
കൗമാര മനസ്സുകളിൽ ഹിംസ മാത്രം പടർത്തുന്ന സിനിമകൾ
എൻജിനീയറിങ് പഠനത്തിന് ചേർന്ന, പതിനെട്ട് വയസ്സ് കഷ്ടി പൂർത്തിയായ എന്റെ മകൻ ആമി സിനിമ കാണാൻ ടിക്കറ്റിനുള്ള പണം കൈപ്പറ്റി തിരിച്ചു വന്നപ്പോൾ ഞാൻ ചോദിച്ചു.
'ഏതു സിനിമയാടാ കണ്ടത്?"
"മാർക്കോ"
എങ്ങനെയുണ്ട് ?
അത് കുഴപ്പല്ല, ബട് ഉപ്പക്കൊന്നും പറ്റുമെന്ന് തോന്നുന്നില്ല, വയലൻസ് കുറച്ചു കൂടുതലാ.കിൽ തുടങ്ങിയ സിനിമകൾ ഇവിടെ ടി വി യിൽ വെക്കരുത് എന്നല്ലേ ഉപ്പ പറയാറ്!'
പറഞ്ഞു വന്നത് മലയാളസിനിമ നമ്മുടെ കൗമാര മസ്തിഷ്കങ്ങളിൽ അപകടകരമാം വിധം പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്ന വെറുപ്പും വിദ്വേഷവും ആക്രാമകത്വവും അതിഭീകരമായ തോതിലാണ് എന്നാണ്. സാഹിത്യവും സിനിമയും മറ്റു സർഗാത്മകകലകളും സമൂഹത്തിൽ സ്നേഹവും കാരുണ്യവും സഹജീവിസ്നേഹവും പ്രേമ കാമനകളുടെ പാരസ്പര്യവും പ്രസരിപ്പിക്കുന്നത് മാത്രമായിരിക്കണം എന്ന് നമുക്ക് ശഠിക്കാൻ പറ്റില്ല. അതിന് വെറുപ്പിന്റെയും പ്രതികാരത്തിന്റെയും ശത്രു സംഹാരത്തിന്റെയും കഥകൾ കൂടി പറയാനുണ്ടാവും. എന്നാൽ അത് പറയുന്ന രീതിയാണ് പ്രശ്നം. ഷേക്സ്പിയർദുരന്തനാടകങ്ങളിൽ നടക്കുന്ന കഥാർസിസ് എന്ന പ്രക്രിയയെപ്പറ്റി പറഞ്ഞത് അരിസ്റ്റോട്ടിൽ ആണ്. വികാരവിരേചനം (purgation of feeling) എന്ന അര്‍ഥത്തിലാണ് ഇതിന് വ്യാഖ്യാനങ്ങൾ വന്നത്. എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിലും കുടികൊള്ളുന്ന ഭയകരുണങ്ങളെ ട്രാജഡി ഉണര്‍ത്തി അവയ്ക്ക് ആനന്ദകരമായ ശമനമുണ്ടാക്കുന്നു എന്നാണ് ആ വ്യാഖ്യാനം. ഹിപ്പോക്രിറ്റസിന്റെ കഥാര്‍സിസിന് വിരേചനം എന്നാണര്‍ഥം. വേദനാജനകമായ പദാര്‍ഥങ്ങളെ ശരീരത്തില്‍നിന്ന് പുറന്തള്ളി സ്വാസ്ഥ്യം നല്‍കുക എന്നാണ് വിരേചനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനു സമാനമായി യുക്തിപൂര്‍വവും വിശ്വസനീയവുമായ നാടകീയ സന്ദര്‍ഭം സൃഷ്ടിച്ച് അനുവാചകരിലെ ആന്തരിക ലോകത്തുള്ള ഭയകരുണങ്ങളെ ഉദീപ്തമാക്കുകയും, അവയെ മെല്ലെ പ്രശാന്തമായൊരവസ്ഥയില്‍ എത്തിക്കുകയും ചെയ്യുക. അങ്ങനെ ആഹ്ലാദകരമായ ശാന്തിയുടെ അനുഭവം ഉണ്ടാക്കുക. ഇതാണ് ബെര്‍നെയ്‌സ് കഥാർസിസിന് നല്‍കുന്ന വ്യാഖ്യാനം. ഈ വ്യാഖ്യാനത്തില്‍നിന്നും ബൂച്ചര്‍ അല്‍പ്പംകൂടി മുന്നോട്ടു പോകുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടനുസരിച്ച്, വികാരവിരേചനമല്ല വികാരവിമലീകരണമാണ് കഥാര്‍സിസില്‍ സംഭവിക്കുന്നത്.
