
ട്രമ്പുരാന്‍ 2.0 യും സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളും
സാമ്രാജ്യത്വമോ? എന്തൂട്ടെടാ ശവി അത് എന്ന് തൃശൂര്‍ സ്ലാങ്ങില്‍ 'ഐഡിയോളജി' ചോദ്യചിഹ്നമാവുന്ന ട്രമ്പുരാന്‍ 2.0 യുടെ വാഴ്‌വിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സാമ്രാജ്യത്വം, മുതലാളിത്തം, അധിനായകത്വം എന്നിവയുടെ സാമുദ്രികലക്ഷണങ്ങളായി സ്ഥിരപ്രതിഷ്‌ഠ നേടിയ സങ്കല്‍പ്പനങ്ങളും, പരികല്‍പ്പനകളുമെല്ലാം പൊടുന്നനെ ആവിയായി പോയെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ട്രമ്പുരാന്‍ യുഗത്തിന്റെ തുടക്കം. അമേരിക്കന്‍ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപും, കൂട്ടാളികളും കഴിഞ്ഞ ഒരു മാസത്തിലധികമായി സ്വീകരിക്കുന്ന നയങ്ങളും, കൈക്കൊള്ളുന്ന തീരുമാനങ്ങളും ലോകത്തെയും, അതിന്റെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെയും മനസ്സിലാക്കുന്നതിനും, വിലയിരുത്തുന്നതിനും ഉപയോഗിക്കുന്ന സാമ്രാജ്യത്വം, മുതലാളിത്തം, അധിനായകത്വം തുടങ്ങിയ ഗണങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങളും, പരികല്‍പ്പനകളും മാത്രമല്ല സിദ്ധാന്തങ്ങളെ തന്നെയും കീഴ്‌മേല്‍ മറിക്കുന്നു. അമേരിക്കന്‍ മുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ ആരൂഢമായ ഐഡിയോളജിക്കല്‍ സ്റ്റേറ്റ് അപ്പാരറ്റസിനെക്കുറിച്ചുള്ള കമനീയ സിദ്ധാന്തങ്ങളും തകിടം മറിക്കുന്നതാണ് വാഷിംഗ്‌ടണില്‍ നിന്നുള്ള വിവരങ്ങള്‍.
എങ്ങനെയാണ് ഈയൊരു സ്ഥിതിവിശേഷത്തെ മനസ്സിലാക്കുക. ട്രംപിന്റെയും, അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ ഇലോണ്‍ മസ്‌ക്കിനെ പോലുളളവരുടെയും വ്യക്തിത്വത്തിലെ അസാധാരണ സ്വഭാവങ്ങള്‍ അല്ലെങ്കില്‍ സേച്ഛാധിപത്യ പ്രവണതകളുടെ ചുവടുപിടിച്ചുകൊണ്ട് മാത്രം ഈ മാറ്റങ്ങളെ വിശദീകരിക്കാന്‍ കഴിയുമോ. യുഎസ് എയിഡ് (USAID) പിരിച്ചു വിടുന്നതു മുതല്‍ റോയിട്ടേഴ്സ്, അസ്സോസിയേറ്റഡ് പ്രസ് തുടങ്ങിയ പാശ്ചാത്യ മേധാവിത്തത്തിന്റെ സുപ്രധാന ഉപകരണങ്ങളായി കണക്കാക്കപ്പെടുന്ന മുഖ്യധാര വാര്‍ത്താ ഏജന്‍സികള്‍ക്ക് വൈറ്റ്‌ഹൗസില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു വരെയുള്ള നടപടികളെ ഏതു നിലയിലാണ് നമുക്ക് മനസ്സിലാക്കാനാവുക.
