
ചങ്കൂറ്റത്തിന്റെ ചുണ്ടിലെ എരിയുന്ന ബീഡി
പ്രണയവും കമ്മ്യൂണിസവും ആ മനുഷ്യന് പോരാട്ടത്തിന്റെ വേദികളായിരുന്നു. കല്യാണിയെയും കമ്മ്യൂണിസത്തെയും അത്രമേല്‍ സ്‌നേഹിച്ച കാദറിച്ച, മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത കെട്ട കാലത്തും അടിയുറച്ച നിലപാടുകളില്‍ തല നിവര്‍ത്തിപ്പിടിച്ച അസാധാരണനായ സാധാരണക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ക്കറിയാം. പറയുന്നതിനു നേരെ വിപരീത ജീവിതം നയിക്കുന്നവര്‍ പെരുകുമ്പോള്‍ നങ്ങാരത്ത് അബ്ദുള്‍ ഖാദര്‍ എന്ന നാട്ടുകാരുടെ കാദറിച്ച ജീവിതാന്ത്യം വരെ താന്‍ പറഞ്ഞു കൊണ്ടിരുന്നതിനോട് സത്യസന്ധനായി ജ്വലിച്ചു നിന്നു.
പ്രണയത്തിലും കമ്മ്യൂണിസത്തിലും വെള്ളം ചേര്‍ക്കാതെയുള്ള കാദറിച്ചയുടെ ജീവിതം പലരേയും വല്ലാതെ പൊള്ളിച്ചു. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും വെടിപ്പായി ധരിക്കുന്ന അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ ഒരിക്കലും അഴുക്കുപുരണ്ടില്ല. അനുദിനം ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന മുഖ്യധാരാ രാഷ്ടീയത്തോട് തന്റെ കമ്മ്യൂണിസ്റ്റ് ജീവിതം കൊണ്ട് കലഹിച്ച, വാചാലമായ മൗനത്തിലൂടെ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ എയ്തു വിട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യനായിരുന്നു കാദറിച്ച. ആ മനുഷ്യന്റെ മുഖത്തേക്കൊന്നു തലയുയര്‍ത്തിപ്പിടിച്ചു നോക്കാന്‍ കാപട്യക്കാര്‍ ഭയപ്പെട്ടു.
'നിങ്ങളിന്നനുഭവിക്കുന്നതിലൊക്കെ കത്തിത്തീര്‍ന്ന ഞങ്ങളുണ്ട്' എന്ന് കല്പറ്റ നാരായണന്‍ മാഷിന്റെ കവിതയിലെ ബീഡി പറയുന്നത് വാസ്തവമാണ്. രാഷ്ട്രീയ ബോധം പകര്‍ന്നു നല്‍കിയ ചങ്കൂറ്റത്തിന്റെ പ്രതീകമായി കരിവെള്ളൂരങ്ങാടിയില്‍ ജ്വലിച്ചു നിന്ന ഒരു വലിയ ബീഡിയായിരുന്നു കമ്മ്യൂണിസ്റ്റുകാരനായ കാദറിച്ച. എഴുപത്തിയെട്ടാം വയസ്സില്‍ ആ ജീവജ്ജ്വാല പുകഞ്ഞവസാനിച്ചു.Illustration | Savinay Sivadas | TMJ
ആലിഹസ്സന്റെയും കുഞ്ഞാമിനയുടെയും മൂത്ത മകനായി കണ്ണൂര്‍ കരിവെള്ളൂരില്‍ ജനിച്ച അബ്ദുള്‍ ഖാദറിന് ഇളയവരായി രണ്ടു പേരാണുള്ളത്. അബ്ദുള്ളയും മറിയുമ്മയും. അബ്ദുള്ള പെരിങ്ങോത്തും മറിയുമ്മ വെള്ളച്ചാലിലും താമസിക്കുന്നു. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച കാദറിച്ച ടി കെ ബീഡി, സാധു ബീഡി, ദിനേശ് ബീഡി എന്നീ കമ്പനികളില്‍ ദീര്‍ഘകാലം പണിയെടുത്തു. ലോക വാര്‍ത്തകളറിയാതെ ബീഡിത്തൊഴിലാളികള്‍ക്ക് ജീവിതമില്ല. എല്ലാ കമ്പനികളിലും നല്ല വായനക്കാരുണ്ടാവും. ഖാദര്‍ നല്ലൊരു വായനക്കാരനായിരുന്നു. അയാളുടെ ഉച്ചത്തിലുള്ള വായന ദൂരെ കേള്‍ക്കും. കഥയും കവിതയും നോവലും നാടകങ്ങളും വായിച്ച് സംവാദം നടത്തിയ സജീവമായ നാളുകള്‍. ബീഡിയിലയുടെയും പുകയിലയുടെയും മദിപ്പിക്കുന്ന ഗന്ധം നിറഞ്ഞ വായനയുടെ കമ്പനിക്കാലം.
