
ആട്ടത്തിനും റൈഫിൾ ക്ലബ്ബിനുമിടയിൽ മലയാള സിനിമയിൽ സംഭവിച്ചത്
മംഗലാപുരത്ത് നിന്നും 200 കിലോമീറ്റർ അപ്പുറമുള്ള ഒരു ടൗണിലൂടെയായിരുന്നു യാത്ര. ബസ് മെല്ലെ മെല്ലെ പൊടി പറത്തി നീങ്ങുന്നു. വരണ്ട കാലാവസ്ഥ. യാത്രക്കാർ മിക്കവരും ഉറക്കമായിരുന്നു. അകം നിശബ്ദം. ചിന്തിക്കാൻ സമയം ഉണ്ടായിരുന്നു.
പോകുന്ന വഴിക്കെല്ലാം അമ്പലങ്ങളും സുന്നി സെന്ററുകളും മദ്രസകളും കാണാമായിരുന്നു. മതപ്രഭാഷകരുടെയും ഉത്സവാഘോഷങ്ങളുടെയും വലിയ ഫ്ലെക്സ് ബോർഡുകളും വഴിവക്കിലെല്ലാം നിരന്നിരുന്നു. കന്നഡയിൽ സിനിമയൊന്നുമില്ലേ എന്ന് അപ്പോൾ ചിന്തിച്ചു പോയി. സിനിമ പോസ്റ്ററുകളൊന്നും ആ ടൗണിൽ എവിടെയും ഉണ്ടായിരുന്നില്ല. വണ്ടി പോകുന്നത് കേരളത്തിലെ ഒരു നഗരത്തിലൂടെ ആയിരുന്നെങ്കിൽ ഇപ്പോൾ എത്ര സിനിമകളുടെ പോസ്റ്ററുകൾ കണ്ണിൽ വന്ന് പെട്ടേനെ എന്ന് ചിന്തിച്ചു പോയി.
Kannada Films 2024 എന്ന് ഗൂഗിൾ ചെയ്തപ്പോൾ കഴിഞ്ഞ വർഷം കന്നഡ ഭാഷയിൽ റിലീസ് ചെയ്ത സിനിമകളുടെ ലിസ്റ്റ് വിക്കിപീഡിയ തന്നു. 2024 ജനുവരി - മാർച്ച് മാസത്തിൽ 60 ൽ അധികം സിനിമകൾ കന്നഡയിൽ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, ഡിസംബറിൽ അഞ്ചു സിനിമകളും റിലീസ് ചെയ്തു. പക്ഷേ, അവിടെങ്ങും ഒരു സിനിമയുടെയും പോസ്റ്ററുകളും മറ്റുമൊന്നും കണ്ടതേയില്ല. വഴിനീളെ പിന്നെയും പിന്നെയും ക്ഷേത്രങ്ങളും പള്ളികളും മാത്രം ഉയർന്നു വന്നു. കഴിഞ്ഞ വർഷം കണ്ട മലയാള സിനിമകളെ ഓർത്തുകൊണ്ട് ഞാൻ ഇരുന്നു.
2024 മലയാള സിനിമയുടെ വർഷമായിരുന്നു. ആകെ 228 ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ലോക്ക് ഡൗൺ മുതൽ ഇങ്ങോട്ട് മലയാളം നടത്തുന്ന കുതിപ്പ് കഴിഞ്ഞ വർഷം അതിന്റെ കൊടുമുടി തൊട്ടു. ആട്ടവും എബ്രഹാം ഓസ്ലറും ജനുവരിയിൽ ഏറെ ചർച്ച ചെയ്ത ചിത്രങ്ങളായി. വലിയ പ്രതീക്ഷകളോടെ വന്ന മലൈക്കോട്ടേ വാലിബന് പക്ഷെ തിയേറ്ററിലും ഒ ടി ടിയിലും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. വാലിബൻ മറ്റൊരു തരം കാഴ്ചയാണ് തരുന്നത്. മറ്റൊരു തരം നോട്ടമാണ് ആവശ്യപ്പെടുന്നത്. 'അമർ ചിത്രകഥ പോലെ ഒരു സിനിമ' എന്ന വിശേഷണം പലപ്പോഴും പോസിറ്റീവ് ആയിട്ടല്ല മലയാളി പ്രേക്ഷകർ മനസിലാക്കിയത് എന്ന് തോന്നുന്നു.മലൈക്കോട്ടേ വാലിബൻ | PHOTO: FACEBOOK
എന്നാൽ, ജനുവരിയിലെ മറ്റ് രണ്ടു സിനിമകൾ എബ്രഹാം ഓസ്ലറും ആട്ടവും പ്രേക്ഷകരെ എല്ലാ അർത്ഥത്തിലും തൃപ്തിപ്പെടുത്തുന്നതായി. ആട്ടം ദേശീയ ശ്രദ്ധയിലേക്കും എത്തി.