ദുരന്തനായകന്റെ അനിവാര്യമെങ്കിലും അനര്‍ഹമായ പതനം വിശ്വസനീയമായി അവതരിപ്പിക്കപ്പെടുന്നത് നാടകീയമായി അനുഭവിക്കുന്ന അനുവാചകന്‍ ഒരളവോളം ആ കഥാപാത്രവുമായി തന്മയീഭവിക്കുകയും അയാളില്‍ ഭയകരുണങ്ങള്‍ ഉദ്ദീപ്തമാവുകയും ചെയ്യുന്നു. മനുഷ്യന്റെ ഏതു വികാരവും സ്വാര്‍ഥതയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അതുകൊണ്ടുതന്നെ അത് അശുദ്ധവുമാണ്. എന്നാല്‍, രംഗത്ത് അവതരിക്കപ്പെടുന്ന ദുരന്താനുഭവത്തിന് വിധേയനാകുന്ന കഥാപാത്രത്തോടോ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനോടോ, അനുവാചകന് സ്വാര്‍ഥപരമായ യാതൊരു ബന്ധവും ഇല്ല. രംഗത്തു നടക്കുന്ന അനുഭവങ്ങളുമായി ഒരളവോളം തന്മയീഭവിക്കുമ്പോഴും അത് അയഥാര്‍ഥമാണെന്ന ബോധം അനുവാചകനുണ്ട്. അപ്പോള്‍ സംഭവ്യമെങ്കിലും അയഥാര്‍ഥമായ ഒരു സംഭവത്തോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ഭയകരുണങ്ങള്‍ ഉദ്ദീപ്തമാകുന്നത്. അതുകൊണ്ടുതന്നെ ഈ വികാരങ്ങള്‍ സാര്‍വലൗകികവും നിര്‍വ്യക്തിഗതവുമാകുന്നു. വികാരത്തിന് സംഭവിക്കുന്ന ഈ പരിണാമത്തെയാണ് വിമലീകരണം എന്ന പദംകൊണ്ട് ബൂച്ചര്‍ വിവക്ഷിക്കുന്നത്.അരിസ്റ്റോട്ടിൽ | PHOTO: WIKI COMMONS
പറഞ്ഞു വന്നത് സിനിമയടക്കമുള്ള അനുഭൂതിജീവിതമെന്ന നിർമിത സർഗാത്മകവ്യവഹാരങ്ങൾ ജീവിത നാടകമാണ് പറയുന്നത് എന്നുള്ളത് കൊണ്ട് ദുഷ്ടകഥാപാത്രങ്ങളെയും ആക്രാമകത്വങ്ങളെയും പുറന്തള്ളി കാണിയെ വിമലീകരിക്കുകയും അവനെ ശാന്തനും സ്വാസ്ഥ്യനും അപര വിദ്വേഷമില്ലാത്തവനുമാക്കുക എന്ന കലയുടെ മാഹാത്മ്യമാണ് ഇവിടെ സൂചിതമെങ്കിൽ ഇപ്പോഴുള്ള സിനിമ എന്ന ആക്രാമകൻ ആ റോൾ തന്നെയാണോ സ്വീകരിക്കുന്നത് എന്ന് സോഷ്യൽ ഓഡിറ്റും മനഃശാസ്ത്രപരവും സാമൂഹികവും ആയ അന്വേഷണവും പഠനവും ഉണ്ടാവേണ്ടിയിരിക്കുന്നു എന്നാണ്.
