
ഗുജറാത്തിൽ പാലം തകർന്ന് വീണ് 9 മരണം
ഗുജറാത്തിലെ വഡോദരയും, ആനന്ദും ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗംഭീരാ പാലം തകർന്ന് വാഹനങ്ങൾ മഹിസാഗർ നദിയിലേക്ക് മറിഞ്ഞതിന്റെ ഫലമായി ഒമ്പത് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് ദുരന്തമെന്ന് ഒരു സംസ്ഥാന മന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
പാലം തകർന്നത് ആനന്ദിനും, വഡോദരയ്ക്കും ഇടയിലുള്ള റോഡ് ഗതാഗതം തടസ്സപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ രാവിലെ തന്നെ ആരംഭിച്ചുവെന്ന് വഡോദര കളക്ടർ അനിൽ ധമേലിയ പറഞ്ഞു. പ്രദേശവാസികൾ, ബോട്ടുകൾ, മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള ഒരു സംഘം എന്നിവർ ഉടൻ സ്ഥലത്തെത്തി. വഡോദര മുനിസിപ്പൽ കോർപ്പറേഷൻ (വിഎംസി), എമർജൻസി റെസ്‌പോൺസ് സെന്റർ, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), മറ്റ് അഡ്മിനിസ്ട്രേറ്റീവ്, പോലീസ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളെല്ലാം സ്ഥലത്തുണ്ടായിരുന്നു.
"രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇതുവരെ 9 മൃതദേഹങ്ങൾ കണ്ടെടുത്തു. 5 പേർക്ക് പരിക്കേറ്റു, പരിക്കേറ്റ ആറാമത്തെ വ്യക്തിയെ ഇപ്പോൾ കണ്ടെത്തി, അദ്ദേഹത്തിന് വൈദ്യചികിത്സ നൽകുന്നുണ്ട്.” അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 10 ആയി എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
"1985ൽ നിർമ്മിച്ച പാലത്തിൽ ആവശ്യാനുസരണം ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു”, ഗുജറാത്ത് മന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞു. "സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിക്കും," പട്ടേൽ പറഞ്ഞു. ഒരു ട്രക്കും, കാറും, വാനും പാലം കടക്കുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.