അതിനേക്കാള്‍ പ്രധാനമാണ് 80 വര്‍ഷമായി അമേരിക്കന്‍ മേധാവിത്തത്തിന് കീഴില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ-സൈനിക സഖ്യമായ നാറ്റോയെ ശിഥിലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍. നാറ്റോ സൈനിക-രാഷ്ട്രീയ സഖ്യത്തിലെ പ്രധാന പങ്കാളികളായ യൂറോപ്യന്‍ രാജ്യങ്ങളെ നോക്കുകുത്തിയാക്കി അമേരിക്ക സ്വന്തം നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്നു മാത്രമല്ല നാറ്റോയുടെ ആവശ്യകതയെ തന്നെ സംശയത്തിലാക്കുന്ന പരാമര്‍ശങ്ങളും, അഭിപ്രായങ്ങളുമാണ് ട്രംപ് സ്വീകരിക്കുന്നത്. രണ്ടാം ലോക യുദ്ധാനന്തരം ഉടലെടുത്ത ഈ അമേരിക്കന്‍-യൂറോപ്യന്‍ സഖ്യമാണ് കഴിഞ്ഞ 80 വര്‍ഷത്തെ ലോക രാഷ്ട്രീയത്തിലെ സുപ്രധാന അധിനായക ശക്തി. പ്രശസ്‌ത സാമ്പത്തിക-സാമൂഹിക ശാസ്‌ത്രജ്ഞനായ സമീര്‍ അമിന്‍ 'ട്രിയാഡ്' എന്ന് വിശേഷിപ്പിച്ച ഈ സംവിധാനമാണ് കഴിഞ്ഞ 80 വര്‍ഷക്കാലത്തെ സാമ്രാജ്യത്വത്തിന്റെ പ്രധാന ചാലകശക്തി. നാറ്റോ വഴിക്കുള്ള അമേരിക്കന്‍-യൂറോപ്പ് സഖ്യത്തിന് പുറമെ ട്രിയാഡിലെ മറ്റൊരു സുപ്രധാന പങ്കാളി ജപ്പാനായിരുന്നു. അതിന്റെ അനുബന്ധമായുള്ള കണ്ണികളിലെ പ്രധാനശക്തികള്‍ ഓസ്ട്രേലിയ, കാനഡ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ജിസിസി രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പശ്ചിമേഷ്യയിലെ രാജഭരണങ്ങള്‍, ക്യൂബ ഒഴികെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കയിലെ പ്രമുഖ രാജ്യങ്ങള്‍ തുടങ്ങിയവ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള ട്രിയാഡിന്റെ സാമന്തരായിരുന്നു. ശീതയുദ്ധത്തിന്റെ കാലഘട്ടത്തിലും അതിനു ശേഷവും സാമന്ത പദവിയില്‍ കാര്യമായ മാറ്റങ്ങളൊന്നു സംഭവിച്ചിട്ടില്ല.ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌ക്കും | PHOTO: WIKI COMMONS
സോവയിറ്റ് യൂണിയന്റെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യമായിരുന്നു രണ്ടാം ലോക യുദ്ധാനന്തര കാലം മുതല്‍ 1990-കള്‍ വരെയുള്ള കാലഘട്ടത്തില്‍ ട്രിയാഡിന്റെ മുഖ്യ എതിരാളി. 1970-ന്റെ ആദ്യപകുതി വരെ ചൈനയും സ്വന്തം നിലയില്‍ ട്രിയാഡിന്റെ ശത്രു പക്ഷത്തായിരുന്നുവെങ്കിലും 1970കളുടെ അവസാനത്തോടെ അതില്‍ മാറ്റം വന്നിരുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സോവിയറ്റു പക്ഷത്തും, അമേരിക്കന്‍ പക്ഷത്തും മാറിമാറി നിലയുറപ്പിച്ചിരുന്നുവെങ്കിലും ചേരിചേരായ്‌മയുടെ മറവില്‍ സ്വതന്ത്രനയം സ്വീകരിക്കുന്നുവെന്ന തോന്നലുളവാക്കിയിരുന്നു. ആഗോള ശാക്തിക ചേരികളുടെ വളരെ വിശാലമായ അര്‍ത്ഥത്തിലുള്ള ഈയൊരു വാസ്‌തുഘടന 1990-കള്‍ വരെ നിലനിന്നു. 90-കളുടെ തുടക്കത്തില്‍ സോവിയറ്റു സഖ്യം ഇല്ലാതായതോടെ അമേരിക്കന്‍ അധിനായകത്വം ലോകക്രമത്തിന്റെ മുഖ്യഭാവമായി. ഏകധ്രുവലോകമെന്ന് പേരില്‍ അത് അറിയപ്പെടാനും തുടങ്ങി.