2024 ൽ ആദ്യം കണ്ട ചിത്രവും ആനന്ദ് ഏകർഷിയുടെ ആട്ടം ആയിരുന്നു. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ ആട്ടത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ പ്രസ്സ് മീറ്റിൽ പങ്കെടുത്തപ്പോൾ തന്നെ സിനിമ കാണണം എന്നു തീരുമാനിച്ചിരുന്നു. ആട്ടം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്നു തന്നെ പറയാം.
താൻ സെക്ഷ്വലി അബ്യൂസ് ചെയ്യപ്പെട്ടു എന്ന് ഒരു സ്ത്രീ തുറന്നുപറയുമ്പോൾ നിങ്ങൾ ആർക്കൊപ്പം നിൽക്കും? ആ ചോദ്യം നിങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിൽ, അവളുടെ ഭൂതകാലത്തേക്കും, തൊഴിലിലേക്കും, വസ്ത്രത്തിലേക്കും, അവളുടെ പ്രണയത്തിലേക്കും അതിന്റെ സങ്കീർണതകളിലേക്കുമാണ് നിങ്ങളുടെ ചിന്തകൾ പോകുന്നതെങ്കിൽ തീർച്ച, ആ നിമിഷത്തിൽ തന്നെ അവിടെ ഉന്നയിക്കപ്പെട്ട കാതലായ പ്രശ്‌നത്തെ നിങ്ങൾ മറന്നുകളഞ്ഞിരിക്കുന്നു. അബ്യൂസർക്ക് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ചില ചോദ്യങ്ങളിലേക്ക് പ്രേക്ഷകരെ തള്ളിയിടുന്ന സിനിമാനുഭവമാണ് ആനന്ദ് ഏകർഷിയുടെ ആട്ടം.
എബ്രഹാം ഓസ്ലർ കണ്ട പടമല്ല. എന്നാലും മികച്ച അഭിപ്രായങ്ങൾ ശ്രദ്ധിച്ചിരുന്നു. 'മലയാളി പ്രേക്ഷകർ അതുവരെ കണ്ടു പരിചയിച്ച ജയറാം എന്ന ഗൃഹനാഥൻ നായകനെ വേറൊരു തലത്തിൽ പ്രതിഷ്ഠിക്കാൻ സംവിധായകനും കഥാപാത്രത്തെ ഏറ്റവും മനോഹരമാക്കാൻ ജയറാമിനും എബ്രഹാം ഓസ്ലറിലൂടെ കഴിഞ്ഞു.' സിനിമയിലൂടെ കൈവന്ന പുതിയ മുഖം നിലനിർത്തുമെന്നും പരീക്ഷണ ചിത്രങ്ങൾ ചെയ്യുന്നത് തുടരുമെന്നുമാണ് ജയറാം അന്ന് പറഞ്ഞിരുന്നത്. പക്ഷെ 2024 ൽ അതിന് തുടർച്ചയുണ്ടായില്ല.ആട്ടം | PHOTO: FACEBOOK
അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, ഫാമിലി, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി ഏതു കാണണം എന്ന തരത്തിൽ കൺഫ്യൂഷനിലാക്കിയ മാസമായിരുന്നു ഫെബ്രുവരി. ആകെ 19 സിനിമകൾ ഇറങ്ങി. അതിൽ അഞ്ചു പടങ്ങൾ കേരളം കടന്ന് ഹിറ്റ് ആയി. അതിൽ തന്നെ പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും പ്രത്യേകം പരാമർശിക്കേണ്ടതാണ്. 2024 ൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ സിനിമയാണ് പ്രേമലു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ കാണിക്കുന്നത്. വെറും മൂന്നു കോടി ചെലവിൽ നിർമ്മിച്ച ചിത്രമാണ് പ്രേമലു എന്നും ഓർക്കണം. നസ്ലിൻ എന്ന നായകന്റെയും മമിത എന്ന നായികയുടെയും അഭിനയ മികവും കഥയുടെയും സന്ദർഭങ്ങളുടെയും സ്വഭാവികതയും പ്രേമലുവിനെ എന്റെ 2024 ലെ ഫേവറേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കാരണമാണ്. ഗിരീഷിന്റെ ഗിമ്മിക്കുകൾ എന്ന് വിമർശനം ഉയർന്നിരുന്നെങ്കിലും പ്രേമലുവിന്റെ വിജയത്തെ അതൊന്നും ബാധിച്ചില്ല എന്നു വേണം കരുതാൻ.