കത്രികക്കലമ്പലില്‍ ബീഡിയിലകള്‍ മുറിഞ്ഞു വീഴുമ്പോള്‍ കലയുടെയും രാഷ്ട്രീയത്തിന്റെയും സര്‍വ്വകലാശാലയിലെ ആ വിദ്യാര്‍ത്ഥികള്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും ലെനിനെയും സ്റ്റാലിനെയും മാവോയേയും ഹോചിമിനെയും; ചെ ഗുവേരയേയും പാട്രിസ് ലുമുംബയേയും സാല്‍വദോര്‍ അലണ്ടയേയും തങ്ങളുടെ പ്രിയ സഖാക്കളായി കണ്ടു. കെടാമംഗലം സദാനന്ദനും വി സാംബശിവനും ഓച്ചിറ രാമചന്ദ്രനും തേവര്‍തോട്ടം സുകുമാരനും രാഷ്ട്രീയത്തിന്റെയും സംസ്‌ക്കാരത്തിന്റെയും കഥാപ്രസംഗങ്ങളായി അവരില്‍ പെയ്തു നിറഞ്ഞു.
അടുപ്പിലെ തീപുകയാനുള്ള കാശിനായി പകലന്തിയോളം അധ്വാനിക്കുമ്പോഴും വയറിന്റെ വിശപ്പിനപ്പുറം അന്നത്തെ ബീഡിത്തൊഴിലാളികള്‍ ചിന്തകള്‍ക്ക് തീപിടിപ്പിക്കാന്‍ 'കാട്ടുകടന്നലും' 'ബൊളീവിയന്‍ ഡയറിയും' 'വിപ്ലവത്തിന്റെ ഇതിഹാസവും' 'പാവങ്ങളും' 'അമ്മയും' 'നെല്ലിന്റെ ഗീതവും' വായിച്ചു. പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ട അവര്‍ നാടകങ്ങള്‍ അനവധി കണ്ടു. നടീനടന്മാരായി അരങ്ങുകളില്‍ തകര്‍ത്തഭിനയിച്ചു. രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ കരുത്തു നേടി ആ തൊഴിലാളികള്‍ വര്‍ഗ്ഗ ബോധമുള്ളവരായി.
ബീഡിത്തൊഴിലാളി യൂണിയന്റെ കരിവെള്ളൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന അബ്ദുള്‍ ഖാദര്‍, കൂലിക്കൂടുതലിനു വേണ്ടിയുള്ള സമരങ്ങളില്‍ ഉശിരോടെ പൊരുതി. മുദ്രാവാക്യങ്ങള്‍ രചിച്ച് പ്രകടനങ്ങളിലെ ചുരുട്ടിയ മുഷ്ടികള്‍ക്ക് വീര്യം പകര്‍ന്നു. ആരെയും ആകര്‍ഷിക്കുന്ന വടിവൊത്ത കൈയക്ഷരമായിരുന്നു ഖാദറിന്റേത്. ആ കലാകാരന്റെ മനോഹരമായ കൈപ്പടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബീഡിത്തൊഴിലാളി യൂണിയന്റെയും കലാസമിതികളുടെയും ബോര്‍ഡുകളും പോസ്റ്ററുകളും ചുമരെഴുത്തുകളും കരിവെള്ളൂരില്‍ നിറഞ്ഞു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായ അദ്ദേഹം ചുവന്ന പാര്‍ട്ടിക്കാര്‍ഡ് ഭദ്രമായി സൂക്ഷിച്ചു. ആയിടയ്ക്ക് അറുപത്തിയേഴില്‍ ഇഎംഎസ്സിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഖാദറിന് കെഎസ്ആര്‍ടിസിയില്‍ ആര്‍ട്ടിസ്റ്റായി ജോലി കിട്ടി. ആ സര്‍ക്കാരിന്റെ തകര്‍ച്ചയോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടത്തില്‍ ഖാദറുമുണ്ടായിരുന്നു. അയാള്‍ വീണ്ടും തൊഴിലാളിയായി ബീഡി തിരച്ചു.Illustration | Savinay Sivadas | TMJ
ഭൂമിക്കും ഭക്ഷണത്തിനും വേണ്ടി കരിവെള്ളൂരിലെ പട്ടിണിക്കാരായ മനുഷ്യര്‍ നടത്തിയ മഹാസമരത്തിന്റെ വാര്‍ഷികാചരണങ്ങള്‍ ഗംഭീരമാക്കാന്‍ ബീഡിത്തൊഴിലാളികള്‍ സജീവമായിരുന്ന കാലം. ഡിസംബറിനെ ചുവപ്പിക്കാന്‍ കൊടികളും തോരണങ്ങളും കമാനങ്ങളും കൊണ്ട് അലങ്കാരങ്ങള്‍ തീര്‍ക്കാന്‍ ധനുമാസക്കുളിരിലും കാദറിച്ച വിയര്‍ത്ത് അധ്വാനിച്ചു. അതിനിടയില്‍ റേഷന്‍ഷാപ്പ് നടത്താനുള്ള ചുമതല കാദറിനു മേല്‍ വന്നു ചേര്‍ന്നപ്പോള്‍ അതും ആത്മാര്‍ത്ഥമായി അദ്ദേഹം നിര്‍വഹിച്ചു. റേഷനരി വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടി. ഈ സമയത്താണ് റേഷന്‍ കടയിലെ അരിക്കാരിയും തന്റെ അയല്‍ക്കാരിയുമായ കല്യാണിയോട് കാദറിനും, കല്യാണിക്ക് തിരിച്ചും പ്രണയം തോന്നിയത്. അവരുടെ പ്രണയം കത്തിപ്പടര്‍ന്നപ്പോള്‍ അത് നാട്ടുവര്‍ത്തമാനങ്ങള്‍ക്ക് തീ പടര്‍ത്തി. ഹിന്ദുവും മുസ്ലീമും തമ്മിലുള്ള പ്രണയം രണ്ടു പേരുടെയും കുടുംബക്കാര്‍ക്കും മത- ജാതിമേധാവികള്‍ക്കും അചിന്ത്യമായ കാര്യമായി.അവര്‍ അരിശപ്പെട്ടു.
