
നാരായണീന്റെ മൂന്നാണ്മക്കൾ: നൊസ്റ്റാൾജിയയും, റിയലായിട്ടുള്ള കഥാപാത്രങ്ങളും
‘മെയ്യഴഗൻ’ എന്ന തമിഴ് ചിത്രം ഇറങ്ങിയ സമയത്ത്, ഒരു ഓൺലൈൻ സിനിമ നിരൂപകൻ അതിനെ വിശേഷിപ്പിച്ചത്, ‘the film felt like a long warm hug’ എന്നാണ്. അതിന്റെ സംവിധായകനായ സി പ്രേം കുമാറിന്റെ മുൻ ചിത്രം ’96’ ആയതിനാലും, ഈ രണ്ട് ചിത്രങ്ങളും പ്രധാനമായും നൊസ്റ്റാൾജിയ എന്ന ഘടകത്തെപ്പറ്റിയായതിനാലും അതിനെ ‘നൊസ്റ്റാൾജിയ യൂണിവേഴ്സി’ലെ ചിത്രങ്ങൾ എന്ന വിശേഷണം ഓൺലൈനിൽ കണ്ടിരുന്നു. അത്തരത്തിലൊരു നൊസ്റ്റാൾജിയ, അതായത് ഗൃഹാതുരത്വം അനുഭവിപ്പിക്കുന്ന മലയാള ചലച്ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’.
തന്റെ ആദ്യത്തെ മുഴുനീള ചിത്രത്തിൽ രചയിതാവും സംവിധായകനുമായ ശരൺ വേണുഗോപാൽ തിരഞ്ഞെടുത്തത് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളിലേക്കുള്ള തിരിഞ്ഞുപോക്കാണ്. മരണക്കിടക്കയിൽ കിടക്കുന്ന തന്റെ അമ്മയായ നാരായണിയെ കാണുവാൻ യുകെയിൽ നിന്നും കുടുംബസമേതം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം എത്തുന്നതോടെ സിനിമ ആരംഭിക്കുകയാണ്. ആശുപത്രിയിൽ നിന്നും, അമ്മ വീട്ടിൽ സമാധാനത്തോടെ മരിച്ചോട്ടെ എന്ന് നാരായണീന്റെ മൂന്നാണ്മക്കൾ തീരുമാനിക്കുകയും, അവർ അമ്മയേയും കൊണ്ട് വീട്ടിൽ തിരിച്ചെത്തുന്നതും, ശേഷം വീട്ടിൽ നടക്കുന്ന സംഭവങ്ങളും, അവരുടെ പഴയകാല ഓർമകളും പ്രശ്നങ്ങളുമൊക്കെയായി ചിത്രം തുടരുന്നു. മറ്റു രണ്ട് ആൺമക്കളിൽ മൂത്തയാളായി അഭിനയിച്ചിരിക്കുന്നത് അലൻസിയർ ലോപ്പസും, രണ്ടാമത്തെ മകനായി അഭിനയിച്ചിരിക്കുന്നത് ജോജു ജോർജും ആണ്. മൂന്നാണ്മക്കൾ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.REPRESENTATIVE IMAGE | WIKI COMMONS
സിനിമയുടെ കഥ വളരെ സിമ്പിൾ ആണ്. അതിനെ ആസ്വാദ്യകരമാക്കുന്നത് പ്രധാനമായും അത് അവതരിപ്പിക്കാൻ ഉപയോഗിച്ച നൊസ്റ്റാൾജിയ എന്ന ഘടകവും, കൂടാതെ അഭിനേതാക്കളുടെ പ്രകടനങ്ങളുമാണ്. ചെറുതെങ്കിലും സ്ക്രീനിൽ വന്നു പോയ എല്ലാ കഥാപാത്രങ്ങളും വളരെ ‘റിയൽ’ ആയി അനുഭവപ്പെട്ടു എന്നതാണ് ചിത്രത്തിന്റെ മേന്മ. ഒരാളും അഭിനയിക്കുന്നതായി അനുഭവപ്പെട്ടില്ലെന്ന് മാത്രമല്ല, വന്നവരും പോയവരും എല്ലാം നമ്മൾ ദൈനംദിനം കാണുന്ന ആളുകളായി തന്നെ, നമ്മൾക്കറിയുന്നവരായി നമ്മുടെ കൺമുന്നിൽ മാറുകയാണ്. ചെറിയ സ്പേസിൽ നിന്ന് കൊണ്ട് കുടുംബ ബന്ധത്തിലെ സ്നേഹം, കലഹം, മാനസികാരോഗ്യം, ഇൻഫാക്ച്ചുവേഷൻ (infatuation) തുടങ്ങി പല കാര്യങ്ങളും ചിത്രം അവതരിപ്പിക്കുന്നു.
