TMJ
searchnav-menu
post-thumbnail

TMJ Daily

ആഫ്രിക്കയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 30,000 എംപോക്‌സ് കേസുകള്‍, ലോകത്തെമ്പാടും എംപോക്‌സ് കേസുകള്‍ വര്‍ദ്ധിക്കുന്നു

24 Sep 2024   |   1 min Read
TMJ News Desk

വര്‍ഷം ആഫ്രിക്കയില്‍ ഏകദേശം 30,000 ത്തോളം എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഓഗസ്റ്റില്‍ മാത്രം ലോകമെമ്പാടും സ്ഥിരീകരിച്ച 2,082 എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം, ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ആഫ്രിക്കയില്‍ 29,342 കേസുകളും 802 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.

ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ആണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എംപോക്‌സ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത്, കോംഗോയില്‍ നിലവില്‍ രോഗനിര്‍ണയ പരിശോധനകള്‍ അവസാനിപ്പിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

കോംഗോയിലെ ഈ പരിശോധന കാലയളവിനിടയില്‍ 800 പേരാണ് എംപോക്‌സ് ബാധിച്ച് മരിച്ചത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയിലും എംപോക്‌സ് വ്യാപനം കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ ആണ് എംപോക്‌സ് പകരുക, പനിയും ദേഹമാസകലം പഴുപ്പ് നിറഞ്ഞ കുരുക്കളുമാണ് എംപോക്‌സിന്റെ ലക്ഷണങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെ താരതമ്യ കണക്കുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ആഫ്രിക്കന്‍ യൂണിയന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പുറത്ത് വിട്ട കണക്ക് പ്രകാരം 2023-ലെ ഏഴു രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നുമായി 14,957 കേസുകളും 739 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022നേക്കാള്‍ 78.5 ശതമാനം വര്‍ദ്ധനവ് ആണ് എംപോക്‌സ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. എംപോക്‌സ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനത്തിനെതിരെ പോരാടാന്‍ പത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി 128.89 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ലോക ബാങ്കിന്റെ പാന്‍ഡെമിക് ഫണ്ട് ശനിയാഴ്ച പറഞ്ഞു.


#Daily
Leave a comment