TMJ
searchnav-menu
post-thumbnail

Left in Lurch

മാര്‍ക്‌സിനൊപ്പവും, അപ്പുറവും, മാര്‍ക്സിലൂടെയും ചിന്തിക്കാന്‍

30 Oct 2024   |   5 min Read
നവയുഗ് ഗില്‍

മാര്‍ക്‌സിസത്തിന്റെ പേരിലുള്ള യൂറോകേന്ദ്രിതമായ ധാരണകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ചരിത്ര പണ്ഡിതനാണ് നവയുഗ് ഗില്‍. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലഘട്ടത്തില്‍ പഞ്ചാബിലെ കാര്‍ഷികവൃത്തി, അധ്വാനം, ജാതി, സാമൂഹ്യഘടന, മൂലധനം തുടങ്ങിയ മേഖലകളില്‍ സംഭവിച്ച മാറ്റങ്ങളെ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 'ലേബര്‍സ് ഓഫ് ഡിവിഷന്‍: ഗ്ലോബല്‍ ക്യാപിറ്റലിസവും കൊളോണിയല്‍ പഞ്ചാബിലെ കര്‍ഷകരുടെ ആവിര്‍ഭാവവും'അടുത്തിടെ പുറത്തിറങ്ങി. അമേരിക്കയിലെ ന്യൂജെഴ്സിയില്‍ സ്ഥിതി ചെയ്യുന്ന വില്യം പാറ്റേഴ്‌സണ്‍ സര്‍വകലാശാലയില്‍ ചരിത്രം, തത്ത്വചിന്ത, ലിബറല്‍ സ്റ്റഡീസ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഗില്‍. കാര്‍ഷിക മാറ്റം, പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം, ആഗോള മുതലാളിത്തം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പഠന മേഖലകള്‍. ആദ്യ പുസ്തകത്തെ പറ്റി മാര്‍ക്‌സിസ്റ്റ് സോഷിയോളജി എന്ന വെബ് ജേര്‍ണലില്‍ അദ്ദേഹമെഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

'പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ലണ്ടനു പകരം ലാഹോറിലോ ലുധിയാനയിലോ തമ്പടിക്കുകയും അവിടെനിന്നും ലഭ്യമാവുന്ന വിഹഗവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധന സമാഹരണത്തെ പറ്റി മാര്‍ക്‌സ് വിശദീകരിച്ചിരുന്നതെങ്കിലോ?. ലേബര്‍സ് ഓഫ് ഡിവിഷന്‍: ഗ്ലോബല്‍ ക്യാപിറ്റലിസവും കൊളോണിയല്‍ പഞ്ചാബിലെ കര്‍ഷകരുടെ ആവിര്‍ഭാവവും (സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ്, 2024) എന്ന എന്റെ പുസ്തകത്തിലെ ഒരധ്യായം ഈ ചോദ്യം സജീവമാക്കുന്നു. ചരിത്രപരമായ മാറ്റത്തെക്കുറിച്ചുള്ള പഠനത്തിനുള്ള മാര്‍ക്‌സിന്റെ ഉള്‍ക്കാഴ്ചകളുടെ അപാരമായ മൂല്യവും അത് കൈവരിക്കുന്നതിന് ഒഴിവാക്കാനാവാത്ത അതിരുകളും, സന്ദര്‍ഭങ്ങളും, സാഹചര്യങ്ങളും തമ്മിലുള്ള നിരന്തരമായ പിരിമുറുക്കത്തെയും മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനുമാണ് അത്തരത്തില്‍ ഊഹാപോഹപരമായ ഒരു വിരുദ്ധവാദം ഉന്നയിക്കാനുള്ള കാരണം. പ്രകടമായ ഈ വൈരുദ്ധ്യത്തെ കൂടി കണക്കിലെടുത്താണ് മാര്‍ക്‌സിനെ വ്യത്യസ്തമായി ഉള്‍ക്കൊള്ളാന്‍ ഞാന്‍ ശ്രമിക്കുന്നത്. ഒരു വശത്ത്, അദ്ദേഹത്തിന്റെ സംഭാവന യൂറോകേന്ദ്രിതമാണെന്ന ആരോപണം കാലാനുസൃതമല്ലാത്ത വാചാടോപമെന്ന നിലയില്‍ ഞാന്‍ തള്ളിക്കളയുന്നു. അതേസമയം പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു ജര്‍മ്മന്‍  വിപ്ലവകാരിയില്‍ സര്‍വജ്ഞാനവും കുടികൊള്ളുന്നുവെന്ന തെറ്റായ പ്രതീക്ഷകളെ ആശ്രയിക്കാതെ തന്നെ മാര്‍ക്‌സിന്റെ രചനകളുടെ സമഗ്രത നിരവധി വീക്ഷണങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കുന്നതായി ഞാന്‍ കരുതുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ യാന്ത്രികമായി സാര്‍വത്രികമാക്കുകയും ചരിത്ര പ്രതിഭാസങ്ങളെ മൊത്തം അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നുള്ള യുക്തികളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയും ചെയ്യുന്ന രീതിയെ ഞാന്‍ അംഗീകരിക്കുന്നില്ല. ലോകം വിശാലമാണ്. എല്ലാ സാഹചര്യങ്ങളിലും പ്രയോഗിക്കേണ്ട ഒരു കൂട്ടം പോര്‍ട്ടബിള്‍ നിര്‍ദ്ദേശങ്ങളായി മാര്‍ക്‌സിനെ വികൃതമാക്കുന്നത് യാന്ത്രികവും ചരിത്രപരമല്ലാത്തതും (അതിനാല്‍ മാര്‍ക്‌സിസ്റ്റ് അല്ലാത്തതും) ആയിരിക്കും. ഞാന്‍ മുന്നോട്ടു വയ്ക്കാന്‍ ശ്രമിക്കുന്ന ഡബിള്‍ ക്രിട്ടിക് ധിക്കാരമായ വിമര്‍ശനമായി തോന്നാമെങ്കിലും, നോക്കുകുത്തികളെയും കടലാസ് പുലികളെയും അപലപിക്കുന്നതിനായി മിനക്കെടുന്നില്ല. കൊളോണിയല്‍ പഞ്ചാബിലെ അധ്വാനം ജാതി, മൂലധനം എന്നിവയുടെ ചരിത്രമെഴുതാനുള്ള തത്രപ്പാടില്‍ മാര്‍ക്‌സിനെ നിഷേധിക്കുകയോ, വാഴ്ത്തുകയോ ചെയ്യുന്ന ബൈനറിക്കപ്പുറം അദ്ദേഹത്തെ മനസ്സിലാക്കുക എന്നത് ഒരു സജീവ താല്പര്യമായിരുന്നു.

എന്റെ പുസ്തകത്തിന്റെ മൂന്ന് ഭാഗങ്ങളെങ്കിലും മാര്‍ക്‌സുമായി അടുത്ത് ഇടപഴകുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പഞ്ചാബിലെ ലാന്‍ഡ് റവന്യൂ സെറ്റില്‍മെന്റിന്റെ സവിശേഷ ചരിത്രം ഒന്നാം അധ്യായത്തില്‍ ഞാന്‍ പരിശോധിക്കുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ജാതി, ഗോത്രം, മതം എന്നിവയുടെ പാരമ്പര്യങ്ങള്‍ ഉപയോഗിച്ച് ചില വിഭാഗങ്ങളെ കര്‍ഷകരായി തിരിച്ചറിയുകയും അവര്‍ക്ക് ഭൂമിയുടെ പ്രത്യേക ഉടമസ്ഥാവകാശം നല്‍കുകയും ഭരണകൂടത്തിനു വേണ്ട നികുതി പണമായി പിരിച്ചടക്കാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിക്കുകയും ചെയ്തു.

