TMJ
searchnav-menu
post-thumbnail

TMJ Daily

ബിജെപി പണം നല്‍കിയെന്ന് എഎപി; എഎപി കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി

05 Feb 2025   |   1 min Read
TMJ News Desk

ന്യൂഡല്‍ഹിയില്‍ വോട്ടെടുപ്പ് ദിവസവും ആരോപണ പ്രത്യാരോപണങ്ങളുമായി ആംആദ്മി പാര്‍ട്ടിയും (എഎപി) ബിജെപിയും. ബിജെപി ബൂത്തുകളില്‍ പണം വിതരണം ചെയ്തുവെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചപ്പോള്‍ എഎപി കള്ള വോട്ടുകള്‍ ചെയ്തുവെന്ന് ബിജെപിയും ആരോപിച്ചു.

രാഷ്ട്രപതി ഭവന് സമീപം ബിജെപി ഗുണ്ടകള്‍ പണം വിതരണം ചെയ്തുവെന്ന് രാജ്യസഭാ എംപിയും എഎപി നേതാവുമായ സഞ്ജയ് സിങ് ആരോപിച്ചു. അതീവ സുരക്ഷാ പ്രധാനമായ രാഷ്ട്രപതി ഭവന് സമീപത്തെ ബൂത്ത് നമ്പര്‍ 27 എന്‍ ബ്ലോക്കില്‍ ബിജെപി ഗുണ്ടകള്‍ പണം വിതരണം ചെയ്തുവെന്ന് സഞ്ജയ് സിങ് എക്‌സില്‍ പോസ്റ്റ് ചെയ്തു. ഒരു വീഡിയോയും സിങ് പോസ്റ്റ് ചെയ്തിട്ടുണ്ട്. താനവിടെ എത്തിയപ്പോള്‍ അവരോടിയെന്നും സിങ് പറയുന്നു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്നും ഇതൊരു തമാശയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജംഗ്പുരയിലും ബിജെപി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്ന് എഎപി ആരോപിച്ചു.

ഡല്‍ഹി പൊലീസിന് കീഴിലാണ് ഇതെല്ലാം നടക്കുന്നതെന്ന് പറഞ്ഞ എഎപി അല്‍പമെങ്കിലും സ്വാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ ഭരണഘടനയുടെ ഘാതകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തു. പണം വിതരണ ആരോപണങ്ങല്‍ ഡല്‍ഹി പൊലീസ് തള്ളി.

എഎപി കള്ള വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുന്നുവെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു. അഴിമതിക്കാരായ സര്‍ക്കാരിനെതിരെ ജനങ്ങള്‍ വോട്ടു ചെയ്യുന്നുവെന്നും സച്ച്‌ദേവ ആരോപിച്ചു.

70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ മൂന്ന് മണിവരെ 46.55 ശതമാനം പോളിങ് രേഖപ്പെടുത്തി. 699 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 1.56 കോടി വോട്ടര്‍മാര്‍ തങ്ങളുടേയും ഈ സ്ഥാനാര്‍ത്ഥികളുടേയും ഭാവി തീരുമാനിക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.





 

#Daily
Leave a comment