ്ത്രചർച്ചകൾ പോലും അവസാനിപ്പിക്കുകയും വികസനത്തിന്റെ മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയത്തെ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തിലാണ് എം എൻ വിജയന്റെ പ്രതികരണങ്ങൾ ഉണ്ടാകുന്നത്. രാജിയും ഒരു രാഷ്ട്രീയപ്രവർത്തനമാണെന്നു പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം ദേശാഭിമാനി വാരികയുടെ പത്രാധിപർ സ്ഥാനം രാജി വെയ്ക്കുന്നു. സംസ്‌കാരവും രാഷ്ട്രീയവും വെള്ളം കടക്കാത്ത അറകളെന്ന പോലെ വേർതിരിക്കേണ്ടവയല്ലെന്ന മാർക്സിയൻ കാഴ്ചപ്പാടിനെ ഈ ഇടപെടലുകൾ ഉറപ്പിച്ചുവെങ്കിലും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എന്തെങ്കിലും വിച്ഛേദം സൃഷ്ടിക്കുന്ന രീതിയിൽ ആ പ്രഭാവം നിലനിൽക്കുകയുണ്ടായില്ല. എം എൻ വിജയന്റെ ആകസ്മികമായ നിര്യാണം ആ വഴികളിൽ സഞ്ചരിച്ചവരെ തന്നെ ശിഥിലീകരിക്കുകയായിരുന്നു. ഈ അവസരത്തിൽ പുരോഗമനകലാസാഹിത്യസംഘത്തിലെ പാർട്ടിക്കൂറുകാർക്ക് കാര്യങ്ങളെ തങ്ങൾക്കനുകൂലമായി സാധാരണീകരിക്കുക എളുപ്പമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകം മുതൽ കേരളീയ ബുദ്ധിജീവിതത്തെ സ്വാധീനിച്ച ഉത്തരാധുനികതയുടെയും നവസാമൂഹികപ്രസ്ഥാനങ്ങളുടെയും ആശയലോകത്തോട് ക്രിയാത്മകമായി സംവദിക്കാൻ ഇടതു സാംസ്‌കാരികപ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിരുന്നില്ല. ദേശാഭിമാനി സ്റ്റഡി സർക്കിൾ ആധുനികതാവാദത്തോടു സ്വീകരിച്ച സമീപനം തന്നെയാണ് ഈ കാലയളവിൽ (ഒരു പക്ഷേ, ഇപ്പോഴും) ഇടതുപ്രസ്ഥാനങ്ങൾ ഉത്തരാധുനികതയോടു സ്വീകരിച്ചത്.   ആ കാലത്ത് മാങ്ങാട് രത്നാകരൻ എഴുതിയ ഒരു കവിതയിൽ ഇങ്ങനെ വായിക്കാം.

'ആധുനികോത്തരത വരുന്നു
വരും, വരട്ടെ
വഴി തടയുമെന്ന് സി പി ഐ (എം.എൽ) റെഡ്ഫ്ളാഗ്.' 

ഉത്തരാധുനികതയുടെ ആപേക്ഷികവാദപരമായ നിലപാടുകളും പ്രതിരോധസമരങ്ങളെ സന്ദേഹത്തിലാക്കുന്ന സമീപനങ്ങളും നിഷേധാത്മകവും എതിർക്കപ്പെടേണ്ടതുമാണെങ്കിലും സത്താവാദവിരുദ്ധമായ സമീപനങ്ങളും പ്രാന്തവൽക്കൃതരാഷ്ട്രീയത്തെ കേന്ദ്രങ്ങളിലേക്കു ചലിപ്പിക്കുന്നതിനുള്ള ശ്രമവും സ്വീകാര്യവും പ്രധാനവുമാണെന്ന് കാണേണ്ടിയിരുന്നു. നിർണ്ണയവാദപരമായ സമീപനങ്ങളെ സന്ദേഹത്തോടെ കാണാൻ തുടങ്ങുന്നതും പ്രാന്തവൽക്കൃത ജനതയെ കേന്ദ്രങ്ങളിലേക്കു ചലിപ്പിക്കാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയം രംഗത്തെത്തുന്നതും ഉത്തരാധുനികത നൽകിയ ധനാത്മകമായ ദിശാസൂചനകളായിരുന്നു. ആധുനികതയുടെ വ്യവഹാരങ്ങളിൽ നിറഞ്ഞു നിന്ന കൈവല്യസ്വഭാവ (absolutist character)ത്തെ നിഷേധിക്കുന്ന പ്രവണതകൾ വ്യാപകമാകുന്നതും സ്ത്രീകളും ദളിതരും ആദിവാസികളും പരിസ്ഥിതിയും ഉൾപ്പെടെ അരികുകളിലേക്കു നീക്കി നിർത്തപ്പെട്ട രാഷ്ട്രീയഗണങ്ങളെല്ലാം കേന്ദ്രങ്ങളിലേക്കു ചലിച്ചു തുടങ്ങുന്നതും പ്രധാനമായി കാണേണ്ടിയിരുന്നു. കേരളത്തിൽ നവസാമൂഹികപ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ ഉത്തരാധുനികതയുടെ ചിന്താമണ്ഡലം വലിയ സംഭാവന നൽകുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കേരളത്തിലുണ്ടായ സാംസ്‌കാരികസംവാദങ്ങളിലേറെയും ഇടതു സാംസ്‌കാരികപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലല്ല, മറിച്ച് വിവിധ നവസാമൂഹികപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നുവെന്ന കാര്യവും അനിഷേധ്യമാണ്.

