
ബംഗ്ലാദേശിൽ വിമാനം തകര്‍ന്ന് വീണ് 27 മരണം
ബംഗ്ലാദേശിലെ ധാക്കയിൽ വിമാനം തകര്‍ന്ന് വീണ് 27 പേർ മരിച്ചു. 170ലേറെ പേർക്ക് പരിക്കേറ്റു. ധാക്കയിലെ മൈൽസ്റ്റോൺ സ്കൂളിന് മുകളിലാണ് എഫ്-7 ബിജിഐ വിമാനം തിങ്കളാഴ്ച തകർന്നുവീണത്. അപകടത്തില്‍പ്പെട്ട വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ കൂടുതൽ വിദ്യാർത്ഥികളാണ്.
ടേക്ക് ഓഫ് ചെയ്തതിന് ശേഷമുള്ള "മെക്കാനിക്കൽ തകരാറാണ്" അപകടത്തിന് കാരണമെന്ന് ഇൻറ്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ എസ് പി ആർ) പറഞ്ഞു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനം വഴിതിരിച്ചുവിടാൻ പൈലറ്റ് ശ്രെമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ക്ലാസുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് അപകടം ഉണ്ടായത്.
1992 മുതൽ ഇതുവരെ ബംഗ്ലാദേശിൽ ഏകദേശം 27 ഫൈറ്റർ ജെറ്റുകളും വിമാനങ്ങളും തകർന്ന് വീണിട്ടുണ്ട്. അതിൽ ഏറ്റവും ഭീകരമായ അപകടം ഈ കഴിഞ്ഞതാണ്. കണക്കുകൾ പ്രകാരം, ചൈനീസ് നിർമ്മിത വിമാനങ്ങളാണ് അപകടങ്ങളിൽപ്പെട്ടവയിൽ ആദ്യം നിൽക്കുന്നത്.
"ഞങ്ങളുടെ ഹൃദയം അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തോടൊപ്പമുണ്ട്. ഈ ദുഃഖ സമയത്ത് ഇന്ത്യ ബംഗ്ലാദേശിനൊപ്പം നിൽക്കുന്നു. എല്ലാ പിന്തുണയും സഹായവും നൽകാൻ തയ്യാറാണ്" പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സ്സിൽ കുറിച്ചു.
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് തകർന്ന് വീണ് 241 പേർ മരിച്ച് ഏതാനും മാസത്തിന് ശേഷമാണ് അയൽരാജ്യത്ത് അടുത്ത വിമാന അപകടം ഉണ്ടായിരിക്കുന്നത്.


