TMJ
searchnav-menu
post-thumbnail

TMJ Cinema

ഗൃഹാതുരത്വത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവുന്ന മെയ്യഴഗൻ

28 Sep 2024   |   2 min Read
ഹരിനാരായണന്‍ കെ

ന്ധമറ്റ ഓർമകളുടെ നശ്വരമായ സംയോജനമാണ് ഗൃഹാതുരത്വമെന്നത് അമേരിക്കൻ എഴുത്തുകാരി ഫ്ലോറൻസ് കിങ്ങിന്റെ വാക്കുകളാണ്. സ്വഭവനവും സ്വദേശവും ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.  ഒരു വ്യക്തിക്ക് ഏറെ പ്രിയപ്പെട്ട വീടും നാടും നാട്ടുകാരെയും വിട്ട് പോവേണ്ടി വന്നതിന് ശേഷം, അവിടേക്ക് തിരിച്ച് വരേണ്ട അവസ്ഥ വരുമ്പോൾ, കടന്നു പോവുന്ന മാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിക്കുകയാണ് മെയ്യഴഗൻ. സി പ്രേം കുമാർ എഴുതി സംവിധാനം ചെയ്ത  പുതിയ തമിഴ് ചലച്ചിത്രമായ മെയ്യഴഗൻ, എന്നാൽ അതിൽ മാത്രം ഒതുങ്ങുന്നില്ലെന്നത് അതിന്റെ മേന്മ വർദ്ധിപ്പിക്കുന്നു.

കുടുംബത്തിലെ ഒരു സഹോദരിയുടെ കല്യാണത്തിൽ പങ്കെടുക്കാൻ നിർബന്ധിതനായ അരുൾമൊഴി വർമ്മൻ, വർഷങ്ങൾക്ക് ശേഷം തന്റെ നാട്ടിലേക്ക് കല്യാണ റിസപ്ഷനിൽ പങ്കെടുക്കാൻ വരുന്നതും, അവിടെ വച്ച് തന്നോട് വളരെയേറെ സ്നേഹം പ്രകടിപ്പിക്കയും, തനിക്ക് വേണ്ടതെല്ലാം ചെയ്തുതരുന്ന, തന്നെക്കുറിച്ച് എല്ലാമറിയുന്ന, തന്നെ “അത്താൻ”(cousin) എന്ന് വിളിക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു. അതേദിവസം രാത്രിതന്നെ തിരിച്ച് പോവാനൊരുങ്ങുന്ന അരുൾമൊഴിക്ക് പക്ഷേ ആ രാത്രി പേരറിയാത്ത ആ ചെറുപ്പക്കാരന്റെ കൂടെ, അയാളുടെ ഭാര്യയുടെ ഒപ്പം താമസിക്കുന്ന വീട്ടിൽ ചെലവഴിക്കേണ്ടി വരുന്നു. അവരുടെ ബന്ധം വളരുന്നതും, തന്നോട് വളരെയേറെ സ്നേഹം പ്രകടിപ്പിക്കുന്ന ഈ ചെറുപ്പക്കാരൻ ആരാണെന്ന് കണ്ടുപിടിക്കാനുള്ള അരുൾമൊഴിയുടെ പരിശ്രമങ്ങളും, അവർക്കിടയിലുണ്ടാവുന്ന ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മസംഭാഷണങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

REPRESENTATIVE IMAGE | FACEBOOK
വളരെ മനോഹരമായ രംഗങ്ങളിലൂടേയും, വൈകാരിക മുഹൂർത്തങ്ങളിലൂടേയും മികച്ച സംഗീതത്തിന്റേയും മികച്ച അഭിനയത്തിന്റേയും അകമ്പടിയോടെ മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ചിത്രം സഞ്ചരിക്കുന്നു. ഈ വർഷം തമിഴിൽ ഇറങ്ങിയിട്ടുള്ള മികച്ച ചിത്രങ്ങളുടെ നിരയിൽ വളരെ എളുപ്പം ചേർത്ത് വെയ്ക്കാവുന്ന ചിത്രമാണ് മെയ്യഴഗൻ.

തഞ്ചാവൂരിലെ തന്റെ വീട് നഷ്ടപ്പെട്ട്, ആ വീട്ടിലല്ലാതെ ആ നാട്ടിൽ നിൽക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചാണ് അരുൾമൊഴി വർമ്മന്റെ കുടുംബം മദ്രാസിലോട്ട് ചേക്കേറുന്നത്. വീടിനോടും നാടിനോടും ഏറെ സ്നേഹമുണ്ടായിരുന്ന അരുൾമൊഴിക്ക് വീടു വിട്ടിറങ്ങിയപ്പോൾ നഷ്ടപ്പെട്ടത് തന്നെത്തന്നെയായിരുന്നു. താനാരായിരുന്നെന്ന് മറന്നുപോയ അരുൾമൊഴി, തിരികെ നാട്ടിലേക്ക് വരേണ്ടി വന്നതിലൂടെ തന്റെ ഓർമകളിലേക്കും കൂടെയാണ് തിരികെ വരുന്നത്. തിരിച്ചു വന്നതിന് ശേഷം പക്ഷേ അരുൾമൊഴി ഒറ്റയ്ക്കായിരുന്നില്ല, നിഴൽ പോലെ, സ്നേഹവും ബഹുമാനവും മാത്രം നൽകിക്കൊണ്ട് പേരറിയാത്ത ഒരു ചെറുപ്പക്കാരനും അരുൾമൊഴിയുടെ കൈപിടിച്ച് കൂടെത്തന്നെയുണ്ടായിരുന്നു. അയാളിലൂടെയും, തന്റെ സ്വദേശത്തിലൂടെയും അരുൾമൊഴിക്ക് തന്നെത്തന്നെ തിരികെ ലഭിക്കുന്നു.