നൊസ്റ്റാൾജിയ എന്ന ഘടകം ചിത്രത്തിൽ പ്രധാനമായതിനാൽ, ചിത്രത്തിന് യോജിച്ച വിശേഷണം ‘വാം’ എന്ന് തന്നെയാണ്. ചിത്രം കാണുമ്പോൾ നമ്മൾ അനുഭവിക്കുന്ന ‘warmth’, അങ്ങനെ ഒരുപാട് ചിത്രങ്ങൾക്ക്, പ്രത്യേകിച്ച് പുതിയ കാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങൾക്ക് നൽകാൻ കഴിയാറില്ല. പക്ഷേ, ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ആധുനിക കാലത്ത് നിന്നും, അവിടുത്തെ സെറ്റിങ്ങിൽ(setting) നിന്നും നമ്മളുടെ ഓർമകളിലേക്കും കൂടെ യാത്ര ചെയ്യിക്കുന്നു.
ചെറിയ ചില ഷോട്ടുകളിൽ മാത്രമാണ് ചിത്രം പഴയ കാലത്തെ കാണിക്കുന്നത്. ബാക്കിയെല്ലാം, കഥാപാത്രങ്ങൾ വിശദീകരിക്കുന്ന ഓർമകളിലൂടെയാണ് കഴിഞ്ഞ കാലത്തെ അനുഭവിപ്പിക്കുന്നത്. മിശ്രവിവാഹം തകർത്ത കുടുംബബന്ധങ്ങൾ, മുടങ്ങിയ കല്യാണം, ആദ്യപ്രണയം, വിരഹം എന്നിങ്ങനെയുള്ള ഓർമ്മകളിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങൾ ഗൃഹാതുരത്വം ഉണർത്തുന്നു. മിക്ക മനുഷ്യരുടെയും ജീവിതത്തിലും, അവരുടെ കുടുംബബന്ധങ്ങളിലും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിരിക്കുമെന്നതിനാൽ വളരെ എളുപ്പം തന്നെ ചിത്രം പ്രേക്ഷകരുമായി വൈകാരികമായൊരു ബന്ധം സ്ഥാപിക്കുന്നുണ്ട്. പതിഞ്ഞ താളത്തിൽ വികസിക്കുന്ന കഥാപരിസരം ആണെങ്കിലും, വലിച്ചു നീട്ടാതെ രണ്ട് മണിക്കൂറിനുള്ളിൽ തനിക്ക് പറയാനുള്ള കഥ പറഞ്ഞവസാനിപ്പിക്കുന്നുണ്ട് സംവിധായകൻ.REPRESENTATIVE IMAGE | WIKI COMMONS
ചിത്രത്തിന്റെ മറ്റൊരു സവിശേഷത വലിയ ഒച്ചപ്പാടോ ബഹളമോ, നീണ്ട സംഭാഷണങ്ങളോ ഒന്നും തന്നെയില്ലാതെ, പലപ്പോഴും സ്റ്റാറ്റിക് ആയിട്ടുള്ള ഷോട്ടുകളിൽ ചിത്രം നീങ്ങുന്നു. ഒരേ സമയം കാഴ്ചക്കാർക്ക് ചിത്രത്തിൽ നടക്കുന്നത് ‘പ്രോസസ്’ ചെയ്യാനും, അതേസമയം തങ്ങളുമായി സംഭവങ്ങളെ റിലേറ്റ് ചെയ്യിക്കാനുമുള്ള ‘breathing’ സ്പേസ് ചിത്രം നൽകുന്നുണ്ട്. ‘Homecoming’ കഥാപശ്ചാത്തലമുള്ള ചിത്രം നമ്മൾക്ക് കുറച്ചുകൂടെ ആസ്വാദ്യകരമാവുന്നത്, പലരും ആഗ്രഹിക്കുന്ന, ദൈനംദിന തിരക്കുകളിൽ നിന്നും, സമ്മർദ്ദത്തിൽ നിന്നും, സമാധാനത്തിന്റെയും, carefree-യും ആയിരുന്ന ഒരു കാലഘട്ടത്തേക്ക്, ഒരു പ്രദേശത്തേക്ക് നമ്മളും കൂടെ യാത്ര ചെയ്യുന്നുവെന്ന് വരുമ്പോഴാണ്; ഒരു തരത്തിൽ എല്ലാരും ആഗ്രഹിക്കുന്ന ഒരു തിരിച്ചുപോക്ക്, ഒരു ടൈം ട്രാവൽ.
