
ഒരാഴ്ചയ്ക്കിടയിൽ 90 വ്യാജ ബോംബ് ഭീഷണികൾ; ഇന്ത്യൻ എയർലൈനുകളെ പ്രതിസന്ധിയിലാക്കി അജ്ഞാതർ
കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇന്ത്യൻ എയർലൈനുകൾ നേരിട്ടത് 90 വ്യാജ ബോംബ് ഭീഷണികൾ. ശനിയാഴ്ച മാത്രമായി 30 വ്യാജ ഭീഷണികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഞായറാഴ്ച 20 ഭീഷണികൾ കൂടി എയർലൈനുകൾക്ക് നേരെ ഉയർന്നു.
ഭീഷണികൾ കാരണം നിരവധി വിമാനങ്ങൾ തിരിച്ചിറക്കുകയും വഴിതിരിച്ചുവിടുകയും യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സുരക്ഷിത സ്ഥാനത്തേക്ക് പറത്തുകയുമാണ് ചെയ്തത്.
ഒന്നിലധികം ഇന്ത്യൻ, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് നേരെ വർധിച്ച് വരുന്ന വ്യാജ ബോംബ് ഭീഷണി ഇന്ത്യയുടെ വ്യോമയാന വ്യവസായത്തെ സാരമായി ബാധിക്കുകയും, വിമാന യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഈ വ്യാജ ബോംബ് ഭീഷണികളുടെ ഉറവിടവും, കാരണവും അധികൃതർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സമൂഹ മാധ്യമങ്ങളിൽ നിന്നോ, ഇമെയിൽ വഴിയോ പ്രചരിക്കുന്ന ബോംബ് ഭീഷണിയുടെ ഉറവിടം എവിടെ നിന്നാണ് വരുന്നതെന്ന്, ഇന്ത്യൻ വ്യോമയാന അധികാരികളും ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇന്ത്യൻ വിമാനക്കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് അജ്ഞാത സന്ദേശങ്ങൾ ആദ്യം എത്തിയിരുന്നത്. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് ബ്ലൂ എന്നീ വിമാനങ്ങളെയാണ് തുടക്കത്തിൽ ലക്ഷ്യമിട്ടത്. പിന്നീട് അമേരിക്കൻ എയർലൈൻസ്, എയർ ന്യൂസിലൻഡ് വിമാനങ്ങൾക്ക് നേരെയും ഉണ്ടായി.
ബോംബ് ഭീഷണിയെത്തുടർന്ന് ഞായറാഴ്ച ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്താൻ അഫ്ഗാനിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് വിമാനം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. അതുപോലെ കഴിഞ്ഞയാഴ്ച സിംഗപ്പൂരിലും യുകെയിലും ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് അകമ്പടി സേവിക്കാൻ യുദ്ധവിമാനങ്ങളെ അയച്ചിരുന്നു.
ഡൽഹിയിൽ നിന്ന് ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് കാനഡയിലെ വിദൂര നഗരമായ ഇക്കാലൂയിറ്റിലേക്ക് തിരിച്ചു വിട്ടതും കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ്. വിമാനത്തിലുണ്ടായിരുന്ന 200 യാത്രക്കാരെ മൂന്ന് ദിവസത്തിന് ശേഷം കനേഡിയൻ എയർഫോഴ്സ് വിമാനത്തിൽ ഷിക്കാഗോയിൽ എത്തിക്കുകയായിരുന്നു.
വ്യാജ ഭീഷണികളുടെ വർദ്ധനവിനെ ഗുരുതരവും, ഉത്ക്കണ്ഠവർധിപ്പിക്കുന്നതുമാണെന്ന് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു പറഞ്ഞു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തുടരെ നടക്കുന്ന സംഭവങ്ങളിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അതുപോലെ തന്നെ വിമാന കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്.