
ഗാസയില്‍ വെടിനിര്‍ത്തല്‍ വന്നേക്കും
ഇസ്രായേലും ഹമാസും തമ്മില്‍ ഗാസയില്‍ വെടിനിര്‍ത്തുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള കരാര്‍ ഉടന്‍ സാധ്യമായേക്കും. ചര്‍ച്ചകള്‍ നിര്‍ണായകമായ അന്തിമ ഘട്ടത്തില്‍ ആണെന്ന് ഒരു മുതിര്‍ന്ന പലസ്തീന്‍ ഉദ്യോഗസ്ഥന്‍ ബിബിസിയോട് വെളിപ്പെടുത്തി. ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് സമ്മതിച്ചു.
14 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേലുമായും ഹമാസുമായുമുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ യുഎസും ഖത്തറും ഈജിപ്തും അടുത്തിടെ പുനരാരംഭിച്ചിരുന്നു. ഇരുകക്ഷികള്‍ക്കും വെടിനിര്‍ത്താന്‍ സമ്മതമാണെന്നുള്ള റിപ്പോര്‍ട്ട് ഉണ്ട്. ഖത്തര്‍ തലസ്ഥാനമായ ദോഹ കേന്ദ്രീകരിച്ച് നയതന്ത്ര കൂടിക്കാഴ്ച്ചകള്‍ നടക്കുന്നുവെന്ന് ചര്‍ച്ചകളുമായി ബന്ധപ്പെട്ട ഇസ്രായേല്‍ പ്രതിനിധി പറയുന്നു.
മൂന്ന് ഘട്ടമായുള്ള പദ്ധതിയാണ് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. ഗാസയില്‍ ബന്ധികളാക്കിയിട്ടുള്ള സാധാരണക്കാരേയും വനിത സൈനികരേയും ആദ്യ 45 ദിവസത്തിനുള്ളില്‍ വിട്ടയക്കുക. ആ സമയത്ത് നഗര കേന്ദ്രങ്ങളില്‍ നിന്നും, തീരദേശത്തെ റോഡില്‍ നിന്നും ഈജിപ്തുമായുള്ള അതിര്‍ത്തിയിലുള്ള തന്ത്രപ്രധാനമായ പ്രദേശത്തുനിന്നും ഇസ്രായേല്‍ സൈന്യം പിന്‍മാറണം.
യുദ്ധം മൂലം മാറി താമസിക്കേണ്ടി വന്ന ഗാസക്കാരെ പ്രദേശത്തിന്റെ വടക്കുഭാഗത്തേക്ക് തിരികെ എത്തിക്കാനുള്ള സംവിധാനവും ഉണ്ടാകണം. രണ്ടാം ഘട്ടത്തില്‍ അവശേഷിക്കുന്ന ബന്ധികളെ വിട്ടയക്കും യുദ്ധം അവസാനിപ്പിച്ചു കൊണ്ട് സൈന്യവും പിന്‍മാറും.
ഗാസയില്‍ 96 ബന്ധികളാണ് ഉള്ളത്. ഇതില്‍ 62 പേര്‍ ജീവനോടെ ഉണ്ടെന്നാണ് ഇസ്രായേല്‍ കരുതുന്നത്. മെയ് 31-ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടു വച്ച പദ്ധതി അനുസരിച്ചാണ് കരാര്‍ എന്ന് കരുതുന്നു. ഒക്ടോബര്‍ പകുതിയില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഹ്രസ്വകാല വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെ ഹമാസ് തള്ളിയതിനെ തുടര്‍ന്നാണിത്.