ചിത്രത്തിലെ കഥാപാത്രങ്ങളിൽ, ആരുടെയും ഭാഗം ചേരാനോ, ആരെയും പുകഴ്ത്താനോ, ഇകഴ്ത്താനോ എഴുത്തുകാരൻ ശ്രമിക്കുന്നില്ല എന്നതും അഭിനന്ദനം അർഹിക്കുന്നു. ‘നാരായണീന്റെ മൂന്നാണ്മക്കൾ’ വികസിക്കുന്നത് നല്ലൊരു ഭാഗവും നാരായണീന്റെ പേരക്കുട്ടികളായ, വിശ്വനാഥന്റെ മകൾ ആതിരയിലൂടെയും ഭാസ്കരന്റെ മകൻ നിഖിലിലൂടെയുമാണ്. ഇവർ തമ്മിലെ ബന്ധം പ്രേക്ഷകർക്ക് അലോസരമുണ്ടാവാൻ സാധ്യതയുള്ള കഥാ പരിസരങ്ങളിൽ എത്തുന്നുണ്ടെങ്കിൽ പോലും, അതിനെ വളരെ യഥാതഥമായി, സെൻസിബിളായി കൈകാര്യം ചെയ്തതും ചിത്രം പുതുമയുള്ളൊരു അനുഭവം നൽകുന്നു. അത്തരം കഥ സന്ദർഭങ്ങൾ വികസിച്ചു വരുമ്പോൾ തിയേറ്ററിൽ പ്രേക്ഷകർക്കിടയിലുണ്ടായ അലോസരം മുറുമുറുപ്പുകളായും, കമന്റടിയായും മാറി. നൊസ്റ്റാൾജിയ എന്ന ഘടകം നിലനിൽക്കുമ്പോൾ കൂടെയും, ഇത്തരം ഒരു സന്ദർഭത്തിനെ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ മൂന്നാണ്മക്കൾ കൈകാര്യം ചെയ്യുന്ന രീതി, ഒരു ‘character study’ എന്ന നിലയിലും ചിത്രത്തെ പൂർണമാക്കുന്നു. ആതിരയായി ഗാർഗി ആനന്ദ് കയ്യടക്കത്തോടെയുള്ള മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. നിഖിലെന്ന ഒരു എൻആർഐ ചെറുപ്പക്കാരനായി തോമസ് മാത്യുവും നന്നായിരുന്നു.REPRESENTATIVE IMAGE | WIKI COMMONS
മൂന്നാണ്മക്കളിൽ മിക്കവാറും എല്ലാവർക്കും ഇഷ്ടപ്പെടുക ജോജു അവതരിപ്പിച്ച ‘സേതു’ എന്ന കഥാപാത്രമാവും. സഹോദരങ്ങൾ ‘പൊട്ടൻ’ എന്ന് വിളിച്ച് കളിയാക്കിയിരുന്ന, എന്നാൽ കൂട്ടത്തിൽ ഏറ്റവും സെൻസിബിൾ ആയിട്ടുള്ള ഫാമിലിമാനായി(Family-man) ജോജു മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കുടുംബപ്രശ്നം പരിഹരിച്ച് സഹോദരങ്ങളെ ഒരുമിച്ച് കാണാനായി പരിശ്രമിക്കുന്ന, പലചരക്ക് കട നടത്തുന്ന സേതു വളരെ എളുപ്പം നമ്മളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കും. ഫാമിലിമാനായ ജോജു എന്ന ഒരു കാറ്റഗറി തന്നെ സിനിമകളിൽ നമുക്ക് പരിഗണിക്കാവുന്നതാണ്. പക്ഷേ ഓരോ തവണ അത്തരം കഥാപാത്രവുമായി ജോജു നമ്മൾക്ക് മുന്നിലെത്തുമ്പോൾ, എല്ലായിപ്പോഴും അത് മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മൾക്ക് അനുഭവപ്പെടുന്നു; ഒരു അഭിനേതാവിന്റെ കഴിവിനെ അളക്കാൻ കഴിയുന്ന എളുപ്പത്തിലുള്ള ഒരു മീറ്റർ. കൂടാതെ സുരാജ് അവതരിപ്പിച്ച ഭാസ്കരനും, അലൻസിയർ അവതരിപ്പിച്ച വിശ്വനാഥനും റിലേറ്റബിൾ ആവുന്നുണ്ട്. അതും അഭിനേതാക്കളുടെ പാടവത്തെ എടുത്തുകാണിക്കുന്നു.
ക്യാമറയും സംഗീതവുമെല്ലാം ചിത്രത്തിന് യോജിച്ച രീതിയിൽ തന്നെയുള്ളതായിരുന്നു. ഇന്നത്തെ സംവിധായകർ ത്രില്ലറുകൾക്കും, കോമഡിക്കും പിന്നാലെ പോവുമ്പോൾ, ഇത്തരം ചിത്രങ്ങളുമായും ചെറുപ്പക്കാരായ പുതുമുഖ സംവിധായകർ വരുന്നുവെന്നതും ശ്രദ്ധേയമാണ്.