'പ്രേമിക്കല്‍ സമരമാണ്. രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു' എന്ന ഒക്ടോവിയോ പാസിന്റെ കവിത കാദറിനും കല്യാണിക്കും അറിയുമായിരുന്നില്ല. പ്രണയം മഹാപാതകമായി കരുതി, കാദറിനെയും കല്യാണിയെയും തിരസ്‌ക്കരിക്കാന്‍ മതങ്ങള്‍ തീരുമാനിച്ചപ്പോള്‍ പ്രണയസാഫല്യത്തിനായി പൊരുതാനുറച്ച് അവര്‍ ഒരുമിച്ചു നിന്നു. ഇവരെ മനസ്സിലാക്കാന്‍; ഇവരുടെ പ്രണയത്തിന്റെ ആഴമറിയാന്‍ മാത്രം ഉയര്‍ന്നവരായിരുന്നില്ല ഭൂരിപക്ഷമാളുകളും. പക്ഷേ, പ്രണയത്തില്‍ പാര്‍ട്ടി കാദറിനൊപ്പം നിന്നു.
1975 ഫെബ്രുവരി 14, അന്നൊരു വാലെന്റയിന്‍ ദിനമാണെന്ന് അവര്‍ക്ക് അറിഞ്ഞു കൂടായിരുന്നു. വികാരങ്ങളുടെ വിപണന ദിനമായി പ്രണയം മാറാതിരുന്ന അന്ന് പയ്യന്നൂര്‍ സബ്ബ് റജിസ്ട്രാര്‍ ആപ്പീസില്‍ വെച്ച് നങ്ങാരത്ത് അബ്ദുള്‍ ഖാദറും മുണ്ടവളപ്പില്‍ കല്യാണിയും മതശാസനങ്ങള്‍ക്ക് തീ കൊളുത്തി.പ്രമാണ പത്രത്തില്‍ കൈയൊപ്പ് ചാര്‍ത്തി അവര്‍ വിവാഹിതരായി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പ്രണയ പ്രമാണമെന്ന് ചരിത്രത്താളുകള്‍ സാക്ഷ്യപ്പെടുത്തിയ രേഖ, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസ് മ്യൂസിയത്തില്‍ ഇന്നുമുണ്ട്. എണ്ണൂറ്റി തൊണ്ണൂറ്റി ഒന്ന് വര്‍ഷത്തെ പഴക്കമുണ്ടതിന്.
പുരാതന കണ്ണൂരിലെ ബലിപട്ടണത്തെ (വളപട്ടണം ) ഹിന്ദു മതത്തില്‍ ജനിച്ച അടിമയുവതിയായ ആഷുവിനോട് ടുണീഷ്യയിലെ ധനികനായ വ്യാപാരിയും കവിയുമായ ജൂതമതക്കാരന്‍ എബ്രഹാം ബി പെരബ്യ ബെന്‍ യിജുവിന് 1130 ല്‍ മംഗലാപുരത്തുവെച്ച് അനുരാഗം തോന്നി. രണ്ടു വര്‍ഷത്തെ പ്രണയം 1132 ഒക്ടോബര്‍ 17 ന് പ്രമാണ പത്രത്തില്‍ ഒപ്പിട്ടതോടെ സഫലമായി. പതിനേഴു വര്‍ഷം നീണ്ടു നിന്ന യിജു - ആഷു ദാമ്പത്യത്തില്‍ മൂന്നു മക്കളുണ്ടായി. ജന്മനാട്ടില്‍ പ്രശ്‌നങ്ങളുണ്ടായതോടെ മക്കളെയും കൂട്ടി യിജു ടുണീഷ്യയിലേക്ക് കപ്പല്‍ കയറി. ആഷു മംഗലാപുരത്ത് തനിച്ചായി. ഏറ്റവും പഴക്കമുള്ള യിജു - ആഷു പ്രണയ പ്രമാണം അടുത്ത കാലത്ത് മലയാളിയായ ഡോ. ശ്രീകുമാരന്‍ മേനോന്റെ റിസര്‍ച്ചിനിടയിലാണ് ഇന്ത്യക്കാരുടെ ശ്രദ്ധയില്‍ വന്നത്.