സോവിയറ്റ് ബ്ലോക്കിന്റെ പതനത്തോടെ ലോകത്തിലെ ചോദ്യം ചെയ്യാനാവാത്ത ശക്തി തങ്ങള്‍ മാത്രമാണെന്ന കാര്യം ഉറപ്പിക്കുന്നതില്‍ അമേരിക്ക പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. യുഗോസ്ലാവിയയുടെ ശിഥിലീകരണവും തുടര്‍ന്നുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളും അതില്‍ അമേരിക്ക നടത്തിയ ഇടപെടലുകളും ഇപ്പറഞ്ഞ സമീപനത്തിന്റെ വ്യക്തമായ സൂചനയായിരുന്നു. ലോകത്തിലാകെ 'ജനാധിപത്യം' സ്ഥാപിക്കലും അതിന്റെ ഭാഗമായിരുന്നു. 'ഹ്യൂമാനിറ്റേറിയന്‍ ഇംപീരിയലിസം' എന്ന പേരില്‍ ഈ സമീപനത്തെ പൊതുവെ അറിയപ്പെടുന്നു. പുതിയ നൂറ്റാണ്ടിന്റെ ആവിര്‍ഭാവത്തോടെ തുടക്കമിട്ട ഭീകരതക്ക് എതിരായ യുദ്ധവും അതിന്റെ തുടര്‍ച്ചയായി കണക്കാക്കാം. അതെല്ലാം മറന്നേക്കു എന്ന മട്ടിലാണ് ട്രംപിന്റെയും, കൂട്ടാളികളുടെയും പ്രവര്‍ത്തനങ്ങള്‍. എന്താണ് ട്രംപ് ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നതിനുള്ള കാരണം. 2025 ജനുവരി 20ന് ശേഷം ലോകമാകെ ഉയരുന്ന ചോദ്യമാണിത്.
2007-08 ലെ സാമ്പത്തിക തകര്‍ച്ചയും തുടര്‍ന്നുണ്ടായ വലിയ തോതിലുള്ള മാന്ദ്യവും അമേരിക്കയുടെ മാത്രമല്ല മൊത്തം മുന്‍നിര മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മേഖലകള്‍ നേരിടുന്ന ആന്തരിക വൈരുദ്ധ്യങ്ങളെ കൂടുതല്‍ വ്യക്തതയോടെ പുറത്തുകൊണ്ടു വരുന്നതായിരുന്നു. കാലാവസ്ഥ മാറ്റം, കുടിയേറ്റം, വ്യാപകമായ അസമത്വം എന്നിവ അതോടൊപ്പം ചേര്‍ന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ആദം ടൂസിനെ പോലുള്ളവര്‍ ഈ സാഹചര്യത്തെ പോളിക്രൈസിസ് എന്ന് വിശേഷിപ്പിക്കുന്നു. അമേരിക്കയടക്കമുളള പാശ്ചാത്യ രാജ്യങ്ങളിലും, മറ്റുള്ള പല രാജ്യങ്ങളിലും നിയോഫാസിസ്റ്റു രാഷ്ട്രീയം പടര്‍ന്നു പന്തലിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. അതിദേശീയത, വംശീയത, മിലിട്ടറിസം, ആണ്‍കോയ്‌മ, മതപരത, സ്‌ത്രീകളോടും, ലൈംഗിക ന്യൂനപക്ഷങ്ങളോടുമുള്ള വെറുപ്പ് തുടങ്ങിയ ലക്ഷണമൊത്ത ഫാസിസ്റ്റു ടെംപ്ലേറ്റുകളാണ് നിയോഫാസിസത്തിന്റെയും മൂലധനം. നിയോഫാസിസത്തിന്റെ കടന്നുവരവിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ നയങ്ങളും, തീരുമാനങ്ങളും പരിശോധിക്കാനാവുക.ഡൊണാള്‍ഡ് ട്രംപ് | PHOTO: WIKI COMMONS