പുരോഗമന കലാ സാഹിത്യസംഘം അതിന്റെ ക്രമീകരണശേഷി കൊണ്ട് ഇപ്പോഴും സാന്നിദ്ധ്യമറിയിക്കുന്നുണ്ടെങ്കിലും ജനകീയ കലാ സാഹിത്യവേദി, കൾച്ചറൽ ഫോറം, യുവ കലാസാഹിതി തുടങ്ങിയ സംഘടനകൾ മിക്കവാറും നിശ്ചലമാണ്. കേരളത്തിന്റെ സമകാല സാംസ്‌കാരിക പരിതോവസ്ഥയിൽ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി കാണുകയും അതു നിർവ്വഹിക്കേണ്ടിയിരിക്കുന്ന കടമകളെ സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു ലേഖനം ജനകീയ സംസ്‌കാര സമീക്ഷ എന്ന പുസ്തകത്തിന്റെ ആമുഖലേഖനമായി എഴുതിയിട്ടുള്ളതു കൊണ്ട് അത് ഇവിടെ ആവർത്തിക്കുന്നില്ല. എങ്കിലും ഒരു കാര്യം സൂചിപ്പിക്കാതെ ഈ ലേഖനം അവസാനിപ്പിക്കാൻ കഴിയില്ല. കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ കാലം മുതൽ കേരളം ഉയർത്തിക്കൊണ്ടു വന്ന ഇടതുപക്ഷമനസ്സ് ദുർബ്ബലമാകുകയാണ്. അതിവേഗം അതു വർഗ്ഗീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തന്റെ ജീവിതകാലത്തിലുടനീളം കൈകാര്യം ചെയ്ത മലയാളഭാഷയുടെ ലിപി ദേവനഗരിയായിരുന്നെങ്കിൽ എന്ന ആഗ്രഹചിന്ത ജ്ഞാനപീഠാർഹനായ ഒരു കവിയിൽ ഉണരുകയും അതു ലജ്ജാലേശമന്യേ പറയാൻ കഴിയുകയും ചെയ്യുന്നിടത്തോളം വടക്കേ ഇന്ത്യയിലെ ഹിന്ദുത്വശക്തികൾ പ്രചരിപ്പിക്കുന്ന വിഭാഗീയവും വരേണ്യവുമായ ആര്യബോധത്തിന്റെ ചിന്ത നമ്മുടെ സാംസ്‌കാരികലോകത്തെ ബാധിച്ചിരിക്കുന്നുവെന്ന തിരിച്ചറിവ് ഇനിയുമുണ്ടായില്ലെങ്കിൽ മാരകമായ ഒരു അധിനിവേശത്തിനു നാം കീഴ്പ്പെടുമെന്നു തീർച്ചയാണ്.മതാത്മകവും യാന്ത്രികവും നിർണ്ണയവാദപരവും സ്വേച്ഛാധിപത്യപരവും അധികാരശ്രേണീപരവുമായ നിരവധി ഘടകങ്ങൾ പുരോഗമനപരമെന്നു വിളിക്കപ്പെടുന്ന സംഘടനകളെ ആന്തരികമായി തന്നെ കീഴ്പ്പെടുത്തുന്നുണ്ട്. ഇതു സംഘടനകൾക്കുള്ളിൽ മാത്രമായി നിലനിൽക്കുന്നതല്ല, പുറത്തേക്കു പ്രവഹിക്കുന്നതും ജനതയ്ക്കു അനുഭവപ്പെടുന്നതുമാണ്. സംഘടനയ്ക്കുള്ളില്‍ ഇത്തരം ഘടകങ്ങൾ കൊണ്ട് മെരുക്കപ്പെടുന്നവർ പുറത്ത് അവയെ പ്രകടിപ്പിക്കാതിരിക്കില്ല. സംഘടനകളുടെ ജനാധിപത്യവൽക്കരണം സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനു മുന്നുപാധി ആയിരിക്കുന്നു. സാംസ്‌കാരികപ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പുരോഗമനകാരികളുടെ സംഘടനകളിൽ പിടിമുറുക്കിയിരിക്കുന്ന സത്താവാദപരവും നിർണ്ണയവാദപരവും അധികാരശ്രേണീപരവുമായ സങ്കൽപ്പനങ്ങളോടു വിട പറയാതെ ജനാധിപത്യപരമായ ഇടപെടലുകൾക്കു വേണ്ടിയുള്ള ഈ കാലഘട്ടത്തിന്റെ വിളികളെ ഏറ്റെടുക്കാൻ അവയ്ക്കു കഴിയുകയില്ല.