കാൾ മാർക്സ് | PHOTO: WIKI COMMONS
പടിഞ്ഞാറന്‍ യൂറോപ്പിനെക്കുറിച്ചുള്ള സാധാരണ ആഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു പുതിയ സമാഹരണത്തിന് (അക്കുമുലേഷന്‍) ഇതോടെ തുടക്കമിട്ടു. മാര്‍ക്‌സിന്റെ 1867-ലെ മൂലധനം ഒന്നാം വാല്യത്തിലെ അവസാനത്തെ ഏതാനും അധ്യായങ്ങള്‍ ഞാന്‍ അതിനായി വിശകലനം ചെയ്യുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കര്‍ഷകരെ ആട്ടിപ്പായിക്കാനും നഗരങ്ങളിലേക്ക് കുടിയേറാനും നിര്‍ബന്ധിതമാക്കിയ കണ്ണില്‍ച്ചോരയില്ലാത്ത ഹിംസയെകുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. സ്വന്തം അധ്വാനമല്ലാതെ കയ്യില്‍ ഒന്നുമില്ലാത്ത, കൂലിക്കായി ജോലിചെയ്യാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ സൃഷ്ടി, ഇംഗ്ലണ്ട് പോലുള്ള സ്ഥലങ്ങളിലെ വ്യാവസായിക മുതലാളിത്തത്തിന്റെ വേണ്ടുന്ന മുന്നുപാധിയായിരുന്നു. സമാഹരണത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ആഖ്യാനത്തെ റോസ ലക്‌സംബര്‍ഗ് തുടര്‍ച്ചയുള്ളതും, അസന്തുലിതവുമായ ആഗോള പ്രക്രിയയായി വിപുലീകരിച്ചു, ഡേവിഡ് ഹാര്‍വി 'കുടിയൊഴിപ്പിക്കലിലൂടെയുള്ള സമാഹരണം' എന്ന പ്രയോഗം സൃഷ്ടിച്ചു.

പക്ഷെ, പഞ്ചാബില്‍ കര്‍ഷകര്‍ അവരുടെ ഗ്രാമങ്ങളില്‍ നിന്ന് കുടിയിറക്കപ്പെടുന്നതിന് പകരം കൊളോണിയല്‍ ഭരണത്തിന് കീഴില്‍ കൃഷിയുടെ കാര്യക്കാരാവുകയും പുതിയ കാര്‍ഷിക  സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുകയും ചെയ്യുക മാത്രമല്ല  ഭൂരഹിത കാര്‍ഷിക തൊഴിലാളികളായി തരംതാഴ്ത്തപ്പെട്ട മനുഷ്യരുടെ മേല്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന കൂട്ടരായി. പഞ്ചാബി കര്‍ഷകന്റെ ആപേക്ഷികമായ ഈ ശക്തിയെ സാധാരണയായി പണ്ഡിതര്‍ അര്‍ദ്ധ-ഫ്യൂഡലിസത്തിന്റെ തുടര്‍ച്ചയുടെ അല്ലെങ്കില്‍ ലക്ഷണമൊത്ത മുതലാളിത്തത്തിലേക്കുള്ള അപൂര്‍ണ്ണമായ പരിവര്‍ത്തനത്തിന്റെയോ അടയാളമായി വ്യാഖ്യാനിച്ചിട്ടുണ്ട്. ഭാഗികമായ വിവരവും സാഹചര്യങ്ങളുമാണ് യൂറോപ്പില്‍ മാര്‍ക്‌സ് സാക്ഷ്യം വഹിച്ചതെന്നും ലോകമാകെ പ്രയോഗിക്കാനുള്ള ബ്ലൂപ്രിന്റ് ആയി അദ്ദേഹം അതിനെ ഉദ്ദേശിച്ചിരുന്നില്ലെന്നും പഞ്ചാബിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ വാദിക്കുന്നു. ലൂയി ആല്‍ത്തൂസര്‍ ഇക്കാര്യം ഊന്നിപ്പറയുന്നു, 'ഒരു ഉല്‍പാദനരീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ച് മാര്‍ക്‌സ് നമുക്ക് ഒരു സിദ്ധാന്തവും നല്‍കിയിട്ടില്ല'. അത്തരം അന്വേഷണ മാര്‍ഗങ്ങള്‍ ഏറ്റെടുക്കുക എന്നത് നമ്മുടെ കടമയാണ്. ഈ രീതിയില്‍, കൊളോണിയല്‍ പഞ്ചാബില്‍ മൂലധനവും, സംസ്‌കാരവും പ്രവര്‍ത്തിച്ചതിന്റെ ഒരു ബദല്‍ ചരിത്രം അവതരിപ്പിക്കുന്നത് വഴി സമാഹരണത്തിന്റെ ആഖ്യാനത്തെ ഞാന്‍ പ്രാദേശികവല്‍ക്കരിക്കുന്നു.