ഇറക്കുമതി ചുങ്കം മുതല്‍ ഗാസ മുനമ്പിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നതു വരെയുള്ള പ്രഖ്യാപനങ്ങളും, അമേരിക്കന്‍ സംവിധാനത്തെ മുഴുവന്‍ മുള്‍മുനയിലാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ ഇടതടവില്ലാതെ ആവര്‍ത്തിക്കുന്നതിനാല്‍ എന്തിനെയാണ് ഫോക്കസ് ചെയ്യുകയെന്ന പ്രശ്‌നം എല്ലാവരെയും അലട്ടുന്നു. ജിയോപൊളിറ്റിക്‌സും, അന്താരാഷ്ട്ര ബന്ധങ്ങളും വിശകലനം ചെയ്യുന്ന പണ്ഡിതയായ സൂസന്‍ വാട്ട്‌കിന്‍സിന്റെ അഭിപ്രായത്തില്‍ (1) ചില അടിസ്ഥാനങ്ങള്‍ (ബേസ്‌ലൈന്‍സ്) ഉറപ്പിച്ചിട്ടു വേണം ട്രംപിന്റെയും കൂട്ടരുടെയും തീരുമാനങ്ങള്‍ വിലയിരുത്താനാവുക. പശ്ചിമേഷ്യ, റഷ്യ, ചൈന എന്നിവയോടുള്ള സമീപനത്തിന് പുറമെ അമേരിക്കയുടെ ആഭ്യന്തര മേഖലയിലും 2016 മുതല്‍ 2020 വരെയുള്ള ട്രമ്പ് 1.0 യുടെ കാലഘട്ടത്തെ അടിസ്ഥാനമായി സ്വീകരിക്കുന്ന ഒന്നാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ബരാക് ഒബാമയില്‍ നിന്നും പ്രസിഡണ്ട് പദവി ഏറ്റെടുത്ത ട്രംപിന്റെ പ്രവര്‍ത്തനങ്ങളും അതിനു ശേഷം അധികാരത്തിലെത്തിയ ജോ ബൈഡന്റെ നയങ്ങളും അവര്‍ പരിശോധിക്കുന്നു. അവരുടെ വിലയിരുത്തലില്‍ ട്രംപിന്റെ ഒന്നാമൂഴത്തില്‍ അതിനു മുമ്പുള്ള ഒബാമ ഭരണത്തില്‍ നിന്നും കാര്യമായ വ്യതിയാനങ്ങ ളൊന്നും വിദേശ-ആഭ്യന്തര നയങ്ങളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ അകമ്പടിയോടെ അധികാരത്തിലെത്തിയ ഒബാമക്ക് രണ്ടു യുദ്ധങ്ങളും ഒസ്യത്തായി ലഭിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനും, ഇറാഖും. അഫ്‌ഗാനിസ്ഥാനില്‍ 30,000 പട്ടാളക്കാരെ അധികമായി അയച്ചുകൊണ്ട് ആദ്യ ടേമില്‍ അദ്ദേഹം തന്റെ മുന്‍ഗാമിയുടെ നയങ്ങള്‍ പിന്തുടര്‍ന്നു. രണ്ടാമൂഴത്തില്‍ ഇറാഖില്‍ കൂടുതല്‍ ആക്രമണോത്സുകത അഴിച്ചുവിട്ടതിനൊപ്പം നാറ്റോയുടെ ലിബിയ യുദ്ധത്തിന് ചുക്കാന്‍ പിടിക്കുകയും സിറിയയില്‍ ആഭ്യന്തര സംഘര്‍ഷത്തിന് അരങ്ങൊരുക്കുകയും ചെയ്‌തു. അതോടൊപ്പം അറബ് വസന്തം എന്നറിയപ്പെട്ട ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പുകളെ ഒതുക്കുന്നതിനുള്ള ഒത്താശകള്‍ നല്‍കി. യമന്‍ യുദ്ധം, പാകിസ്ഥാനു നേരെയുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍, ഇസ്രായേലിനുള്ള സമ്പൂര്‍ണ്ണ പിന്തുണ തുടങ്ങിയ കാര്യങ്ങളിലും ഒബാമ ഭരണകൂടം ഒരു വിട്ടുവീഴ്‌ചയും വരുത്തിയില്ല. ഇറാനെതിരെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനാണ്. ഇതിനെല്ലാമുപരി ചൈനയാണ് അമേരിക്കയുടെ മുഖ്യ ശത്രുവെന്ന നയത്തിന്റെ തുടക്കവും ഒബാമയുടെ സംഭാവനയാണ്.