REPRESENTATIVE IMAGE | FACEBOOK
നഗരത്തിലെ തിരക്കുകൾ വിട്ട് ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്കെത്തുന്ന അരുൾമൊഴി കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഗ്രാമത്തിന്റെ സൗന്ദര്യവും ആസ്വദിക്കുന്നു. രാത്രി മുഴുവൻ ആ ചെറുപ്പക്കാരന്റെ കൂടെ മദ്യപിച്ച്, ഗ്രാമത്തിനുള്ളിൽ സൈക്കിളോടിച്ച്, ഓർമ്മകൾ അയവിറക്കി, ഒരുപാട് സംഭാഷണങ്ങളിൽ മുഴുകി അവർ രണ്ടുപേരും സമയം ചെലവഴിക്കുന്നു. ചോഴരാജവംശ കാലഘട്ടത്തെ യുദ്ധങ്ങളും, ജെല്ലിക്കെട്ടും, തൂത്തുക്കുടി സ്റ്റെർലൈറ്റ് വെടിവെപ്പുമെല്ലാം അവർക്കിടയിൽ സംസാരവിഷയമാവുന്നു. മറ്റു നാടുകളുടെ ചരിത്രം പഠിക്കുന്നതിനിടയിൽ സ്വന്തം നാടിന്റെ ചരിത്രം പഠിക്കാത്തതും, ചരിത്രം മറന്നുപോവുന്നതും ആ ചെറുപ്പക്കാരനെ വ്യാകുലപ്പെടുത്തുന്നു. ഝാൻസി റാണിയെ അറിയുന്ന യുവതയ്ക്ക് വേലു നാച്ചിയാരെ അറിയില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. അവരുടെ സംഭാഷണങ്ങളിലൂടെ അരുൾമൊഴി വർമ്മനൊപ്പം ആ ചെറുപ്പക്കാരനെക്കുറിച്ചും നമ്മളറിയുകയാണ്. ആ ചെറുപ്പക്കാരനിലൂടെ സംവിധായകന്റെ രാഷ്ട്രീയവും.

അരുൾമൊഴി വർമ്മനായി അരവിന്ദ് സ്വാമിയും, പേരറിയാത്ത ചെറുപ്പക്കാരനായി കാർത്തിയും വളരെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. കാർത്തിയുടെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണിതെന്ന് നിസ്സംശയം പറയാം. ഇവരെ കൂടാതെ രാജ്കിരൺ, വി ജയപ്രകാശ്, ശ്രീദിവ്യ, ദേവദർശിനി ചേതൻ എന്നിങ്ങനെ ചെറിയൊരു അഭിനയനിരയും കൂടെയുണ്ട്. അഭിനയിച്ച ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മഹേന്ദിരൻ ജയരാജുവിന്റെ ഛായാഗ്രഹണവും, ഗോവിന്ദ് വസന്തയുടെ സംഗീതവും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. 2D എന്റർടൈൻമെന്റിന്റെ ബാനറിൽ ജ്യോതികയും സൂര്യയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ വളരെ മികച്ച രണ്ട് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കമൽഹാസനാണ്.

REPRESENTATIVE IMAGE | WIKI COMMONS
കഥയ്ക്കാവശ്യമുള്ള വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ചിത്രമാണ് മെയ്യഴഗൻ. സംവിധായകൻ ധൃതിപ്പെട്ട് ചിത്രം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടേയില്ല. രണ്ടാം പകുതിയിൽ പ്രധാനകഥയിൽ നിന്നും കഥ നേരിയ വ്യതിചലനം വരുമ്പോൾ,  ചിത്രത്തിന്റെ വേഗതയിൽ ചെറിയൊരു ഇടിവ് വരുന്നുണ്ട്.  പിന്നീട് പ്രധാനകഥയിലേക്ക്  വീണ്ടും തിരിച്ചു കയറുമ്പോൾ ഈ ഒരു പിഴവിനെ മറികടക്കാൻ ചിത്രത്തിന് വളരെ എളുപ്പം സാധിക്കുന്നുണ്ട്. നാടിനെ അറിയുന്നതിന്റെയും, സ്നേഹബന്ധങ്ങളെ നിലനിർത്തിക്കൊണ്ട് പോവേണ്ടതിന്റെയും ആവശ്യകത പ്രേക്ഷകരുമായി സംവദിക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ സി പ്രേം കുമാർ മെയ്യഴഗനിലൂടെ. തീർച്ചയായും തിയേറ്ററുകളിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ചിത്രമാണ് മെയ്യഴഗൻ.


#cinema
Leave a comment