നാലാം അധ്യായത്തിലെ ജാതിയില്‍ നിന്നുള്ള വിമോചനത്തിനായുള്ള പോരാട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഈ പുസ്തകത്തില്‍ മാര്‍ക്സിന്‍റെ അടുത്ത ഉദ്‌ബോധനം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പഞ്ചാബി സമൂഹത്തിലെ സാമൂഹിക ചലനാത്മകതയുടെ സാധ്യതകളും പരിമിതികളും പരിശോധിക്കുന്നത് സാമ്പത്തിക മാറ്റത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതിവില്‍  നിന്നും വ്യതിചലിക്കുന്നു. ജാതി ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചുള്ള ബി.ആര്‍.അംബേദ്കറുടെ 1936-ലെ പ്രസംഗത്തില്‍ നിന്നാണ് ഞാന്‍ ആരംഭിക്കുന്നത്. സമത്വം കൈവരിക്കുന്നതിനായി ദളിതര്‍ ഹിന്ദുമതം വിട്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

REPRESENTATIVE IMAGE | WIKI COMMONS
പഞ്ചാബില്‍, ദളിതര്‍ ഇതിനകം തന്നെ സിഖ്, ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ആദ് ധര്‍മ്മം എന്ന പേരില്‍ സ്വന്തമായി ഒരെണ്ണം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 1881 മുതല്‍ 1931 വരെ ഹിന്ദു ദളിതുകളുടെ ശതമാനം (പ്രധാനമായും ചമര്‍, ചുര്‍ഹ ജാതികള്‍) യഥാക്രമം 68 ശതമാനത്തില്‍ നിന്ന് 47 ശതമാനമായും 58 ശതമാനത്തില്‍ നിന്ന് 24 ശതമാനമായും കുറഞ്ഞു. എന്നിരുന്നാലും, പുതിയ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ താഴ്ന്ന ഭൂരഹിത കാര്‍ഷിക തൊഴിലാളികളായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഫലമായി അവര്‍ അപ്പോഴും പലതരത്തിലുള്ള കീഴ്പ്പെടുത്തലും ഒഴിവാക്കലും അനുഭവിച്ചു.