പ്രണയസാഫല്യത്തിനു വേണ്ടിയുള്ള ത്യാഗോജ്ജ്വലമായ പോരാട്ടത്തില്‍ കാദറിനെയും കല്യാണിയെയും പരാജയപ്പെടുത്താന്‍ മതശാസനങ്ങള്‍ക്കും വിലക്കുകള്‍ക്കും കഴിഞ്ഞില്ല. കടുത്ത എതിര്‍പ്പുകള്‍ക്കു നടുവില്‍ കാദറും കല്യാണിയും തങ്ങളുടെ മതരഹിത ജീവിതം ആരംഭിച്ചു.ആണൂരിനടുത്ത് ഒരു ഓലക്കുടില്‍ കെട്ടി താമസം തുടങ്ങി. കാദറും കല്യാണിയും പ്രണയത്തെ പോരാട്ടമാക്കി ഒന്നിച്ചു ജീവിച്ചുവെങ്കില്‍, ഇക്കാലത്തു തന്നെയാണ് വെള്ളൂരിലെ നമ്പിവളപ്പില്‍ ഗോവിന്ദന്റെ പ്രണയം ചരടു പൊട്ടിയ പട്ടമായി ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നു പോയത്. പ്രണയം സാധ്യമാകാത്ത ദുര്‍ഘട സന്ധിയില്‍ ഗോവിന്ദന്‍ ഉന്മാദത്തിന്റെ തുരുത്തില്‍ താമസമാക്കി. വെയിലും മഴയും മഞ്ഞും പരിഗണിക്കാതെ പ്രണയിനിയെ കാണാന്‍ കരിവെള്ളൂരിലേക്ക് ദേശീയ പാതയിലൂടെ അഞ്ചു പതിറ്റാണ്ട് ചവിട്ടുവണ്ടിയില്‍ ഗോവിന്ദന്‍ നടത്തിയ പ്രണയ സഞ്ചാരം സ്ഥിതപ്രജ്ഞര്‍ക്ക് ഭ്രാന്തായി തോന്നി! ഗോവിന്ദന്‍ പൊട്ടിച്ചിരിച്ചു.
വിജയിച്ച പ്രണയങ്ങളില്‍ വലിയൊരു ഭാഗം കുടുംബ കലഹങ്ങളായപ്പോള്‍ അബ്ദുള്‍ ഖാദറും കല്യാണിയും തമ്മിലുള്ള പ്രണയവും ജീവിതവും വിജയകരമായി മുന്നോട്ടു പോയി. വ്യവസ്ഥയോടുള്ള വിയോജനമായി, പരമ്പരാഗത ദാമ്പത്യത്തിന്റെ ചട്ടക്കൂടുകളെ തകര്‍ത്തുകൊണ്ട് ഇച്ഛയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ അവര്‍ക്ക് രണ്ടു മക്കളുണ്ടായി. ഷൈനിയും രേഷ്മയും.പ്രണയമെന്നത് അനുഭവത്തിന്റെ കൊടുമുടി കയറലാണെന്ന് കാദറും കല്യാണിയും മനസ്സിലാക്കി. 'പതിവു ജീവിതത്തിന്റെ ഏകാന്തമായ ഇരുണ്ട വഴികളില്‍ നടക്കുമ്പോഴല്ല പ്രേമഭാവനയുടെ വീഥികളില്‍ വിഹരിക്കുമ്പോഴാണ് ആത്മ പ്രകാശനം സാധ്യമാവുക' എന്ന് അബ്ദുള്‍ ഖാദര്‍ തിരിച്ചറിഞ്ഞു. ജനിച്ച നാടും നാട്ടിടവഴികളും പ്രകൃതിയും സാമൂഹ്യബന്ധങ്ങളും അദ്ദേഹം സ്‌നേഹം കൊണ്ടു നിറച്ചു. കാദറിന്റെ തീക്ഷ്ണമായ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന് തണലും തണുപ്പുമേകി എപ്പോഴും ഒന്നിച്ചു നില്‍ക്കാന്‍ കല്യാണിക്കു കഴിഞ്ഞു. ജീവിതസമരത്തില്‍ തളരാതെ മുന്നോട്ടു പോകാന്‍ കല്യാണിക്ക് കരുത്തായി കാദറും നിന്നു. ജീവിതനൗക അവര്‍ ഒന്നിച്ചു തുഴഞ്ഞു. കുടുംബ ജീവിതത്തിലും പ്രണയത്തെ കൈ വെടിയാതെ മുന്നോട്ടു പോയി.
'ദൈവമില്ലാതെ തന്നെ എനിക്ക് ജീവിക്കാനും ചിത്രം വരയ്ക്കാനും കഴിയും. പക്ഷേ, എന്നെക്കാള്‍ മഹത്തായ എന്തോ ഒന്നിന്റെ സഹായമില്ലാതെ എനിക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല. അതെന്റെ ജീവിതം തന്നെയാണ്. എന്റെ സര്‍ഗ്ഗശേഷിയാണ് 'എന്നു പറഞ്ഞത് വിശ്വ പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗാണ്.' വാന്‍ഗോഗിന്റെ കലാജീവിതത്തിന്റെ മര്‍മ്മം പ്രേമഭാവനയാണ്.' കാദറിന്റെയും കല്യാണിയുടെയും ജീവിത വിജയത്തിന്റെ രഹസ്യവും നിത്യപ്രണയം തന്നെ.Illustration | Savinay Sivadas | TMJ
കാദറിന്റെയും കല്യാണിയുടെയും ജീവിതനൗക കാറ്റിലും കോളിലും തകരാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തെ പ്രക്ഷുബ്ധമാക്കിക്കൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. അര്‍ധഫാസിസ്റ്റ് തേര്‍വാഴ്ചയുടെ ഇരുണ്ട കാലം പൊരുതുന്ന മനുഷ്യരെ തടവറകളില്‍ ഭേദ്യം ചെയ്തു. കാക്കിക്ക് ഭ്രാന്തു പിടിച്ചപ്പോള്‍ കക്കയം ക്യാമ്പിലും മറ്റു പീഢന മുറികളിലും തരുണ ശരീരങ്ങള്‍ ചോരയിലവസാനിച്ചു.
ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരടിച്ചവരുടെ നിലവിളികള്‍ പുറം ലോകം കേള്‍ക്കാതിരുന്ന നാളുകള്‍. സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി പത്രമാധ്യമങ്ങളുടെ വായടപ്പിച്ച കാലം. കറുത്ത കാലത്തോട് കലഹിച്ച് രാജ്യം ചങ്ങല പൊട്ടിക്കാനൊരുമ്പെട്ട നാളുകളിലൊന്നില്‍, പെണ്‍ ഹിറ്റ്‌ലറായി കൊമ്പുകുലുക്കിയ ഇന്ദിരാഗാന്ധി മംഗലാപുരത്ത് വിമാനമിറങ്ങി ഏറണാകുളത്തേക്ക് ദേശീയ പാതയിലൂടെ കാറില്‍ പോകുമെന്ന വാര്‍ത്ത പരന്നു. ജനാധിപത്യത്തെ കശാപ്പുചെയ്ത അടിച്ചമര്‍ത്തല്‍ ഭരണത്തോടുള്ള നാടിന്റെ പ്രതിഷേധം ഇന്ദിരയെ നേരിട്ടറിയിക്കാന്‍ ഇതാണ് അവസരം. കരിവെള്ളൂരിലെ പ്രബുദ്ധരായ ബീഡിത്തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് തല പുകഞ്ഞാലോചിച്ചു. തെക്കു-വടക്ക് ഋജുരേഖയില്‍ കടന്നു പോകുന്ന ദേശീയ പാതയില്‍ കിഴക്കുഭാഗത്ത് നീണ്ടു കിടക്കുന്ന ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിന്റെ മണ്‍ചുമരില്‍ പ്രതിഷേധ മുദ്രാവാക്യം എഴുതിവെക്കണം; വലിയ അക്ഷരങ്ങളില്‍. തൊഴിലാളികളുടെ തീരുമാനത്തിന് പാര്‍ട്ടിയുടെ അനുമതിയും കിട്ടി.
അധികാരികളുടെ കണ്ണുവെട്ടിച്ച് സാഹസികമായ ഈ ദൗത്യം ആരു നിര്‍വഹിക്കും? അവര്‍ ആലോചിച്ചു. ഏറെ നേരം കഴിഞ്ഞില്ല. തൊഴിലാളികള്‍ ഏകകണ്ഠമായി പറഞ്ഞു: 'അത് അബ്ദുള്‍ ഖാദര്‍ തന്നെ. കരിവെള്ളൂരിന്റെ മിടുക്കനായ ചുമരെഴുത്തുകാരന്‍. 'സഹപ്രവര്‍ത്തകരുടെ അഭിപ്രായം സ്വീകരിച്ച് ഖാദര്‍ പറഞ്ഞു: 'അടിയന്തിരാവസ്ഥ അറബിക്കടലില്‍..... ' എന്ന മുദ്രാവാക്യം എഴുതാം. പക്ഷേ, സഹായിയായി ഒരാള്‍ അടുത്തുണ്ടാവണം.'
ടി വി കണ്ണന്‍ മാനേജരായ സാധു ബീഡിക്കമ്പനി പ്രവര്‍ത്തിച്ചിരുന്നത് ശിവരായ പൈയുടെ കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു. കക്ക നീറ്റിയുണ്ടാക്കിയ നൂറില്‍ (ചുണ്ണാമ്പ് ) നീലവും വെള്ളവും ചേര്‍ത്ത് കലക്കിയ കുഴമ്പ് ഒരു തൊട്ടിയില്‍ നിറച്ചു. അപ്പോള്‍ തന്നെ അമ്പതു വര്‍ഷം പഴക്കമുണ്ടായിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ദേശീയ പാതയോടു ചേര്‍ന്നുള്ള വശത്തെ കഴുക്കോല്‍ പിടിച്ച് അബ്ദുള്‍ ഖാദര്‍ ഒരു ട്രപ്പീസ് കളിക്കാരനെപ്പോലെ സാഹസികമായി നടന്നു.
