
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം പ്രധാന വിഷയമെന്ന് സർവേ
ഇത്തവണത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഏറ്റവുമൊടുവിൽ മാറിയിരിക്കുന്നത് ഗർഭച്ഛിദ്രത്തിനുള്ള അവകാശമാണെന്ന് സർവേ. യുവതലമുറയിൽ ഭൂരിപക്ഷവും ഏറ്റവും പുതിയ സർവേയിൽ ഈ വിഷയമാണ് തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി കാണുന്നത്. ഇതിന് തൊട്ടുമുമ്പ് നടന്ന സർവേയിൽ പണപ്പെരുപ്പമായിരുന്നു പ്രധാന വിഷയമായി നിലനിന്നിരുന്നത്.
30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കിടയിൽ നടത്തിയ സർവേയിലാണ് ഗർഭച്ഛിദ്രത്തിനുള്ള അവകാശമാണ് പ്രധാന വിഷയമെന്ന് കണ്ടെത്തിയത്. ഹെൽത്ത് പോളിസി റിസർച്ച്, പോളിംഗ്, ന്യൂസ് ഓർഗനൈസേഷനായ കെഎഫ്എഫ് സെപ്തംബർ 12 മുതൽ ഒക്ടോബർ ഒന്ന് വരെ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
പ്രസിഡന്റ് ജോ ബൈഡന് പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ശേഷം 30 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ മുന്നിൽ പണപ്പെരുപ്പം എന്ന വിഷയം മാറി ഗർഭച്ഛിദ്രത്തിനുള്ള അവകാശം പ്രധാന വിഷയമായി മാറുകയായിരുന്നു.
യുവ വോട്ടർമാരുടെ ഗ്രൂപ്പിലെ ഏകദേശം അഞ്ചിൽ രണ്ട് പേർ അടുത്തിടെ നടത്തിയ സർവേയിൽ ഗർഭച്ഛിദ്രം സംബന്ധിച്ച സർക്കാർ നിലപാട് തങ്ങളുടെ പ്രധാന ആശങ്കയാണെന്ന് പറഞ്ഞു. വസന്തകാലത്ത് ഇതേ സർവേയിൽ അഞ്ചിൽ ഒരാൾ മാത്രമായിരുന്നു ഗർഭച്ഛിദ്രവിഷയം ഏറ്റവും പ്രധാനമായി കണ്ടിരുന്നത്.
നേരത്തെ നടന്ന സർവേയിൽ, വിലക്കയറ്റമായിരുന്നു എല്ലാ പ്രായത്തിലുമുള്ള വോട്ടർമാരെ സംബന്ധിച്ച പ്രധാന വിഷയം. എല്ലാ പ്രായ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും പ്രധാന വിഷയം വിലക്കയറ്റവും, രണ്ടാമത്തെ വിഷയം ജനാധിപത്യം നേരിടുന്ന ഭീഷണിയുമായിരുന്നു. മൂന്നാം സ്ഥാനം മാത്രമാണ് ഗർഭച്ഛിദ്രത്തിന് ഉണ്ടായിരുന്നത്.
കെഎഫ്എഫ് സെപ്തംബർ 12 മുതൽ ഒക്ടോബർ ഒന്ന് വരെ നടത്തിയ സർവേയിൽ, 678 സ്ത്രീ വോട്ടർമാർ പങ്കെടുത്തു. അവരിൽ ഭൂരിഭാഗവും മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരായിരുന്നു.
ഗർഭച്ഛിദ്രം വളരെക്കാലമായി യുഎസ്സിലെ പ്രധാന പ്രശ്‌നമാണ്. കമലാ ഹാരിസ് ഗർഭച്ഛിദ്ര അവകാശം പ്രചാരണത്തിലെ പ്രധാന വിഷയമാക്കി മാറ്റിയിരുന്നു. ഗർഭച്ഛിദ്ര അവകാശത്തെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് എതിർത്തിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യ മെലാനി ട്രംപ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ട്രംപിനെതിരായി ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.