സാമൂഹിക പദവിയും ഭൗതിക സൗഖ്യവും തമ്മിലുള്ള വൈരുദ്ധ്യം വിശദീകരിക്കുന്നതിന് അല്ലെങ്കില്‍ തുല്യ പൗരനും അസമനായ വ്യക്തിയും ഞാന്‍ മാര്‍ക്‌സിന്റെ 1844 ലെ 'ജൂത പ്രശ്‌നത്തെക്കുറിച്ച്' എന്ന ഉപന്യാസം ഉദ്ധരിക്കുന്നു. ജീവിതത്തിന്റെ ഒരു മേഖലയില്‍ സമത്വം പ്രഖ്യാപിക്കാനും മറ്റേതില്‍ എല്ലാത്തരം അസമത്വങ്ങളും കേടുകൂടാതെയും സ്വാഭാവികമാക്കാനും കഴിയുന്ന ഒരു രാഷ്ട്രീയത്തിന്റെ പൊള്ളത്തരം അദ്ദേഹം അതില്‍ തുറന്നുകാട്ടുന്നു. മാര്‍ക്‌സ് ചൂണ്ടിക്കാണിക്കുന്നു: 'സ്വകാര്യസ്വത്തിനെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുന്നത് വഴി സ്വകാര്യ സ്വത്ത് ഇല്ലാതാവുന്നില്ല;  മാത്രമല്ല യഥാര്‍ത്ഥത്തില്‍ അതുവഴി സ്വകാര്യ സ്വത്തിന്റെ അസ്തിത്വത്തെ മുന്‍കൂട്ടി കാണുകയാണ്'. വാസ്തവത്തില്‍, ലിബറല്‍ ആധുനികത അതിന്റെ പാരമ്യത്തിലെത്തുന്നത് വ്യക്തികളെ പൊതുവും, സ്വകാര്യവുമായി വിഭജിക്കുന്നതിലൂടെയാണ്. പക്ഷെ ഒരു വ്യക്തിയുടെ അന്തസ്സും, പദവിയും, മൂല്യവും അവരുടെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തിയ സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ലെന്ന് ഞാന്‍ വ്യക്തമാക്കുന്നു. ഭൂവുടമകളായ കര്‍ഷകരില്‍ നിന്ന് വ്യത്യസ്തമായ വിശ്വാസം അവകാശപ്പെട്ടുവെങ്കിലും ഭൂരഹിത തൊഴിലാളികള്‍ ഭൂമിയില്ലാതെ തുടരുന്ന ഒരു പുതിയ ഗ്രാമീണ ശ്രേണിയുടെ അടിത്തട്ടില്‍ ഒതുക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയ വെളിപ്പെടുത്തുന്നത്, സമ്പൂര്‍ണ്ണ വിമോചനത്തിനായുള്ള പോരാട്ടത്തിനും ജാതിയുടെ ആധുനിക ഘടനയെ അട്ടിമറിക്കുന്നതിനും മറികടക്കേണ്ട വ്യത്യസ്തമായ ഒരു ചക്രവാളമുണ്ട് എന്നാണ്.

പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍, കര്‍ഷകന്‍ എന്ന വിഭാഗത്തിന്റെ ആഗോള ബൗദ്ധിക ചരിത്രം ഞാന്‍ അടയാളപ്പെടുത്തുന്നു. കര്‍ഷകര്‍ എന്തോ കുറവുള്ള കൂട്ടരാണെന്ന ധാരണകളും, കുറവില്‍ നിന്നും മാറാനുള്ള പ്രതീക്ഷയും എങ്ങനെയാണ് രൂപമെടുത്തത്? യൂറോപ്പില്‍ നിന്നും ഭിന്നമായ ദക്ഷിണേഷ്യയിലെ അതിന്റെ സഞ്ചാരപഥങ്ങളില്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നത്? ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കാതെ വയ്യ. വ്‌ളാഡിമിര്‍ ലെനിനും കാള്‍ കൗട്‌സ്‌കിയും തമ്മിലുള്ള കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിന്നുള്ള സംവാദത്തില്‍ നിന്നാണ് ഞാന്‍ ആരംഭിക്കുന്നത്. ഗ്രാമീണ സമൂഹത്തിന്റെ ചലനാത്മകതയെക്കുറിച്ച് വിരുദ്ധമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയിട്ടും മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിന് കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് ആവശ്യമാണെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു. ഈ വീക്ഷണം ആദം സ്മിത്തിന്റെ 1776-ലെ രാഷ്ട്രങ്ങളുടെ സമ്പത്തിന്റെ സ്വഭാവത്തെയും കാരണങ്ങളെയും കുറിച്ചുള്ള ഒരു അന്വേഷണം എന്ന കൃതിയിലെ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് എന്റെ പക്ഷം.'കര്‍ഷകരുടെ അപര്യാപ്തതയുടെ സിദ്ധാന്തത്തിന്' വേണ്ടുന്ന അസംസ്‌കൃത വസ്തുക്കള്‍ സമാഹരിക്കാന്‍ അദ്ദേഹം നിരവധി താരതമ്യങ്ങളും അവകാശവാദങ്ങളും വിപുലീകരണങ്ങളും ഉപയോഗപ്പെടുത്തി.

കൃഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ മാനുഫാക്ചറിംഗ് ഉല്‍പ്പാദനത്തിന്റെ മേന്മ പൊലിപ്പിക്കുന്നതിനായി നഗരതൊഴിലാളികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഗ്രാമീണ കര്‍ഷകര്‍ ഏഴാംകൂലികളായി മാറുകയും സമ്പത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍  മാനുഫാക്ചറിംഗ് മാത്രമാവുകയും ചെയ്തു. ഈ നിലപാടിനെ ചോദ്യം ചെയ്യാന്‍ മാര്‍ക്‌സിന്റെ സമീപനത്തെ പ്രധാനമായും അദ്ദേഹത്തിന്റെ രണ്ട് ഗ്രന്ഥങ്ങളെ - മിച്ചമൂല്യ സിദ്ധാന്തങ്ങള്‍, ഗ്രണ്ട്രിസ് - ഞാന്‍ ആശ്രയിക്കുന്നു. സ്മിത്തിനെ കേവലമായി അപലപിക്കുന്നതിനുപകരം, 'ചോദ്യങ്ങള്‍ ഉന്നയിക്കുക, അനുമാനങ്ങള്‍ അനാവരണം ചെയ്യുക, വൈരുദ്ധ്യങ്ങള്‍ മുന്നിലേക്ക് കൊണ്ടുവരിക' എന്ന രീതി വഴി മാര്‍ക്‌സ് അദ്ദേഹത്തിന്റെ വാദങ്ങളെ തുറന്നു കാട്ടുകയും പരമ്പരാഗത രാഷ്ട്രീയ സമ്പദ് വ്യവസ്ഥ എങ്ങനെ ബൂര്‍ഷ്വാ ആധിപത്യത്തെ സാധാരണമാക്കുന്നതിനുള്ള ഉപാധിയായി മാറിയതെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.

REPRESENTATIVE IMAGE | WIKI COMMONS
അപ്പോഴേക്കും, കര്‍ഷകരുടെ പുരാതനവും താഴ്ന്നതുമായ അവസ്ഥയെക്കുറിച്ചുള്ള സ്മിത്തിന്റെ ആശയങ്ങള്‍ കോളനികളിലേക്ക് കുടിയേറി. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പഞ്ചാബ് പോലുള്ള പ്രദേശങ്ങളെ പിന്നാക്കമായും അവിടുത്തെ ജനങ്ങളെ പരിശീലനവും, ഉന്നമനവും ആവശ്യമുള്ള കര്‍ഷകരായും കണക്കാക്കി. കൊളോണിയല്‍ ഭരണത്തിന്റെ നിയമപരവും, സാമ്പത്തികവും, വംശീയവുമായ ഉപകരണങ്ങളിലൂടെ അത്തരം ചിത്രീകരണങ്ങള്‍ പഞ്ചാബി സമൂഹത്തിന്റെ സാമൂഹികവും ഭൗതികവുമായ ഘടനകളില്‍ ഉള്‍ച്ചേര്‍ന്നു. ഉദാഹരണത്തിന്, പഞ്ചാബ് അന്യവല്‍ക്കരണ നിയമം (1900 ലെ XIII).  ഭൂവിപണിയിലേക്കുള്ള പ്രവേശനം പുനര്‍നിര്‍വചിക്കുന്ന ഈ പ്രത്യേക നിയമനിര്‍മ്മാണം 'ഒരു കാര്‍ഷിക ഗോത്രത്തിലെ അംഗം' പോലുള്ള പുതിയ സാംസ്‌കാരിക വിഭാഗങ്ങള്‍ നിലവില്‍ വരുന്നതിന്റെ പ്രതീകമാണ്. ഒരു റെഡിമെയ്ഡ് സാര്‍വത്രിക സൂത്രവാക്യം നല്‍കാതെ ഭൂതകാലത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കൊപ്പം ജ്ഞാനോല്‍പ്പാദനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗം മാര്‍ക്‌സ് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ സമീപിക്കുമ്പോള്‍  പത്തൊന്‍പതാം നൂറ്റാണ്ടില്‍, ആധുനിക പഞ്ചാബി കര്‍ഷകന്‍, യൂറോപ്പിലെ അതിന്റെ പ്രതിരൂപത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ഏക, പുരുഷ, ജാതി അധിഷ്ഠിത, പാരമ്പര്യ വ്യക്തിയായി ഉയര്‍ന്നുവെന്ന് വ്യക്തമാണ്.