കഴുക്കോലിന്റെ അറ്റം തമ്മില്‍ ബന്ധിപ്പിച്ച വളയില്‍ ഇടതു കൈ കൊണ്ട് തൂങ്ങിപ്പിടിച്ച് ചെമ്മണ്‍ ചുമരില്‍ കാദര്‍ ബ്രഷ് കൊണ്ട് വടിവൊത്ത അക്ഷരങ്ങളില്‍ എഴുതി: 'അടിയന്തിരാവസ്ഥ അറബിക്കടലില്‍......; INDIA IS NOT INDIRA 'വൈകുന്നേരം തുടങ്ങിയ എഴുത്തു രാത്രി വൈകുവോളം തുടര്‍ന്നു. ഇരുട്ടില്‍ വെളിച്ചമായി ഒരു കൈയില്‍ പെട്രോമാക്‌സും പിടിച്ച് കാദറിന്റെ അരികെ കണ്ണിമ ചിമ്മാതെ നിന്നത് മറ്റൊരു കാദര്‍. കരിവെള്ളൂരിലെ പേരുകേട്ട അനൗണ്‍സറും പുരോഗമന വാദിയും ഉപകാരിയുമായ നാട്ടുകാര്‍ 'മന്ത്രി' എന്നു വിളിക്കുന്ന തലയില്ലത്ത് അബ്ദുള്‍ ഖാദര്‍.Illustration | Savinay Sivadas | TMJ
ഈ നേരമത്രയും നാളെയുടെ ചരിത്രമാകുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന് സാക്ഷികളായും, പോലീസ് വരുന്നുണ്ടോ എന്ന് ഇടംവലം നോക്കിയും താഴെയുള്ള തൊഴിലാളികള്‍ ജാഗരൂകരായി.'ഇന്ത്യ ഇന്ദിരയാണ്; ഇന്ദിര ഇന്ത്യയുമാണ്.' എന്ന കോണ്‍ഗ്രസ്സുകാരുടെ പ്രചരണത്തിനുള്ള ചുട്ട മറുപടിയാണ് ഈ ചുമരെഴുത്ത്. പ്രതിഷേധത്തിന്റെ അഗ്‌നിസ്ഫുലിംഗങ്ങള്‍ നേരിട്ട് ഇന്ദിരാഗാന്ധിയുടെ കണ്ണില്‍ പതിയാനാണ് ഇംഗ്ലീഷിലും എഴുതിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റോഡുമാര്‍ഗ്ഗമുള്ള യാത്ര സുരക്ഷിതമല്ലെന്നു കണ്ട് ഏറണാകുളത്തേക്ക് വിമാനത്തില്‍ പോയതിനാല്‍ ചുമരെഴുത്ത് ഇന്ദിരാഗാന്ധി കണ്ടില്ല. പക്ഷേ, നേരം വെളുത്തപ്പോള്‍ ചുവന്ന മണ്‍ചുമരിലെ വടിവൊത്ത തെളിഞ്ഞ വെളുത്ത അക്ഷരങ്ങളിലുള്ള മുദ്രാവാക്യം ഉറക്കെ വായിച്ച തൊഴിലാളികള്‍ ആവേശം കൊണ്ടു. കാദറിന്റെ ചുമരെഴുത്ത് നാട്ടുകാര്‍ക്ക് എന്തും നേരിടാനുള്ള ഉശിരുനല്‍കി.
കറുത്ത കാലത്തെ ഓര്‍മ്മിപ്പിച്ച് ഒന്നര ദശകക്കാലം ദേശീയ പാതയോരത്ത് തലയുയര്‍ത്തി നിന്ന കാദറിച്ചയുടെ ചുമരെഴുത്ത്, ഇതുവഴി സഞ്ചരിച്ച പതിനായിരങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ ദേശീയ പാതാ വികസനത്തിനായി സ്ഥലം അക്വയര്‍ ചെയ്തപ്പോള്‍ കഥ പറയുന്ന കെട്ടിടം പൊളിച്ചു മാറ്റി. ചരിത്രച്ചുമര്‍ കാലയവനികയ്ക്കു പിന്നിലായി. കരിവെള്ളൂര്‍ ബസാറിന്റെ മുഖം മാറി.
ദിനേശ് ബീഡിയുടെ മേസ്ത്രിയായ കാദറിച്ച പിന്നെയും കുറേക്കാലം കരിവെള്ളൂരങ്ങാടിയില്‍ പുരോഗമന പ്രസ്ഥാനത്തിന്റെ ഉശിരായി തെക്കുവടക്കു നടന്നു. കെ വി കൃഷ്ണന്റെ ഹോട്ടലിലെ സ്ഥിരം ചായ കുടിക്ക് ശേഷമുള്ള പുകവലി മുറയ്ക്കു നടക്കുമ്പോള്‍, വലി നിര്‍ത്തുന്ന കാര്യം ആരോ സൂചിപ്പിച്ചു. അപ്പോള്‍ കാദറിച്ചയുടെ പ്രതികരണം ഇങ്ങനെ: 'ഓ.... ഞാന്‍ ഇതെത്ര കാലമായി ഇങ്ങനെ പൊകവെലിക്ക്ന്ന്. ഒര് കൊഴപ്പൂം വെരൂല ട്ടാ...!' പഴയ കല്‍ക്കരി വണ്ടികള്‍ പോലെ ഉള്ളില്‍ തീച്ചൂട് നിറച്ച് പുക തുപ്പിക്കൊണ്ട് അയാള്‍ മുന്നോട്ടു കുതിച്ചു. 'ഒരു പുക കൂടി ' എന്ന കവിതയിലെ ബീഡി എരിഞ്ഞു കൊണ്ട് പാടുന്നത് കേള്‍ക്കൂ:
'പക്ഷേ, ആയുസ്സോ സുരക്ഷിതത്വമോ
ഓര്‍മ്മ വരാത്ത ചിലരുണ്ടായിരുന്നു,
ഒരിക്കല്‍ അവരെന്നെ അവര്‍
പോയിടത്തൊക്കെ കൂട്ടി.
എരിഞ്ഞു തീരുന്ന എന്നെ നോക്കി
അവര്‍ ഉന്മേഷത്തോടെ എരിഞ്ഞു'.
