TMJ
searchnav-menu
post-thumbnail

TMJ Daily

കൊല്‍ക്കത്ത ബലാത്സംഗക്കേസില്‍ പ്രതിഷേധം; ആരോഗ്യമന്ത്രാലയത്തിന് പുറത്ത് ഒപിഡി നല്‍കുമെന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ 

19 Aug 2024   |   1 min Read
TMJ News Desk

കൊല്‍ക്കത്ത ബലാത്സംഗക്കേസില്‍ പ്രതിഷേധിക്കുന്ന ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ആരോഗ്യ കേന്ദ്രത്തിന് പുറത്ത് ഒപിഡി സേവനങ്ങള്‍ ആരംഭിച്ചു. ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഓഗസ്റ്റ് 12 മുതല്‍ അനിശ്ചിതകാല പണിമുടക്കിലാണ്. ഒപിഡികളും വാര്‍ഡുകളും ഉള്‍പ്പെടെയുള്ള അത്യാവശ്യ സേവനങ്ങള്‍ ഒഴിച്ചുള്ളവ നിര്‍ത്തിവച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയം ഉള്‍ക്കൊള്ളുന്ന നിര്‍മാന്‍ ഭവന് പുറത്ത് ഒപിഡി സേവനങ്ങള്‍ നല്‍കുമെന്നും സമരം തുടരുമെന്നും എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു. അടിയന്തര സേവനങ്ങളും ഐസിയുവും പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും സംഘടന വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി അടിയന്തര കേന്ദ്ര ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എയിംസ് ആര്‍ഡിഎ പ്രതികരിച്ചു.

പ്രധാനമന്ത്രിക്ക് കത്തയച്ച് ഡോക്ടര്‍മാര്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് പദ്മ പുരസ്‌കാര ജേതാക്കളായ ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എഴുപത് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്. ജൂനിയര്‍ ഡോക്ടേഴ്‌സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പ്രതിഷേധ മാര്‍ച്ച് നടന്നു. ഇടതുമുന്നണിയും കോണ്‍ഗ്രസും സംയുക്തമായും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

പണിമുടക്ക് സമരം

ഡോക്ടര്‍മാര്‍ നടത്തിയ രാജ്യവ്യാപക പണിമുടക്ക് സമരത്തില്‍ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരായ അക്രമങ്ങള്‍ തടയാന്‍ നയം രൂപീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. നിര്‍ബന്ധിത സുരക്ഷാ അവകാശങ്ങള്‍ നല്‍കികൊണ്ട് ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സിസിടിവികള്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, പ്രോട്ടോക്കോളുകള്‍ എന്നിവ ആവശ്യത്തില്‍ ഉള്‍പ്പെടുന്നു.

മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട ഡ്യൂട്ടിയും വിശ്രമിക്കാന്‍ സുരക്ഷിതമായ ഇടമില്ലാത്തതും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ജോലി സാഹചര്യങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലുണ്ടായ കൊലപാതകത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആശുപത്രി ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. മരിച്ച ഡോക്ടറുടെ കുടംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന അറിയിച്ചിരുന്നു.


#Daily
Leave a comment