
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ മോചിപ്പിച്ചു
ഓസ്ട്രേലിയൻ സുവിശേഷകനായ ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ട് മക്കളെയും ഒഡീഷയിൽ ജീവനോടെ ചുട്ടുകൊന്ന കേസിൽ ശിക്ഷായിളവ് ലഭിച്ച പ്രതികളിൽ ഒരാളായ മഹേന്ദ്ര ഹെംബ്രാം ജയിൽമോചിതനായി. നല്ലനടപ്പ് പരിഗണിച്ചാണ് 25 വർഷമായി ജയിലിൽ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് ഒഡീഷ സർക്കാർ ശിക്ഷായിളവ് കൊടുത്തത്. ജയിൽ മോചനത്തെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു.
ഗോവധത്തെയും മതപരിവർത്തനത്തെയും തടഞ്ഞതിനാണ് കൊലക്കേസിൽ തന്റെ പേര് തെറ്റായി പ്രതി ചേർത്തതെന്ന് പുറത്തിറങ്ങിയതിന് ശേഷം മഹേന്ദ്ര ഹെംബ്രാം ആരോപിച്ചു. മഹേന്ദ്ര ഹെംബ്രാമിനെ ജയിൽമോചിതനാക്കാനുള്ള ഒഡീഷ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും, ഇത് തങ്ങൾക്ക് നല്ലൊരു ദിവസമാണെന്നും വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് സെക്രട്ടറി കേദാർ ദാഷ് പ്രതികരിച്ചു.
ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് മേലുള്ള കറുത്ത പാടാണ് മഹേന്ദ്ര ഹെംബ്രാമിന്റെ ജയിൽമോചനമെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പറഞ്ഞു. ഇത് കൊണ്ട് സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആദേശം സമൂഹമാധ്യമത്തിൽ ചോദിച്ചു. ഹെംബ്രാമിന് പുറമെ പല കേസുകളിലായി ജയിൽവാസം അനുഭവിക്കുന്ന 30 കുറ്റവാളികൾക്കും ഒഡീഷ സർക്കാർ ശിക്ഷായിളവ് നൽകിയിട്ടുണ്ട്.
ജനുവരി 21, 1999നാണ് ഒഡീഷയിലെ മനോഹർപൂർ ഗ്രാമത്തിൽവച്ച് ഗ്രഹാം സ്റ്റെയ്ൻസിനെയും, സ്റ്റെയ്ൻസിന്റെ ആൺമക്കളായ ആറും പത്തും പ്രായമുള്ള ആൺകുട്ടികളേയും ജീവനോടെ ചുട്ടുകൊന്നത്. ജീപ്പിന് തീവച്ചാണ് ഇവരെ കൊന്നത്. 51 പേര് അറസ്റ്റിലായ കേസിൽ കോടതി 37 പേരെ പിന്നീട് കുറ്റവിമുക്തരാക്കി.