തന്റെ ആയുസ്സിലും സുരക്ഷിതത്വത്തിലും വേവലാതിപ്പെടാത്ത കാദറിച്ച, നാട്ടുകാരുടെ ഭാവിയിലും സുരക്ഷയിലുമുള്ള ആശങ്ക മറ്റുള്ളവരുമായി പങ്കുവെച്ചു. ബീഡിയും തീപ്പെട്ടിയും തന്റെ ജീവിതമാണെന്നു കരുതി കൂടെ കൊണ്ടു നടന്ന ആ മനുഷ്യന്‍, ബീഡി വ്യവസായം എരിഞ്ഞവസാനിക്കുന്ന കാലത്ത്; ബീഡിക്കമ്പനികള്‍ വര്‍ണ്ണക്കുടകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ കാലത്ത് പണി മതിയാക്കി. അനുദിനം മലീമസമാകുന്ന സാമൂഹ്യ-രാഷ്ട്രീയ കാലാവസ്ഥയില്‍; 'നിലയുടെ പാടുകള്‍' മാഞ്ഞു പോകുന്ന കാലത്ത് തനിക്കു ശരിയെന്നു ബോധ്യമുള്ള നിലപാടുകള്‍ മുറുകെ പിടിച്ച്, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന് പുതിയ തലമുറയെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കാദറിച്ച പിന്നെയും ജീവിച്ചു. മരണാനന്തരം മതം തന്റെ ശരീരത്തില്‍ തൊട്ടു പോകരുത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ശരീരം വൈദ്യ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടു നല്‍കിക്കൊണ്ടുള്ള സമ്മതപത്രം പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് അയാള്‍ കാലേക്കൂട്ടി നല്‍കി.
കാദറിന്റെയും കല്യാണിയുടെയും അസാധാരണമായ ജീവിതം ശിവകുമാര്‍ കാങ്കോലിന്റെ സംവിധാനത്തില്‍ 'ആകാശ മുട്ടായി' എന്ന പേരില്‍ ഹ്രസ്വചിത്രമായി യൂട്യൂബില്‍ റിലീസ് ചെയ്തത് 2020 ഫെബ്രുവരി 14 ന്റെ പ്രണയ ദിനത്തില്‍! ജീവിതത്തെയും രാഷ്ട്രീയത്തെയും ആത്മാര്‍ത്ഥമായി പ്രണയിച്ച രണ്ടു പേരുടെയും സാന്നിദ്ധ്യത്തില്‍, പ്രണയദിന സന്ധ്യയില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം നടന്നു. വലിയൊരു സദസ്സ് ഇതിന് സാക്ഷ്യം വഹിച്ചു.
രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ നാലരപ്പതിറ്റാണ്ടു മുമ്പുണ്ടാക്കിയ പ്രണയ ഉടമ്പടി ഹൃദയത്തിലേറ്റു വാങ്ങിയാണ് സഖാവ് നങ്ങാരത്ത് അബ്ദുള്‍ ഖാദര്‍, പ്രിയസഖി മുണ്ടവളപ്പില്‍ കല്യാണിയോടും ജന്മനാടിനോടും വിട ചൊല്ലിയത്. ഈ മണ്ണില്‍ പ്രണയമുള്ളിടത്തോളം, പ്രണയത്തിന്റെ നിത്യസ്മാരകമായി ആ പ്രണയ പ്രമാണം ഒളിമങ്ങാതെ ഇവിടെയുണ്ടാകും. മരണമെത്തുന്ന നേരത്ത് കാദര്‍ കല്യാണിയോട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക? വിപ്ലവത്തിന്റെ കവിയായിരുന്നതു പോലെ പ്രണയത്തിന്റെ കവി കൂടിയായ പാബ്ലോ നെരൂദയുടെ 'മരിക്കുമ്പോള്‍' എന്ന അര്‍ത്ഥസാന്ദ്രമായ കവിത നോക്കുക:
'മരിക്കുമ്പോള്‍, ഇവന്‍ കൊതിപ്പു നിന്‍ കര-
മൊരു നിമിഷമെന്‍ മുടി തഴുകണം;
അരുണമാമതിന്‍ കിരണപൂരമൊ-
ന്നരുമയായെന്നിലലിഞ്ഞു ചേരണം.
മരിക്കുമ്പോള്‍, ഇവന്‍ കൊതിപ്പു നിന്‍ കരം
നിറയുമെന്‍ മിഴി തിരുമ്മി മൂടണം;
ഒരു കവിതയായ് മമ ജന്മം തീര്‍ത്ത
നിറ കുളിരെന്നില്‍ തണുവണയ്ക്കണം;
മരിക്കുമ്പോള്‍, ഇവന്‍ കൊതിച്ചു പോകുന്നു
മനം കെടാതെ നീ അതിജീവിക്കണം;
കരങ്ങള്‍ കോര്‍ത്തു നാം നുകര്‍ന്ന കാറ്റിന്റെ
മുരളിയേകയായ് ഇരുന്നു കേള്‍ക്കണം;
സമുദ്ര സന്ധ്യകള്‍ നമുക്കു തന്നൊരാ
സുവര്‍ണ്ണ തീരത്തു തനിച്ചലയണം;
ഇരുവര്‍ നമ്മളെ വിളിച്ച ദൂരങ്ങള്‍
ഒരുവളായി നീ നടന്നു തീര്‍ക്കണം;
ഇവന്‍ സ്‌നേഹിച്ച നീ, ഇവന്റെ ജീവനാ-
യിവന്‍ കവിതയില്‍പ്പകര്‍ന്നു വച്ച നീ,
ഇവന്‍ മരിക്കിലും, കൊതിച്ചു പോകയാ -
ണിലകള്‍, പൂക്കളുമിനിയും ചൂടണം;
'ഇതിലേ, യമ്മൂ' - എന്നിവന്റെയാത്മാവു
നിലവിളിക്കുമ്പോഴവിടെയെത്തണം;
ഇവന്നു പിന്നെ നിന്‍ പുരി കുഴലിന്റെ -
യിഴകളോടൊപ്പം പറന്നു പാടണം;
ഇവന്‍ മരിക്കിലും; കൊതിച്ചു പോകയാ -
ണിവന്റെയിഷ്ടമേ, ചിരം ജീവിക്കണം!