സൗഹൃദത്തിന്റെയും ഇൻസ്പിരേഷന്റെയും ഇമോഷനുകളുടെയും ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. സിനിമ പ്രേക്ഷകർ ഏറ്റെടുത്തതും ഈ ഘടകങ്ങൾ കഥയിൽ നന്നായി വർക്ക് ചെയ്തു എന്നതുകൊണ്ടാണെന്നാണ് തോന്നുന്നത്. യഥാർത്ഥ സംഭവം കഥയായി സ്‌ക്രീനിൽ കാണുന്നതിന്റെ ത്രില്ലും വിജയത്തിന്റെ കാരണമാണ്. സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തെ വിജയത്തിൽ എത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാം. എന്നാൽ അതിനപ്പുറത്തേക്ക് മഞ്ഞുമ്മൽ ബോയ്സ് കഥയുടെ മികവുകൊണ്ടോ, ടെക്‌നിക്കൽ മികവുകൊണ്ടോ മികച്ച സിനിമയാണെന്ന് അഭിപ്രായം ഇപ്പോഴുമില്ല.
മമ്മൂട്ടി എന്ന നടന് ഇനിയും സിനിമയിൽ പലതും ചെയ്യാനുണ്ട് എന്നതിന്റെ തെളിവാണ് ഭ്രമയുഗം എന്നുറപ്പിച്ചു പറയാം. വില്ലൻ നായകനാകുന്നതിന്റെയും നായകൻ നിസ്സഹായനാകുന്നതിന്റെയും കാഴ്ചയാണ് ഭ്രമയുഗം. കഥ പുരോഗമിക്കുംതോറും ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള പ്രഭുവിന്റെ കഥയും കാർപാത്യൻ മലനിരകളിലെ ആ തകർന്ന കൊട്ടാരവുമാണ് ഓർമ വന്നത്. ബ്രോം സ്റ്റോക്കറുടെ നായകനെ ഓർമ്മിപ്പിക്കുന്നുണ്ട് അർജുൻ അശോകന്റെ കഥാപാത്രം. സിനിമ കറുപ്പിലും വെളുപ്പിലും ചിത്രീകരിക്കാൻ സംവിധായകൻ എടുത്ത തീരുമാനം ഒട്ടും പാളിയില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ വിജയം. ഫ്രെയിമുകൾ ഇപ്പോഴും മനസ്സിൽ ഉണ്ട്. അഭിനയത്തിൽ സിദ്ധാർഥ് ഭരതൻ മമ്മൂട്ടിയേക്കാൾ ഒരുപടി മുന്നിൽ നിന്ന ചിത്രം.ഭ്രമയുഗം | PHOTO: WIKI COMMONS
മാർച്ചിൽ 26 ചിത്രങ്ങൾ റിലീസ് ചെയ്തെങ്കിലും ഒരെണ്ണം മാത്രമാണ് കഥകൊണ്ടും സംവിധാന മികവുകൊണ്ടും മികച്ചു നിന്നത് - ബ്ലെസ്സിയുടെ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം മുൻപ് പലതവണ വായിച്ചിട്ടുണ്ടെങ്കിലും സ്‌ക്രീനിൽ കാണാനുള്ള ത്വരയും സിനിമയ്ക്കു വേണ്ടി പ്രിഥിരാജ് നടത്തിയ ബോഡി ട്രാൻസ്ഫർമേഷനുകളുമെല്ലാം നേരത്തെ തന്നെ ഹിറ്റ് ആയതുകൊണ്ട് സിനിമ തിയറ്ററിൽ തന്നെ കാണണം എന്ന് മുൻപേ ഉറപ്പിച്ചിരുന്നു. പ്രേക്ഷകൻ എന്ന നിലയിൽ വായനയുടെ സുഖം സിനിമയിൽ കിട്ടിയില്ല എന്നാണ് തോന്നിയത്.