വെറും വെജിറ്റേറിയൻ കല മാത്രം നിർമിക്കുന്നത് അസാധ്യം തന്നെ, എന്നാൽ അത് സമൂഹത്തിൽ ഹിംസ പടർത്തുന്നത് ആയിക്കൂട. സ്നേഹവും കരുണയും സഹജീവിസ്നേഹവും നിസ്വാർത്ഥതയും സ്വതന്ത്രദർശനവും മഹത്തായ രാജ്യസ്നേഹസങ്കൽപ്പവുമെല്ലാം പ്രസരിപ്പിക്കുന്ന സാഹിത്യമാണ് സമൂഹത്തിന് ഏറ്റവും അനിവാര്യമായിട്ടുള്ളത്. ബഷീർസാഹിത്യം ഒരു പരിധിവരെ ഇത് കുറച്ചധികം പ്രസരിപ്പിക്കുന്നതാണ്. ഇവിടെ ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം. മലയാള സിനിമയുടെ പരിണാമ വഴികളിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആക്രാമകനായ നായകനും വില്ലന്മാരും വന്നു നിരന്നിരുന്നു. എന്നാൽ മനുഷ്യഹിംസയുടെ അങ്ങേയറ്റം കൊടിയ ഭയാനകത്വം ജനിപ്പിക്കുന്ന ആക്രാമകത്വം മലയാളസിനിമ പ്രകടിപ്പിച്ചു തുടങ്ങിയത് മാർക്കോ എന്ന സിനിമയിലാണ്.
ഉണ്ണി മുകുന്ദൻ ആണ് ഈ സിനിമയിലെ നായകൻ. ഹനീഫ് അദേനിയുടെ രചനയിലും സംവിധാനത്തിലും ഷരീഫ് മുഹമ്മദിന്റെ നിർമാണത്തിലും വന്ന മാർക്കോ (2024) എന്ന മലയാള ചിത്രം (മലയാളസിനിമയോട് നടത്തിയ അക്രമമാണ് മാർക്കോ എന്ന് പറഞ്ഞാൽ അധികമാവില്ല.) മലയാള സിനിമയിൽ അന്നേവരെ വന്ന എല്ലാ ആക്രമ രംഗങ്ങളേയും മറികടക്കുന്നു. ശരീര അവയവങ്ങൾ മുറിക്കൽ, അവയവങ്ങൾ കീറൽ, കുട്ടികളെയും ഗർഭിണിയെയും ക്രൂരമായി കൊല്ലൽ അതിൽ തന്നെ മൃതദേഹങ്ങൾ വിച്ഛേദിക്കൽ, കുട്ടികളുടെ ക്രൂരമായ കൊലപാതകങ്ങൾ, പ്രസവസമയത്ത് ഗർഭിണിയായ സ്ത്രീയെ കൊല്ലുക തുടങ്ങിയ ഭയാനകമായ പ്രവൃത്തികൾ ഇതിൽ ഉൾപ്പെടുന്നു. ഈ അക്രമാസക്തമായ പ്രവൃത്തികൾ ആഖ്യാനത്തിന്റെ ഒരു ഘടകം മാത്രമല്ല, കഥാപാത്രങ്ങൾ സഹിക്കുന്ന വൈകാരികവും ശാരീരികവുമായ നാശത്തിന് ഊന്നൽ നൽകുന്നതിനുള്ള ഒരുപാധിയാണ് സിനിമയിൽ. അക്രമത്തിന്റെ ഈ വിചിത്രമായ സ്വഭാവം പ്രേക്ഷകരെ ഞെട്ടിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാം, ക്രൂരത അതിന്റെ പരിധിയിലേക്ക് തള്ളപ്പെടുന്ന ഒരു ലോകത്തെ നേരിടാൻ അവർ നിർബന്ധിതരാകുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ നിർമിച്ചെടുക്കാനുള്ള സിനിമയുടെ ശ്രമമാണത്. അത്തരം പ്രത്യക്ഷവും ശാരീരികവുമായ അക്രമങ്ങൾ സമൂഹത്തിൽ വ്യാപകമായിരിക്കുന്നു.മാർക്കോ സിനിമയിൽ ഉണ്ണി മുകുന്ദൻ | PHOTO: WIKI COMMONS
ദൈനംദിന ജീവിതത്തിന്റെ ഉപരിതലത്തിൽ നിലനിൽക്കുന്ന അസംസ്കൃതവും വ്യക്തവുമായ അക്രമത്തെ തിരിച്ചറിയാൻ മാർക്കോ നമ്മെ പ്രേരിപ്പിക്കുന്നു, അത്തരം അങ്ങേയറ്റത്തെ പ്രവൃത്തികൾ മറഞ്ഞിരിക്കുന്ന അനീതികൾ നിറഞ്ഞ ഒരു ലോകത്തോടുള്ള പ്രതികരണമായിരിക്കാമെന്ന് 'മാർക്കോ', 'റാംബോ' എന്നീ സിനിമകൾ നമുക്ക് തോന്നിപ്പിക്കുന്നു. എൺപതുകളുടെ തുടക്കത്തിൽ യുഎസിലെ മേധാവിത്വ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഉയർച്ചയെ റാംബോ പ്രതീകപ്പെടുത്തുമ്പോൾ, നവലിബറലിസത്തിന്റെ വ്യാപനത്തോടൊപ്പം, അക്രമാസക്തമായ ഉപഭോക്തൃവാദത്തിന്റെ വളർച്ച, നവലിബറൽ ആദർശങ്ങളുടെ നിയമസാധുത, ബി. ജെ. പിയുടെ ഹിന്ദുത്വ യാഥാസ്ഥിതികതയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന വർദ്ധിച്ച സ്വീകാര്യത എന്നിവയാൽ അടയാളപ്പെടുത്തിയ കേരളത്തിലെ ഒരു സന്ദർഭത്തെ മാർക്കോ പ്രതിനിധീകരിക്കുന്നു.
