TMJ
searchnav-menu
post-thumbnail

TMJ Daily

വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു

05 Jan 2025   |   1 min Read
TMJ News Desk

ലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗര്‍ കോളനിയിലെ മണി(37) ഇന്നലെ രാത്രി ഏഴ് മണിയോടെ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാര്‍ വിഭാഗത്തില്‍പ്പെട്ട മണിയെ വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആന ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. ക്രിസ്മസ് അവധിക്കായി വീട്ടിലെത്തിയ മകള്‍ മീനയെ പാലേമാടുള്ള പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഹോസ്റ്റലില്‍ കൊണ്ടുചെന്ന് ആക്കിയശേഷം മടങ്ങുമ്പോഴാണ് ആന ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്ന കാര്‍ത്തിക്ക്, കുട്ടിവീരന്‍ എന്നിവര്‍ രക്ഷപ്പെട്ടു.

മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലെത്തിയ ഇവര്‍ പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ആന ആക്രമിച്ചത്. രാത്രി 9.30ഓടെയാണ് വനപാലകര്‍ അറിഞ്ഞത്. തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്ന മണിയെ ജീപ്പില്‍ ചെറുപുഴയില്‍ എത്തിച്ചശേഷം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ഇന്നലെ രാത്രിയില്‍ ചോലനായ്ക്കര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാവ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വന്യജീവി ആക്രമണ തോത് കുറഞ്ഞു വരികയാണെന്നും മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനനിയമ ഭേദഗതിയില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും ജനങ്ങള്‍ക്ക് പ്രായോഗികമായ നിയമങ്ങള്‍ മാത്രമേ നടപ്പിലാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഈ സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും സംഘവും ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസ് ഉപരോധത്തിനുശേഷമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്ത് നാലുപേരെ അറസ്റ്റ് ചെയ്തു.


#Daily
Leave a comment