അവലംബം:

1. ആധുനികകേരളം ആരുടെ ഭാവനയാണ്? - പ്രദീപൻ പാമ്പിരിക്കുന്ന്, പ്രദീപൻ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങൾ, കേരള സാഹിത്യ അക്കാദമി, തൃശൂർ, 2020

2. പുരോഗമനസാഹിത്യം - കുറ്റപത്രവും കുമ്പസാരവും : എസ്. എസ്. ശ്രീകുമാർ, ഡി.സി ബുക്സ്, കോട്ടയം.

3. സമ്പൂർണ്ണകൃതികൾ ഏഴാം ഭാഗം - കെ. ദാമോദരൻ, സായാഹ്ന ഫൗണ്ടേഷൻ, ഓൺലൈൻ

4. സമ്പൂർണ്ണകൃതികൾ ഏഴാം ഭാഗം - കെ. ദാമോദരൻ, സായാഹ്ന ഫൗണ്ടേഷൻ, ഓൺലൈൻ

5. ജൈവരാഷ്ട്രീയവും ജനസഞ്ചയവും - ബി.രാജീവൻ, റാസ്ബെറി റെഡ്, കോഴിക്കോട്

6. എന്താണ് ആധുനികത - എം. മുകുന്ദൻ, പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്

7. വിദൂരതയിൽ നിന്നുള്ള ഇടിമുഴക്കങ്ങൾ - കെ എ മോഹൻദാസ്, സാംസ്‌കാരികമാസിക, നവംബർ 1990

8. കലാസാഹിത്യസംഘടനകളും മാർക്സിസവും - കേരളീയാനുഭവങ്ങൾ : എം എം സോമശേഖരൻ, ജനകീയസംസ്‌കാരസമീക്ഷ, ഐ ബുക്സ്, കോഴിക്കോട്, 2023

9. ഇതിഹാസ പരിഹാസം - ഉണ്ണികൃഷ്ണൻ ചേലേമ്പ്ര, ഖസാക്ക് പഠനങ്ങൾ, ഡി.സി ബുക്സ്, കോട്ടയം, 1994

10. ജനകീയസാംസ്‌കാരികവേദിയുടെ ബേബി - ബി.രാജീവൻ, ട്രൂ കോപ്പി തിങ്ക് വെബ്സിൻ, പായ്ക്കറ്റ് 195, 06 സെപ്തം 24

11. ക്ഷുഭിതയൗവ്വനങ്ങളുടെ രണ്ടാം വരവ് - സിവിക് ചന്ദ്രൻ, മാതൃഭൂമി ദിനപ്പത്രം.

12. വീണ്ടെടുപ്പുകൾ - പി.പി.രവീന്ദ്രൻ, ഡി സി ബുക്സ്, കോട്ടയം

13. പുരോഗമനസാഹിത്യപ്രസ്ഥാനം - അന്നും ഇന്നും : ഇ എം എസ് നമ്പൂതിരിപ്പാട്, ഭാഷാപോഷിണി, 1992

14. ഇ എം എസിന്റെ സ്വപ്നം - ബി. രാജീവൻ, ഡി സി ബുക്സ്, കോട്ടയം, 2000

15. ജനകീയസംസ്‌കാരസമീക്ഷ - എഡി: വി വിജയകുമാർ, ഐ ബുക്സ്, കോഴിക്കോട്, 2023




#Left in Lurch
Leave a comment