2016-ല്‍ അധികാരത്തിലെത്തുമ്പോള്‍ പശ്ചിമേഷ്യയില്‍ ട്രംപിന് ഒസ്യത്തായി ലഭിച്ചത് സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ തകര്‍ന്നു തരിപ്പണമായ രാജ്യങ്ങളും, എന്തിനും തയ്യാറായ ഇസ്രായേലും, ഉപരോധത്തില്‍ വലയുന്ന ഇറാനും, അമേരിക്കയുടെ സന്തതസഹചാരികളായ ജിസിസി രാജ്യങ്ങളുമായിരുന്നു. ആദ്യം പറഞ്ഞ രാജ്യങ്ങളില്‍ ട്രംപ് തീരെ താല്‍പ്പര്യമെടുത്തില്ല. ഇറാന് എതിരായ വിദ്വേഷം കൂടുതല്‍ രൂക്ഷമാക്കുകയും, ആണവ കരാറില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്‌തു. ഇസ്രായേല്‍-ജിസിസി ബന്ധങ്ങളെ പുതിയ തലത്തിലെത്തിക്കുവാന്‍ നടത്തിയ ശ്രമങ്ങളാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവായ ജാരദ് കുഷ്‌നര്‍ ആയിരുന്നു അതിന്റെ പ്രധാന ദൂതുകാരന്‍. ഇപ്പോള്‍ പ്രചാരം നേടിയ ഗാസ പദ്ധതി അന്നുമുതല്‍ പരിഗണനയിലുളള ഒന്നാണ്. ഇസ്രായേലിനുള്ള പിന്തുണയും സഹായവും ഉറപ്പിക്കുന്നതില്‍ ഒരു പിശുക്കും ഉണ്ടായില്ലെന്നു മാത്രമല്ല പലസ്‌തീന്‍ പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങള്‍ സ്വാഭാവികമായി കണക്കാക്കുന്ന സമീപനം തുറന്ന നിലയില്‍ നടപ്പിലാക്കുകയും ചെയ്‌തു. ഇസ്രായേലിനോടുള്ള സമീപനം ബൈഡന്റെ ഭരണകാലത്ത് ഒരു മറയുമില്ലാത്ത വിധത്തില്‍ ഏകപക്ഷീയമായി മാറയെന്നതിന്റെ തെളിവാണ് 2023 ഒക്ടോബര്‍ ഏഴിന് ശേഷമുണ്ടായ സംഭവങ്ങള്‍. നാറ്റോ സഖ്യത്തിന്റെ വ്യാപനത്തിന്റെ കാര്യത്തില്‍ ഒന്നാം ട്രംപ് കാലഘട്ടത്തില്‍ വിശേഷിച്ച് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. നാറ്റോയുടെ ചെലവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ പണം നല്‍കണമെന്ന ട്രംപിന്റെ ആവശ്യമായിരുന്നു ഈ വിഷയത്തില്‍ ശ്രദ്ധ നേടിയ പ്രധാന കാര്യം.REPRESENTATIVE IMAGE | WIKI COMMONS
ആഭ്യന്തര നയത്തിന്റെ മേഖലയില്‍ വന്നാല്‍ കുടിയേറ്റമായിരുന്നു ട്രംപിന്റെ ഒരു സുപ്രധാന പ്രചരണായുധം. ബില്‍ഡ് ദി വോള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. മെക്‌സിക്കോയുമായുള്ള 2,000 മൈല്‍ അതിര്‍ത്തി കൂറ്റന്‍ മതില്‍ക്കെട്ടി അടയ്‌ക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇത് ട്രംപിന്റെ കാലത്ത് തുടങ്ങിയ പരിപാടിയല്ല. 1970ല്‍ റിച്ചാര്‍ഡ് നിക്‌സണിന്റെ കാലം മുതല്‍ ഈ ആശയം നിലവിലുണ്ട്. അത് പ്രയോഗത്തില്‍ വരുത്തുന്നത് ബില്‍ ക്ലിന്റണായിരുന്നു. 2009 വരെ 580 മൈല്‍ മതിലിന്റെ പണി തീര്‍ത്തു. ഒബാമയുടെ കാലത്ത് 70 മൈല്‍ പണിതു. 2009-2016 കാലഘട്ടത്തില്‍ അദ്ദേഹം 30 ലക്ഷം കുടിയേറ്റക്കാരെ മടക്കി അയച്ചു. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 50 മൈല്‍ മതിലാണ് പണി തീര്‍ത്തത്. 19 ലക്ഷം പേരെ മടക്കി അയച്ചു. അതേസമയം ബൈഡന്‍ 40 ലക്ഷം പേരെയാണ് മടക്കി അയച്ചത്. കുടിയേറ്റക്കാര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതിനെ നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതും ഒഴിച്ചാല്‍ മറ്റുതരത്തിലുള്ള അതിക്രമങ്ങളൊന്നും ട്രംപിന്റെ ഒന്നാമൂഴത്തില്‍ ഉണ്ടായിട്ടില്ല.
