
സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍കുറവ്
23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2024-25 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. കേന്ദ്ര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പിഎം-പിഎം പോഷൺ പദ്ധതിയുടെ അവലോകനത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എട്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മേലെ കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മുമ്പ് ഉച്ചഭക്ഷണ പദ്ധതിയെന്ന് അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ബിജെപിയുടെ ഭരണത്തില്‍ പിഎം പോഷണ്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ഭക്ഷണം നല്‍കുന്ന ഈ പദ്ധതി മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്.
ഏറ്റവും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ്. 21.83 ലക്ഷം കുട്ടികളുടെ കുറവുണ്ടായി. രണ്ടാമതുള്ള ബീഹാറില്‍ 6.14 ലക്ഷം കുട്ടികളും രാജസ്ഥാനില്‍ 5.63 ലക്ഷം കുട്ടികളും പശ്ചിമബംഗാളില്‍ 4.01 ലക്ഷം കുട്ടികളും കര്‍ണാടകയില്‍ 2.15 ലക്ഷം കുട്ടികളും കുറഞ്ഞു.
ജൂണ്‍ 30ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.


