
ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു
ഗാസയിലെ നാസർ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ ആണ് സ്ഥിരീകരണം നൽകിയത്. അൽ ജസീറയിലെ ക്യാമറമാനും റോയിട്ടേഴ്‌സിന് വേണ്ടി ജോലി ചെയ്തിരുന്ന ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
22 മാസമായി നടക്കുന്ന ഇസ്രായേൽ- പലസ്‌തീൻ സംഘർഷത്തിൽ ഗാസയിൽ ഇതുവരെ 192 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് സിപിജെ (കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ്) റിപ്പോർട്ട് ചെയ്യുന്നത്. റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ 18 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും സിപിജെ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഈ മാസം ആദ്യം നാല് അൽ ജസീറ ജീവനക്കാരും രണ്ട് ഫ്രീലാൻസർമാരും കൊല്ലപ്പെട്ടിരുന്നു.