റാംബോഃ, ഫസ്റ്റ് ബ്ലഡ് (1982), മാർക്കോ എന്നിവ പ്രതികാരം ചെയ്യാനുള്ള അന്വേഷണത്തിൽ മുഴുകിയിരിക്കുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, അവിടെ അക്രമം അവർക്കോ അവരുടെ പ്രിയപ്പെട്ടവർക്കോ ഉണ്ടാകുന്ന ഉപദ്രവത്തോടുള്ള നേരിട്ടുള്ള പ്രതികരണമാണ്. രണ്ട് കഥാപാത്രങ്ങളും ശക്തമായ, പേശീബലമുള്ള ശരീരഘടന പ്രകടിപ്പിക്കുന്നു, അത് സിനിമകളിലുടനീളമുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് ആവശ്യവുമാണ്. റാംബോയും മാർക്കോയും അവരുടെ യുദ്ധങ്ങളിൽ തീവ്രമായ ശാരീരികക്ഷമതയോടെ കനത്ത ആയുധങ്ങൾ ഉപയോഗിക്കുന്നതായി കാണിക്കുന്നു. നായകന്റെ ഈ പേശികളുള്ള പ്രതിച്ഛായ അവരുടെ അക്രമം ഒരു ധാർമ്മിക പ്രതികരണം മാത്രമല്ല, അവരുടെ ആഭ്യന്തര പോരാട്ടത്തിന്റെയും ആധിപത്യത്തിനായുള്ള ആഗ്രഹത്തിന്റെയും ശാരീരിക പ്രകടനമാണ് എന്നതിന്റെ സ്ഥിരമായ ദൃശ്യസൂചനയാണ്. അവരുടെ ശാരീരിക ശക്തിയും യുദ്ധത്തിൽ ഏർപ്പെടാനുള്ള സന്നദ്ധതയും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ അവരെ ഷർട്ട് ധരിക്കാത്തവരും കനത്ത ആയുധധാരികളുമായാണ് കാണിക്കുന്നത്. ഈ നിമിഷങ്ങൾ അവർ പ്രകൃതിയുടെ ശക്തികളാണെന്നും അവരുടെ നാശപാതയിൽ നിന്ന് എളുപ്പത്തിൽ പിന്തിരിപ്പിക്കപ്പെടില്ലെന്നും ഉള്ള ആശയത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അനിയന്ത്രിതമായ അക്രമമാണ് രണ്ട് സിനിമകളിലും പരന്നു കാണുന്നത്. രണ്ട് ചിത്രങ്ങളും അക്രമത്തെ ആഘാതത്തോടുള്ള പ്രതികരണമായി അവതരിപ്പിക്കുന്നു. (From ragging to rampant crimes in Kerala: Symbolism of lawlessness and violence in ‘Marco’, T T SREEKUMAR ).