രണ്ടാം വരവില്‍ ട്രംപ് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കകളെ ഈയൊരു പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ മുന്‍കാലങ്ങളിലെ അമേരിക്കന്‍ ഭരണകൂടങ്ങളില്‍ നിന്നും തികച്ചും ഭിന്നമായ ഒരു ഭരണമായിരിക്കും ട്രംപിന്റേതെന്ന് കരുതാനാവില്ലെന്ന് സൂസന്‍ വാട്ട്‌കിന്‍സ് വിലയിരുത്തുന്നു. അതായത് മുന്‍കാലങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണമായ വിച്ഛേദം എന്ന അര്‍ത്ഥത്തിലുള്ള മാറ്റം ഉണ്ടാവില്ല. എന്നാല്‍, റഷ്യയുമായുള്ള സമീപനത്തിലെ മാറ്റം വലിയ വ്യതിയാനമാണ്. അത് മുന്‍കാല ഭരണങ്ങള്‍ തുടര്‍ന്ന സമീപനത്തിന്റെ നേര്‍വിരീതമാണ്. അതിന്റെ പ്രേരണയെന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെങ്കിലും ചൈനയാണ് മുഖ്യ ശത്രുവെന്ന വിലയിരുത്തിലിന്റെ ഭാഗമായ നീക്കമായി അതിനെ അവര്‍ വിലയിരുത്തുന്നു. ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ റഷ്യയെ തങ്ങളുടെ ഭാഗത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തിന് പുറമെ ഫ്രാന്‍സ്-ജര്‍മ്മനി-റഷ്യ അച്ചുതണ്ട് യൂറോപ്പില്‍ രൂപപ്പെടുന്നതിന് ഫലപ്രദമായി തടയിടുന്നതിനും അമേരിക്കക്ക് തല്‍ക്കാലം കഴിഞ്ഞതായി വിലയിരുത്താനാവും. പരിധിയില്ലാത്ത ബന്ധമാണ് ചൈനയുമായി ഉള്ളതെന്ന റഷ്യന്‍ പ്രസിഡണ്ട് പുടിന്റെ പ്രഖ്യാപനം മാറിയ സാഹചര്യത്തില്‍ എങ്ങനെ ഉരുത്തിരിയും എന്നതാണ് ലോകം ഉറ്റുനോക്കുന്ന ഒരു സുപ്രധാന സംഭവവികാസം. അമേരിക്കന്‍-റഷ്യന്‍ ചര്‍ച്ചകള്‍ തുടങ്ങിയതിനു ശേഷം ഫെബ്രുവരി 24 ന് പ്രസിഡണ്ട് പുടിനും, ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഇരുനേതാക്കളും റഷ്യ-ചൈന ബന്ധം സുദൃഢമാണെന്ന് വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ പ്രധാന ശാക്തിക ചേരികളില്‍ നടക്കുന്ന ഈ സംഭവവികാസങ്ങള്‍ ലേഖനത്തിലെ തുടക്കത്തില്‍ സൂചിപ്പിച്ച തൃശൂർ സ്ലാലിങ്ങിലെ ചോദ്യത്തിലെത്തുന്നു. അതിനുള്ള ഉത്തരം തേടലാണ് മലബാര്‍ ജേണലിന്റെ മാര്‍ച്ച്-ഏപ്രില്‍ മാസത്തെ തീം. എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.