
ലോകത്തെ 38 ശതമാനം മരങ്ങൾ വംശനാശത്തിലേക്ക് നീങ്ങുന്നു
മരങ്ങൾ വംശനാശത്തിലേക്ക് നീങ്ങുന്നതായി ശാസ്ത്രജ്ഞർ. മരങ്ങൾ നേരിടുന്ന അപകടങ്ങളെക്കുറിച്ച് വിലയിരുത്തുന്ന ശാസ്ത്രജ്ഞരാണ് മരങ്ങളുടെ വംശനാശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെയും മൃഗങ്ങളെയും, ഉരഗങ്ങളെയും സസ്തനികളെയും ഒരുമിച്ച് ചേർത്ത് നിർത്തിയതിനാൽ ഉള്ളതിനേക്കാൾ വലുതാണ് വംശനാശം നേരിടുന്ന മരങ്ങളുടെ പട്ടികയെന്ന് വംശനാശം സംഭവിക്കുന്നവയെക്കുറിച്ചുള്ള ഔദ്യോഗിക പട്ടികയിൽ (ഒഫിഷ്യൽ എക്സ്റ്റിൻഷൻ റെഡ് ലിസ്റ്റ് )പറയുന്നു.
കൊളംബിയയിലെ കാലിയിൽ നടക്കുന്ന യുഎൻ ജൈവവൈവിധ്യ ഉച്ചകോടിയായ കോപ്16ൽ ആണ് ഈ കണക്ക് പുറത്ത് വിട്ടത്. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ മരങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇവ വായുവിനെ ശുദ്ധീകരിക്കുകയും കാർബൺ ബഹിർഗമനം തടയുകയും ചെയ്യുന്നു. ആയിരകണക്കിന് പ്രാണികൾക്കും പക്ഷികൾക്കും സസ്തനികൾക്കും മരങ്ങൾ വാസസ്ഥലമൊരുക്കുന്നു. പ്ലാന്റ് കൺസർവേഷൻ ചാരിറ്റി, ബൊട്ടാനിക് ഗാർഡൻസ് കൺസർവേഷൻ ഇന്റർനാഷണൽ(ബിജിസിഐ) ദി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) എന്നിവ നടത്തിയ വിലയിരുത്തലിൽ 1000ത്തിലധികം ശാസ്ത്രജ്ഞരാണ് പങ്കെടുത്തത്.
ലോകത്തെ 38 ശതമാനം മരങ്ങളും വംശനാശം നേരിടുന്നുവെന്നാണ് ബിജിസിഐ അംഗമായ എമിലി ബീച്ച് പറയുന്നത്. 192 രാജ്യങ്ങളിലെ മരങ്ങളാണ് നിലവിൽ വംശനാശ ഭീഷണി നേരിടുന്നത്. കൃഷിയ്ക്കായി മരങ്ങൾ വെട്ടുന്നതും ഭൂമി വെട്ടിത്തെളിക്കുന്നതുമാണ് ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാരണങ്ങൾ. മിതശീതോഷ്ണ പ്രദേശങ്ങളിൽ (temperate regions) കീടങ്ങളും രോഗങ്ങളും കൂടുന്നതും മറ്റൊരു കാരണമാണ്.
മഗ്നോളിയ എന്ന മരമാണ് വംശനാശ ഭീഷണി നേരിടുന്ന മരങ്ങളിൽ ഒന്നാമത്. ഓക്ക്, മേപ്പിൾ, എബോണിസ് എന്നിവയും വംശനാശ ഭീഷണി നേരിടുന്നവയാണ്. റോയൽ ബൊട്ടാനിക് ഗാർഡനിലെ ശാസ്ത്രജ്ഞർ മരങ്ങളെ സംരക്ഷിക്കാൻ വേണ്ടി അവയുടെ വിത്തുകൾ ശേഖരിച്ച് അവ അബർറ്റോമുകളിൽ നടാൻ ആരംഭിച്ചു. വംശനാശം സംഭവിക്കുന്ന മരങ്ങളുടെ എണ്ണം ആശ്ചര്യപ്പെടുത്തുന്നുവെന്നും ഇവ ഇല്ലാതാവുന്നത് ഇവയെ ആശ്രയിച്ച് ജീവിക്കുന്ന മൃഗങ്ങളെയും മറ്റു സസ്യങ്ങളെയും ബാധിക്കുന്നുവെന്നും കൺസർവേഷൻ റിസർച്ചർ സ്റ്റീവ് ബെഞ്ചമിൻ പറയുന്നു.
മരങ്ങൾക്ക് ഒപ്പം തന്നെ മറ്റു സസ്യങ്ങളും മൃഗങ്ങളുമെല്ലാം വംശനാശം വന്നവയുടെ പട്ടികയിലേക്ക് വൈകാതെ എഴുതി ചേർക്കപ്പെടും. യുകെയും യൂറോപ്പും പോലുള്ള പ്രദേശങ്ങളിൽ മുള്ളൻപന്നികളുടെ എണ്ണം കുറഞ്ഞത് ഇതിനൊരു ഉദാഹരണമാണ്. ഭൂപരിഷ്കരണവും കൃഷിയുടെ വ്യാപനവുമാണ് ഇവയുടെ ആവാസവ്യവസ്ഥ ഇല്ലാതാവുന്നതിന് കാരണമായത്. ദേശാടനകിളികളുടെ നിലനിൽപ്പ് സംബന്ധിച്ചും ആശങ്കകളും നിലനിൽക്കുന്നു.