കോവിഡ് കാലത്ത് കേരളത്തിലെ കൗമാരക്കാർ ധാരാളമായി കണ്ടിരുന്ന കൊറിയൻ വെബ് സീരീസ് വഴിയാണ് ഇന്ത്യൻ സിനിമയിലേക്കും ഈ ഭീകരമായ അക്രമപരമ്പര പടർന്നത് എന്ന് വേണമെങ്കിൽ നിരീക്ഷിക്കാം. ഹിന്ദി സിനിമാലോകത്ത് അടുത്തിടെ വന്ന കിൽ എന്ന സിനിമ അതിഭീകരമാവിധം വയലൻസിന്റെ ആറാട്ടാണ്. ബോളിവുഡ് ആക്ഷന്‍ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ലക്ഷ്യ, തന്യ, രാഘവ് തുടങ്ങിയവരാണ് അഭിനയിച്ചത്. പ്രേമവും കല്യാണവും എന്നൊക്കെ തുടങ്ങി പിന്നീട് ആ കഥയൊക്കെ അവിടെ നിക്കട്ടെ എന്ന തരത്തിൽ രാജധാനി എക്സ്പ്രസിന്റെ നാലുബോഗികൾ നിറയെ ഒരു രാത്രി മുഴുവൻ ചോരക്കളം തീർക്കുന്നു കിൽ എന്ന സിനിമ. മനുഷ്യനെ ശീർശാസനത്തിൽ നിർത്തി എടുത്ത് ഇടിച്ചൊടിക്കൽ, ഗദ കൊണ്ട് ഇടിച്ചു ശിരസ്സ് പൊളിക്കൽ, കൈവെട്ടൽ, കാൽവെട്ടൽ തുടങ്ങിയവയാണ് കലാപരിപാടികൾ.കില്‍ എന്ന സിനിമയില്‍ നിന്നും | PHOTO: WIKI COMMONS
അടുത്തകാലത്ത് താന്‍ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷന്‍ സിനിമകളിലൊന്നാണ് കില്‍ എന്നാണ് ഛാഡ് സ്റ്റാഹെല്‍സ്‌കി എന്നൊരു മഹാന്റെ അവകാശ വാദം. പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട സംഘട്ടനരംഗങ്ങളാണത്രെ സംവിധായകന്‍ നിഖില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ഒരു ഇംഗ്ലീഷ് ഭാഷാ പതിപ്പ് വികസിപ്പിക്കുന്നത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കില്‍ റീമേക്ക് ചെയ്യുന്ന കാര്യം ലയണ്‍സ്‌ഗേറ്റ് മോഷന്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോ ഗ്രൂപ്പും ഏറ്റെടുത്തു. കരണ്‍ജോഹര്‍, അപൂര്‍വമേത്ത എന്നിവരുടെ ധര്‍മാ പ്രൊഡക്ഷന്‍സ്, ഗുണീത് മോംഗ, അചിന്‍ ജെയിന്‍ എന്നിവരുടെ സിഖ്യ എന്റര്‍ടെയിന്‍മെന്റ് എന്നിവരാണ് കില്‍ നിര്‍മിച്ചിരിക്കുന്നത്.
കിൽ ! പേരു പോലെ അതിക്രൂരം. വന്യം. മനുഷ്യശരീരത്തെ ഏതൊക്കെ രീതിയിൽ ആക്രമിച്ച് ചോര ചീറ്റിച്ച്, തീയിട്ട് കൊല്ലാമോ അതെല്ലാം നിറഞ്ഞൊരു സിനിമ. ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വയലൻസ് നിറഞ്ഞ ഇന്ത്യൻ സിനിമയെന്നാണ് ലോകമെങ്ങുമുള്ള സിനിമാ നിരൂപകർ ഇത് വിലയിരുത്തുന്നത്. കിൽ ‘ജോൺവിക്കി’ന്റെ ഇന്ത്യൻ പതിപ്പ് അല്ല. കിൽ കണ്ട ജോൺവിക്ക് സംവിധായകർ പോലും തലയ്ക്കു കൈവച്ച് ഇരുന്നു പോയിട്ടുണ്ടാകും! ഹോളിവുഡിലേക്കുള്ള കിൽ യാത്ര ഇവിടെയാണ് തുടങ്ങുന്നത്.
