TMJ
searchnav-menu
post-thumbnail

TMJ Daily

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 16,61,310 കോടി രൂപ

25 Jan 2025   |   1 min Read
TMJ News Desk

2014 ഏപ്രില്‍ മുതല്‍ 2024 സെപ്തംബര്‍ 30 വരെ ഇന്ത്യന്‍ ബാങ്കുകള്‍ 16,61,310 കോടി രൂപ എഴുതിത്തള്ളിയെന്ന് വിവരാവകാശ രേഖ. പൗരാവകാശ പ്രവര്‍ത്തകനായ പ്രഭുല്‍ പി സര്‍ദയ്ക്ക് ആര്‍ബിഐയില്‍ നിന്നും ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. കൂടാതെ, 2,69,795 കോടി രൂപ മാത്രമാണ് തിരിച്ചുപിടിച്ചത്.

ഇതില്‍ ഏറ്റവും കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്, 12,08,621 കോടി രൂപ. സ്വകാര്യ ബാങ്കുകള്‍ 4,46,669 കോടി രൂപയും നഗര സഹകരണ ബാങ്കുകള്‍ 6,020 കോടി രൂപയും എഴുതിത്തള്ളി.

ഈ ബാങ്കുകളിലെല്ലാം തിരിച്ചുപിടിക്കല്‍ നിരക്ക് കുറവാണ്. പൊതുമേഖലാ ബാങ്കുകള്‍ 2,16,547 കോടി രൂപ തിരിച്ചുപിടിച്ചപ്പോള്‍ സ്വകാര്യ ബാങ്കുകള്‍ 53,248 കോടി രൂപയും തിരിച്ചുപിടിച്ചു. സഹകരണ ബാങ്കുകള്‍ തിരിച്ചുപിടിച്ച തുകയുടെ കണക്ക് ലഭ്യമല്ലെന്ന് ആര്‍ബിഐ പറയുന്നു.

ഇനിയും തിരിച്ചുപിടിക്കാനുള്ളത് 13,91,515 കോടി രൂപയാണ്.

അതേസമയം, 2024 നവംബറില്‍ ലോകസഭയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.7 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്നാണ്.

പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ ആണ്. സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും ഉള്‍പ്പെടുന്നു.


#Daily
Leave a comment