പിന്നീട് ഒന്നുകൂടെ കണ്ടപ്പോൾ നന്നായെന്നു തോന്നി. മുൻപൊരിക്കൽ കവിതയെഴുത്തിനെക്കുറിച്ച് കവയത്രി വിജയലക്ഷ്മി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയത് ഓർമ്മയിലേക്ക് വന്നു അപ്പോൾ. "കവിത എഴുത്ത് ലൈംഗികത പോലെയാണ്. ഏറ്റവും സ്വകാര്യമായ സമയത്ത് മാത്രം സംഭവിക്കുന്ന ഒന്ന്". സിനിമ കാണലും, ലൈംഗികത പോലെ ഏറ്റവും സ്വകാര്യമായ അനുഭവമാണെന്ന്, ആയിരിക്കണമെന്ന് അപ്പോൾ തോന്നി. കഥകൊണ്ടും ക്യാമറകൊണ്ടും സിനിമ ഒന്നാന്തരമായ ആടുജീവിതം കേരളം കടന്നും പോയി.
ഏപ്രിൽ - ജൂൺ മാസങ്ങളിൽ 50 ൽ അധികം സിനിമകൾ മലയാളത്തിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആവേശം, വർഷങ്ങൾക്കു ശേഷം, ഗുരുവായൂർ അമ്പല നടയിൽ, ഉള്ളൊഴുക്ക് തുടങ്ങി പത്തിൽ താഴെ സിനിമകൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. വലിയ വിജയം നേടിയത്.
ആൾക്കൂട്ടത്തിനിടയിൽ കാണേണ്ട പടമാണ് ആവേശം എന്ന് സുഹൃത്തുകളിൽ ഒരാൾ പറഞ്ഞിരുന്നു. കൈരളി നിറഞ്ഞിരുന്നു. ഫഹദിന്റെ, ആവേശത്തിന്റെ ആവേശം സ്‌ക്രീനിൽ നിന്നിറങ്ങി പ്രേക്ഷകരിലേക്ക് കയറുന്നത് തിയേറ്ററിന്റെ മങ്ങിയ വെളിച്ചത്തിൽ ശരിക്കും കാണാമായിരുന്നു.ആവേശം | PHOTO: FACEBOOK
മനസ്സിന്റെ സങ്കീർണ ചിന്തകളേയും വൈകാരികാവസ്ഥകളെയും സ്പർശിക്കുന്ന, പ്രതിനിധീകരിക്കുന്ന ‘രംഗ’യെന്ന ലോക്കൽ ഗാങ്സ്റ്ററുടെ നർമവും ഇടർച്ചകളും സൗഹൃദങ്ങളും അഴിഞ്ഞാട്ടത്തിന്റെ നിമിഷങ്ങളും ഒരേസമയം പകർന്നാടി തിളച്ചുനിന്ന ഫഹദിന്റെ തീവ്രമായ പെർഫോമൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ സെല്ലിങ് പോയിന്റ്. സുഷിൻ ശ്യാം ഒരുക്കിയ ജാഡ, ഇല്ലുമിനാറ്റി എന്നീ പാട്ടുകളും സിനിമയെ വൻ വിജയത്തിൽ എത്തിച്ചതിന്റെ കാരണമാണ്.
വർഷങ്ങൾക്കു ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും നിവിൻ പോളിയും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പ്രണവ് മോഹൻലാൽ നിരാശപ്പെടുത്തി എന്ന് തോന്നി. വിനീത് ശ്രീനിവാസൻ സ്ഥിരം ടെമ്പ്ലേറ്റ് ആവർത്തിക്കുന്നു എന്ന വിമർശനം നിലനിൽക്കുന്നതാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ഈ ചിത്രം.
ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രം കഥകൊണ്ട് ദുർബലമാണെങ്കിലും ബേസിൽ ജോസഫിന്റെയും പ്രിഥ്വിരാജിന്റെയും നിഖില വിമലിന്റെയും അഭിനയ മികവുകൊണ്ടും സിറ്റുവേഷണൽ കോമഡികൾ കൊണ്ടും വിജയത്തിലെത്തിയ ചിത്രമാണെന്നാണ് തോന്നുന്നത്. 2024 ൽ ബേസിൽ ജോസഫ് അഭിനയിച്ച ഏഴു ചിത്രങ്ങളിൽ ആറും ഹിറ്റ് എന്ന കണക്ക് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബേസിൽ എന്ന നടന്റെ സാധ്യതകൾ ആണ് കണക്കുകൾ കാണിക്കുന്നത് എന്ന് പറയാം.
ഉള്ളൊഴുക്കാണ് ഈ മാസങ്ങളിൽ പുറത്തിറങ്ങിയ മറ്റൊരു പ്രാധാന ചിത്രം. വിവാഹം, രോഗം തുടങ്ങിയ സെൻസിറ്റീവായ ജീവിതസന്ദർഭങ്ങളിലെ യാഥാസ്ഥിതിക സമീപനങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ അതിതീവ്രമായ ആവിഷ്ക്കാരമാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്, സംശയമില്ല.ഉള്ളൊഴുക്ക് | PHOTO: WIKI COMMONS
ജൂലൈ - സെപ്റ്റംബർ മാസങ്ങളിലും നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടെങ്കിലും വാഴ, എ ആർ എം, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകൾ മാത്രമാണ് പ്രേക്ഷക പ്രീതി നേടിയത്.
നിഗൂഢതയും വന്യതയും നിഴലിക്കുന്ന വനത്തിന്റെ ഇരുൾവഴികൾ പോലെ കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യമനസ്സിന്റെ ഉണ്മ തേടിയുള്ള മൂന്ന് മനുഷ്യരുടെ യാത്രയാണ് കിഷ്കിന്ധാകാണ്ഡം.
നിഗൂഢതകൾ നിഴലിക്കുന്നതും ധാരാളം ഉള്ളടരുകളുള്ളതുമായ കഥാപാത്രങ്ങളെ വിജയരാഘവനും ആസിഫ് അലിയും അപർണ ബാലമുരളിയും ഗംഭീരമാക്കുകയും ചെയ്തു. എ ആർ എം മികച്ച ദൃശ്യാനുഭവമായിരുന്നെങ്കിലും കഥയിൽ ഇനിയും പണിയെടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ സംസ്ഥാന സർക്കാർ പുറത്തുവിട്ടപ്പോൾ മലയാള സിനിമ ഇൻഡസ്ട്രി പൊളിറ്റിക്കൽ കറക്ട്നെസ് കൊണ്ടും ദേശീയ ശ്രദ്ധയിലേക്ക് വന്ന മാസമായിരുന്നല്ലോ. സിനിമയിലും ജീവിതത്തിലും ആർജവമുള്ള പെണ്ണുങ്ങൾ മലയാളത്തിൽ ഉണ്ടെന്ന്, ഒരുപക്ഷെ മലയാളത്തിൽ മാത്രമാണ് ഉള്ളതെന്ന് ഇന്ത്യൻ സിനിമ തിരിച്ചറിഞ്ഞ മാസമായിരുന്നു അത്.