കേരളത്തിൽ കാണികളുടെ താല്പര്യം മാനിച്ചു കൂടുതൽ റിലീസിങ് സെന്റർ അനുവദിക്കും എന്നും ഇന്റർനെറ്റിൽ കണ്ടു. ഒടിടി വഴിയാണ് മലയാളികൾ ഭൂരിഭാഗവും ഇത് കണ്ടത്. ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടു നിൽക്കുന്ന ഒരു ട്രെയിനിലെ നാലു ബോഗി നിറയെ ചോരക്കളമാക്കിയാണ് സിനിമ അവസാനിക്കുന്നത്.REPRESENTATIVE IMAGE | WIKI COMMONS
കൊറിയയിൽ നിന്നുള്ളവരാണ് ആക്ഷൻ പ്ലാൻ ചെയ്തത്. സംഗതി എന്താണെന്നു വെച്ചാൽ ഇത്തരം സിനിമകൾ ഇറക്കി പണം കൊയ്യുന്നവർ അത് കുറ്റബോധത്തോടെയല്ല ചെയ്യുന്നത് എന്നതാണ്. കാണികൾക്ക് ഇതാവശ്യമാണെന്നും അവർക്കുവേണ്ട വയലൻസിന്റെ ദൃശ്യത ഏറ്റവും വന്യമായും തീവ്രമായും ഞങ്ങൾ തിളപ്പിച്ചു നൽകുന്നു എന്നുമാണ് ഇവരുടെ അവകാശ വാദം. പ്രേക്ഷകരുടെ സദാചാര സംരക്ഷണ വ്യഗ്രത കാരണം എത്രയോ ഇന്ത്യൻ സിനിമകൾ പെട്ടിയിലടച്ച സെൻസർ ബോർഡ് മാർക്കോ പോലെയുള്ള സിനിമകൾ യാതൊരു കുറ്റബോധവും കൂടാതെ പച്ചക്കൊടി വീശി പുറത്ത് വിടുകയും ചെയ്യുന്നു.
ലോകക്രമത്തിന്റെ ചരിത്രസന്ധിയിൽ വെച്ച് വിലയിരുത്തിയാൽ കോവിഡ് കാലത്തിനു മുമ്പും ശേഷവും എന്ന് നിർണയിക്കാൻ കഴിയുംവിധം മാറിപ്പോയ ഒരവസ്ഥയിലാണ് മഹാമാരിയുടെ കാലത്തിനു ശേഷം നമ്മൾ എത്തിച്ചേർന്നത്. ലോകത്തെ പ്രധാന രാജ്യങ്ങളുടെ ഭരണകൂടങ്ങൾ സമ്പൂർണമായും മുതലാളിത്ത-ഫാഷിസ്റ്റ്-വലതു-ചങ്ങാത്ത ഭരണകൂടങ്ങൾ കയ്യടക്കിയിരിക്കുന്നു. നാലഞ്ചു വർഷം തുടർച്ചയായി വീട്ടിലിരുന്ന് കൊറിയൻ വെബ്‌സീരീസും മറ്റും കണ്ട് അക്രമത്തോട് കയ്യറപ്പും മനസ്സറപ്പും തീർന്നു എന്ന് തോന്നിപ്പിക്കുംവിധം കൗമാരക്കാരിൽ ചിലരെങ്കിലും കിൽ എന്നത് നോർമൽ ആയി കാണുകയും റാഗിങ്ങ് വഴിയും ചെറിയ കാരണങ്ങൾ കൊണ്ടുപോലും പ്രകോപിതരായും അക്രമ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നു. അക്രമങ്ങളെയും കൊലയെയും നോർമലൈസ് ചെയ്‌തെടുക്കുന്ന മാർക്കോ പോലുള്ള മലയാളസിനിമയിൽ നിന്നും മനുഷ്യമാംസത്തിന്റെയും ചോരയുടെയും മണമാണ് ഉയരുന്നത്. അത് കൗമാരമസ്തിഷ്കങ്ങളിലേക്കും സമൂഹത്തിലേക്കും പ്രസരിക്കുന്നത് കാണുമ്പോൾ ഭയമാകുന്നു. ഒരു ഞെട്ടലോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആ തോന്നൽ കാരണമാകുന്നു. രാവിലെ പത്രം കാണുമ്പോൾ ആ പകപ്പോടെ മാത്രമേ അത് കയ്യിലെടുക്കാൻ തോന്നുന്നുള്ളൂ. എന്റെ മകന്റെ കൗമാരക്കൂട്ടങ്ങളെ ആര് രക്ഷിക്കും ? ആരവർക്ക് തുണ? ആരവർക്ക് കാവലാൾ ദൈവമേ?