ഈ പുസ്തകത്തില്‍ മാര്‍ക്‌സുമായുള്ള എന്റെ ഇടപെടല്‍ ആത്യന്തികമായി വിമര്‍ശനാത്മക സംഭാഷണമാണ് അദ്ദേഹത്തിന്റെ കൃതികളിലൂടെ ഒന്നിലധികം അപ്രതീക്ഷിതമായ ലക്ഷ്യങ്ങളിലേക്കുള്ള ചിന്തകള്‍ സാധ്യമാക്കുന്ന ഒന്നാണത്. അദ്ദേഹത്തിന്റെ പക്കല്‍ എല്ലാ ഉത്തരങ്ങളും ഇല്ല. അങ്ങനെ നമ്മള്‍ പ്രതീക്ഷക്കുകയുമരുത്. മാര്‍ക്‌സിന്റെ സമീപനങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ ചോദിക്കുകയും വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയെന്ന സൃഷ്ടിപരമായ വെല്ലുവിളി ആധുനിക ചരിത്രരചനയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സമൃദ്ധമായ നിലയില്‍  ഉല്‍പാദനക്ഷമമായി തുടരുന്നു. അതുകൊണ്ടാണ് 'രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ പുനര്‍രാഷ്ട്രീയവല്‍ക്കരിക്കുക'  നമ്മുടെ സവിശേഷമായ ഭാരം എന്ന് ഞാന്‍ പറയുന്നത്. നമ്മുടെ ലോകത്തിന്റെ നിര്‍മ്മിതിയെ, നാം മനസ്സിലാക്കുന്ന രീതിയെ രൂപപ്പെടുത്തിയ പ്രത്യക്ഷവും നിഗൂഢവുമായ നിലവിലെ സിദ്ധാന്തങ്ങളെ വിമര്‍ശിക്കുന്ന ചൈതന്യത്തില്‍ രൂപപ്പെടേണ്ട ഒന്നാണത്. അതേസമയം, മാര്‍ക്‌സിന്റെ പരിമിതികള്‍ തിരിച്ചറിയുന്നത് മറ്റ് തരത്തിലുള്ള ആര്‍ക്കൈവുകളും ആവിഷ്‌കാര രൂപങ്ങളും തുറന്നേക്കാം. ഭാഷകളുടെയും, ജീവിതാനുഭവങ്ങളുടെയും, സ്ഥലങ്ങളുടെയും സവിശേഷതകള്‍ പഠനത്തില്‍ അടിയന്തിരപ്രാധാന്യം അര്‍ഹിക്കുന്നു. അതിനാലാണ് ലാഹോറില്‍ നിന്നുള്ള വീക്ഷണം നിര്‍ബന്ധമാണെന്ന് ഞാന്‍ ശഠിക്കുന്നത്. വാസ്തവത്തില്‍, പഞ്ചാബ് പോലുള്ള സ്ഥലങ്ങളെ മനസ്സിലാക്കാന്‍, ഒരുപക്ഷേ നാം ഗുരു നാനാക്ക്, ബാബ ഫരീദ്, ഭഗത് കബീര്‍ എന്നിവരെ മാര്‍ക്‌സിനെയോ മറ്റേതെങ്കിലും യൂറോപ്യന്‍ വ്യക്തിത്വങ്ങളെയോ പോലെ ആശ്ലേഷിക്കണം. ഒരു സാങ്കല്‍പ്പിക സാര്‍വത്രികത പൊതുവായതിലേക്കുള്ള ധാരണകളില്‍ നിന്ന് അല്‍പ്പം വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കില്‍, നമ്മുടെ ഭാവനകള്‍ അതിനപ്പുറത്തുള്ള ഇടങ്ങളില്‍ അവയുടെ സമൃദ്ധി തേടണം.


#Left in Lurch
Leave a comment