പിന്നീടു വന്ന ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഉൾപ്പെടെയുള്ള ചിത്രങ്ങൾ കനി കുസൃതിയിലൂടെയും ദിവ്യ പ്രഭയിലൂടെയുമെല്ലാം അത് തെളിയിക്കുന്നുമുണ്ട്. സിനിമയിലും സിനിമക്ക് പുറത്തും എങ്ങനെയൊക്കെ പൊളിറ്റിക്കൽ ആയിരിക്കണമെന്നും ഈ അഭിനേതാക്കൾ പിന്നീടും കാണിച്ചു തന്നു.REPRESENTATIVE IMAGE | WIKI COMMONS
2024 ൽ അവസാനം കണ്ട സിനിമ റൈഫിൾ ക്ലബ് ആണ്. ഒരു രക്ഷയും ഇല്ലാത്ത പടം, അഡ്രിനാലിൻ റഷ് എന്നൊക്കെ ഉറപ്പിച്ചു പറയാവുന്നൊരു പടം. അതാണ് റൈഫിൾ ക്ലബ്. ആഷിഖ് അബു വളരെ ബ്രില്യന്റ് ആയി റൈഫിൾ ക്ലബിനെ അവതരിപ്പിച്ചിരിക്കുന്നു. ദിലീഷ് പോത്തൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ മികവു പുലർത്തിയിരിക്കുന്നു. പ്രധാനമായും രണ്ട് സംഭവങ്ങൾ മാത്രമാണ് കഥയിൽ ഉള്ളത് എന്നു പറയാം. ആദ്യം അടി. പിന്നെ അടിക്ക് തിരിച്ചടി. ചുരുക്കത്തിൽ ഇതു രണ്ടും മാത്രമാണ് റൈഫിൾ ക്ലബിൽ സംഭവിക്കുന്നത്. പക്ഷെ മടുപ്പിക്കാതെ സംഭവങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ആഷിഖ് അബു.
2016 ൽ ബാഹുബലിയുടെ റിലീസോടു കൂടിയാണ് സൗത്ത് ഇന്ത്യൻ സിനിമകൾ ഇന്ത്യയിൽ തന്നെ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് എന്ന് പറയാം. പണം എറിഞ്ഞു പണം വാരുന്ന, ബോളിവുഡിനെക്കാൾ മികച്ച ടെക്‌നിക്കൽ സപ്പോട്ടോടുകൂടിയ ഒരു തെലുങ്ക് പടം അന്ന് ലോക സിനിമയുടെ ശ്രദ്ധാകേന്ദ്രമായി. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡിന്റെ കളർഫുൾ ഫ്രെയിമുകൾ മാത്രമാണെന്ന സിനിമാ പ്രേക്ഷകരുടെ ധാരണയാണ് ബാഹുബലി പൊളിച്ചത്. ബാഹുബലിയുടെ റിലീസോടു കൂടിയാണ് മറ്റ് സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളും (തമിഴ് ഇൻഡസ്ട്രിയെ മറന്നുകൊണ്ട് അല്ല ഇതെഴുതുന്നത്) വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് എന്നു പറയാം. അതു തന്നെയാണ് പിന്നീട് മലയാളം സിനിമകൾ കാണുന്നതിലേക്കും ഇതരഭാഷാ പ്രേക്ഷകരെ നയിച്ചത്. ലോക്ക് ഡൗൺ കാലം മലയാളം നന്നായി ഉപയോഗിക്കുകയും ചെയ്തു. മറ്റ് ഇൻഡസ്ട്രികൾ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങിയപ്പോൾ മഹേഷ് നാരായണനും, ദിലീഷ് പോത്തനും സി യു സൂണും, ജോജിയും മലയാളത്തിൽ ഇറക്കി. ഒ ടി ടിയുടെ സാധ്യതകൾ ബോളിവുഡിനെക്കാൾ നന്നായി ഉപയോഗിച്ചു.
നോണ പ്രിൻസ്, പർഭ്രം സിംഗ്, അന്ന ദി ലാറ്റിൻ ഗേൾ, ടി വി മേരി ജാൻ തുടങ്ങിയവരുടെ യൂട്യൂബ് റിയാക്ഷൻ വീഡിയോകളും മലയാള സിനിമയെയും മലയാളത്തിന്റെ അതുല്യ സംഭാവനകളെയും മറ്റു ഭാഷാ പ്രേക്ഷകരിലേക്ക് എത്തിക്കുക കൂടി ചെയ്തതോടെ മലയാളം ഇന്ത്യയിൽ സുപരിചിതമായി. സൗത്തിലെ തന്നെ മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് മലയാളം എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് അവർ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
കിഷ്കിന്ധാ കാണ്ഡം സിനിമയുടെ റിവ്യൂ പറയുന്നതിനിടെ നോണ പ്രിൻസ് ആശ്ചര്യപ്പെടുന്നുണ്ട്. 'What a film this is. What they are thinking. What they are eating' എന്ന്!