![post-thumbnail](https://malabar-journal-images.s3.amazonaws.com/attachments/64b4ef9cdb38da001e75d154-June 17th c.jpg)
അബ്ദുള്‍ നാസര്‍ മഅദനി | PHOTO: WIKI COMMONS
ജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാമെന്ന് സുപ്രീംകോടതി
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ സുപ്രീംകോടതിയുടെ അനുമതി. കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി ആവശ്യപ്പെടുമ്പോള്‍ ബെംഗളൂരുവിലേക്ക് വരണമെന്നാണ് നിര്‍ദേശം.
15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പോലീസിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിലേക്ക് മടങ്ങാന്‍ മഅദനിക്ക് കര്‍ണാടക പോലീസ് അകമ്പടി നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചികിത്സ തുടരാം
കേസില്‍ വിചാരണാ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ മഅദനിയുടെ സാന്നിധ്യം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മഅദനിയുടെ ചികിത്സയ്ക്കും കോടതി അനുമതി നല്‍കി. ചികിത്സയുടെ ഭാഗമായി കൊല്ലം ജില്ല വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൊല്ലം ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് അനുമതി നേടിയ ശേഷം മാത്രമേ ജില്ല വിട്ട് പുറത്തുപോകാനാവൂ.
ഇതുവരെ മഅദനിക്ക് ബെംഗളൂരുവില്‍ താമസിക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. നേരത്തെ സുപ്രീംകോടതി മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ മഅദനിക്ക് ഇളവ് നല്‍കിയെങ്കിലും സുരക്ഷാ ചിലവിനായി കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി ചൂണ്ടിക്കാട്ടി. തുക താങ്ങാന്‍ കഴിയാത്തതിനാല്‍ ജൂണ്‍ 26 നാണ് മഅദനി കേരളത്തിലേക്ക് എത്തിയത്. പിതാവിനെ കാണാന്‍ കേരളത്തിലെത്തിയെങ്കിലും കാണാനാവാതെ മടങ്ങുകയായിരുന്നുവെന്നും കോടതിയെ അറിയിച്ചു. കൊച്ചിയിലെത്തിയ മഅദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവിനെ കാണാന്‍ അന്‍വാര്‍ശേരിയിലേക്ക് പോകാനായിരുന്നില്ല. തുടര്‍ന്ന് ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നുവെന്നും മഅദനി കോടതിയെ അറിയിച്ചു. കൂടാതെ ക്രിയാറ്റിന്റെ അളവ് കൂടിവരുന്ന സാഹചര്യത്തില്‍ വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും ഈ സാഹചര്യത്തില്‍ കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്നും മഅദനി കോടതിയില്‍ ബോധിപ്പിച്ചു.
ഒമ്പതു വര്‍ഷം നീണ്ട വിചാരണ
കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി.പി.) നേതാവായിരുന്ന മഅദനി 1998-ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒന്‍പതു വര്‍ഷം വിചാരണത്തടവുകാരനായി തമിഴ്നാട്ടില്‍ ജയിലില്‍ കഴിഞ്ഞു. 1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നാരാപിച്ച് ഏപ്രില്‍ നാലിന് കോയമ്പത്തൂര്‍ പോലീസിന് കൈമാറിയ മഅദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലായിരുന്നു. സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തില്‍നിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഇതോടെ കോയമ്പത്തൂരില്‍നിന്നും മഅദനിയെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
2007 ഓഗസ്റ്റ് 1-ന് ഈ കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതെവിട്ടു. 2008 ജൂലൈ 25 ലെ ബെംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു. ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയും തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീര്‍പ്പാക്കാനാണ് സുപ്രീംകോടതി സെഷന്‍സ് കോടതിക്ക് നല്‍കിയ നിര്‍ദേശം. 16,683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്.
ജയില്‍ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅദനിയുടെ മേല്‍ ചുമത്തപ്പെട്ടു. സേലം ജയിലില്‍ പോലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരുന്ന മഅദനിക്ക് മതിയായ ചികിത്സ നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ഒമ്പതു വര്‍ഷത്തെ വിചാരണാ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2007 ഓഗസ്റ്റ് 1-ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മഅദനിയെ വിട്ടയച്ചു.
വീണ്ടും അഴിക്കുള്ളില്‍
ബെംഗളൂരു സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക പോലീസ് 2010 ആഗസ്റ്റ് 17 ന് മഅദനിയെ അറസ്റ്റ് ചെയ്തു. പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. 2011 ഫെബ്രുവരി 11-നു കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്ഫോടനത്തില്‍ നേരിട്ട് ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈക്കോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്. പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് അപേക്ഷ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ഉത്തരവായി. മൊഴികളെല്ലാം ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ 161-ാം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകള്‍ ഇന്ത്യയിലെ പൊലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015 സെപ്റ്റംബര്‍ 15 ന് ഈ കേസില്‍ മഅദനിക്കെതിരായി മുമ്പ് മൊഴി നല്‍കിയ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖ് കൂറുമാറി. സ്ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പോലീസ് പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയെ അറിയിച്ചു. വിചാരണക്കോടതി വിസ്തരിക്കവെയാണ് റഫീഖ് മൊഴിമാറ്റിപ്പറഞ്ഞത്. താന്‍ കോടതിയില്‍ വച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് അന്ന് വിചാരണ കോടതിയെ അറിയിച്ചിരുന്നു.