
ജമ്മു കശ്മീരിലെ പ്രളയത്തിൽ 30 മരണം
ജമ്മു കശ്മീരിലെ കത്രയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 30 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിനടുത്തുണ്ടായ മണ്ണിടിച്ചിലാണ് അപകടം രൂക്ഷമാക്കിയത്. അപകടത്തിൽപെട്ടവരിൽ കൂടുതൽ ക്ഷേത്രത്തിലെ തീർത്ഥാടകരാണ്. ജമ്മു, ഉദ്ധംപൂർ, ദോഡ എന്നീ പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലായി. പ്രദേശത്തേക്കുള്ള പാലങ്ങൾ ഒലിച്ച് പോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
ഒരാഴ്ചക്ക് ശേഷം പെയ്ത കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജമ്മുവിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. കനത്ത മഴയിൽ നിരവധി നദികൾ കരകവിഞ്ഞൊഴുകി. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചു.
രക്ഷാദൗത്യത്തിന് ആവശ്യമായ മൂന്നംഗ സൈന്യത്തിനെ ദുരന്ത പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് ജമ്മു പ്രതിരോധ വക്താവ് എക്‌സിൽ കുറിച്ചു. ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3,500ലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഭരണകൂടം അറിയിച്ചു. ജില്ലാ ഭരണകൂടം, പൊലീസ്, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഇന്ത്യൻ ആർമി, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.
സംസ്ഥാനത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു.