ഇവിടെയുള്ളവര്‍ പറഞ്ഞു കേള്‍ക്കണം:
'അവന്റെ പാട്ടിന്റെ നിമിത്തമാണിവള്‍' !'
കാദറിച്ചക്ക് വിട നല്‍കി നാട് കണ്ണീരൊഴുക്കിയപ്പോള്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കു മുമ്പില്‍ ശരീരദാന അനുമതിപത്രത്തില്‍ ഒമ്പതു വര്‍ഷം മുമ്പ് സാക്ഷികളായി ഒപ്പിട്ട ജീവിത സഖി മുണ്ടവളപ്പില്‍ കല്യാണിയും കാദറിന്റെ പ്രിയസുഹൃത്ത് ടി കെ ബാലചന്ദ്രനുമുണ്ടായിരുന്നു. നാല്‍പതുകളില്‍ നാടിന്റെ മോചനത്തിനു വേണ്ടി പൊരുതി കയ്യൂര്‍ സഖാക്കളുടെ സഹനങ്ങളോട് ഒപ്പം നിന്നതിന്റെ പേരില്‍ പോലീസിന്റെ പൈശാചികമായ മര്‍ദ്ദനങ്ങള്‍ ക്കിരയായ സഖാവാണ് പലിയേരിയിലെ കരിമ്പില്‍ കമ്മാരന്‍. പോലീസ് മര്‍ദ്ദനത്തില്‍ കമ്മാരന്റെ ഒരു കണ്ണിന്റെ കാഴ്ച നശിച്ചു. അദ്ദേഹത്തിന്റെ അയല്‍ക്കാരനും ആത്മമിത്രവുമായിരുന്നു കാദറിച്ച. കയ്യൂരിന് കണ്ണു കൊടുത്ത കരിമ്പില്‍ കമ്മാരന്റെ മകനാണ് ടി കെ ബാലചന്ദ്രന്‍.
അബ്ദുള്‍ ഖാദറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വണ്ടി പരിയാരത്തേക്ക് പുറപ്പെട്ടപ്പോള്‍ മഴ തോര്‍ന്നിരുന്നു. അപ്പോഴും കണ്ണീരൊഴുക്കിയ നാട്ടുകാരുടെ വിലാപങ്ങള്‍ക്കപ്പുറം; ജീവിതാന്ത്യം വരെ അടിയുറച്ച നിലപാടുകളില്‍ തല നിവര്‍ത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റുകാരനായ കാദറിച്ചയുടെ മരണപത്രത്തിലെ ഈ വാക്കുകള്‍ ജ്വലിച്ചു നിന്നു:
മരണാനന്തരം
ശരീരം ദാനം ചെയ്യുന്നതിനുള്ള
സമ്മതപത്രം
..............................
എന്‍ അബ്ദുള്‍ ഖാദര്‍ 69 വയസ്സ് S/o ആലി ഹസ്സന്‍ എന്ന ഞാന്‍ മരണാനന്തരം എന്റെ ശരീരം പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യാര്‍ത്ഥം നല്‍കുന്നതിന് പരപ്രേരണയില്ലാതെ പൂര്‍ണ്ണമനസ്സോടെ സമ്മതിച്ചിരിക്കുന്നു.
ആയതിനാല്‍ മരണാനന്തരം എന്റെ ശരീരം ഏറ്റെടുക്കുന്നതിന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതരെ താഴെ പേരെഴുതി ഒപ്പിട്ട സാക്ഷികള്‍ മുഖേന അധികാരപ്പെടുത്തിയിരിക്കുന്നു.
എന്ന്,
ഒപ്പ്:
എന്‍ അബ്ദുള്‍ ഖാദര്‍
ചുണ്ടൊപ്പ്:
ഇടതു തള്ളവിരല്‍
അടയാളം
സാക്ഷികള്‍:
1.എം വി കല്യാണി
(ഭാര്യ) ഒപ്പ്:
2.ടി കെ ബാലചന്ദ്രന്‍
( സുഹൃത്ത്) ഒപ്പ്:
...............................................
കടപ്പാട്:
1. എന്‍ അബ്ദുള്‍ ഖാദര്‍ /
മുണ്ടവളപ്പില്‍ കല്യാണി -
അഭിമുഖം / 2017
2. 'ആകാശമുട്ടായി' /
ഹ്രസ്വചിത്രം/ ശിവകുമാര്‍
കാങ്കോല്‍
3. പ്രണയം ജീവിതം മരണം (ലേഖന സമാഹാരം) /
എം പി രാധാകൃഷ്ണന്‍
4. ഒരു പുക കൂടി (കവിത) /
കല്പറ്റ നാരായണന്‍
5. ആഷു - യിജു പ്രണയ
പ്രമാണം /
ഡോ: ജി ശ്രീകുമാരന്‍
മേനോന്‍
6. സൂര്യശില (കവിത) /
ഒക്ടോവിയോ പാസ്
7. മരിക്കുമ്പോള്‍ (കവിത) /
പാബ്ലോ നെരൂദ
പരിഭാഷ:
എന്‍ പി ചന്ദ്രശേഖരന്‍