
അദാനിക്കെതിരെ അമേരിക്കയില്‍ 265 ദശലക്ഷം ഡോളര്‍ കൈക്കൂലി ആരോപണം
ശതകോടീശ്വരനായ ഗൗതം അദാനിക്കെതിരെ 265 ദശലക്ഷം ഡോളര്‍ കൈക്കൂലി കേസില്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി. ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളായ അദാനിക്കും മറ്റ് ഏഴ് പ്രതികള്‍ക്കുമെതിരെ ഒന്നിലധികം തട്ടിപ്പുകളുടെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വ്യാഴാഴ്ച അദാനി കമ്പനികളുടെ ഓഹരികളും ബോണ്ടുകളും ഇടിഞ്ഞു. ആരോപണങ്ങളുടെ കേന്ദ്രമായ അദാനി ഗ്രീന്‍ എനര്‍ജി (ADNA) പ്ലാന്‍ ചെയ്തിരുന്ന 600 ദശലക്ഷം ഡോളര്‍ ബോണ്ട് വില്‍പ്പനയും റദ്ദാക്കി.
അദാനിക്കും മരുമകന്‍ സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രസ്തുത വാറണ്ടുകള്‍ വിദേശ നിയമപാലകര്‍ക്ക് കൈമാറാന്‍ പ്രോസിക്യൂട്ടര്‍മാര്‍ പദ്ധതിയിടുന്നുണ്ടെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 കോടി ഡോളര്‍ ലാഭം ലഭിക്കുന്ന കരാറുകള്‍ നേടുന്നതിനായി ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പ്രതികള്‍ സമ്മതിച്ചതായി അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് പദ്ധതിയുടെ അനുമതികളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി. അദാനി ഗ്രീന്‍ എനര്‍ജിയുടെ മുന്‍ സിഇഒ വിനീത് ജെയിനും, അദാനികളും ചേര്‍ന്ന് അഴിമതി മറച്ചുവച്ച് 300 കോടി ഡോളര്‍ വായ്പകളും ബോണ്ടുകളുമായി വായ്പ നല്‍കുന്നവരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും സമാഹരിച്ചതായും അവര്‍ പറഞ്ഞു.
സെക്യൂരിറ്റീസ് തട്ടിപ്പ്, സെക്യൂരിറ്റീസ് തട്ടിപ്പ് ഗൂഢാലോചന, വയര്‍ (wire) തട്ടിപ്പ് ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) സിവില്‍ കേസിലും അദാനികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. യുഎസ് നിക്ഷേപകരില്‍ നിന്ന് ഏകദേശം 175 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ 750 മില്യണ്‍ ഡോളര്‍ അദാനി ഗ്രീന്‍ സമാഹരിച്ചതുമായ ബന്ധപ്പെട്ട് ഗൗതമും, സാഗര്‍ അദാനിയും 2021 സെപ്റ്റംബറില്‍ കൈക്കൂലി പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്നതായി എസ്ഇസി പത്രക്കുറിപ്പില്‍ പറഞ്ഞു.
'ഗൗതം, സാഗര്‍ അദാനി എന്നിവര്‍ക്കെതിരായ എസ്ഇസിയുടെ പരാതി ഫെഡറല്‍ സെക്യൂരിറ്റീസ് നിയമങ്ങളിലെ വിരുദ്ധ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപിക്കുന്നു. സ്ഥിരമായ വിലക്കുകള്‍, സിവില്‍ പിഴകള്‍, ഓഫീസര്‍, ഡയറക്ടര്‍ നിരോധനങ്ങള്‍ എന്നിവ പരാതിയില്‍ ആവശ്യപ്പെടുന്നു, 'പ്രസ്താവനയില്‍ പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ 17 ശതമാനവും മറ്റ് പല കമ്പനികളുടെയും ഓഹരികള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു. വ്യാഴാഴ്ച വ്യാപാരത്തില്‍ ഗ്രൂപ്പിന് 28 ബില്യണ്‍ ഡോളര്‍ മൂല്യം നഷ്ടപ്പെട്ടു, കമ്പനികളുടെ സംയോജിത വിപണി മൂലധനം 141 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുമ്പ് ഗ്രൂപ്പിന്റെ വിപണി മൂല്യം 235 ബില്യണ്‍ ഡോളറായിരുന്നു. അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ബോണ്ടുകളുടെ വിലയും കുറഞ്ഞു.
ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ഓഫീസ് പുറത്തുവിട്ട ക്രിമിനല്‍ കുറ്റങ്ങളില്‍ ചില ഗൂഢാലോചനക്കാര്‍ ഗൗതം അദാനിയെ 'ന്യൂമെറോ യുനോ', 'വലിയ മനുഷ്യന്‍' എന്നീ കോഡ് നാമങ്ങളില്‍ സ്വകാര്യമായി പരാമര്‍ശിക്കുന്നതായി കാണിക്കുന്നു. അതേസമയം, കൈക്കൂലിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ട്രാക്കുചെയ്യാന്‍ സാഗര്‍ അദാനി തന്റെ സെല്‍ഫോണ്‍ ഉപയോഗിച്ചു.
മറ്റ് അഞ്ച് പ്രതികള്‍ക്കെതിരെ യുഎസ് കൈക്കൂലി വിരുദ്ധ നിയമമായ ഫോറിന്‍ കറപ്ഷന്‍ പ്രാക്ടീസ് ആക്ട് ലംഘിക്കാന്‍ ഗൂഢാലോചന നടത്തിയതിനും നാല് പേര്‍ക്കെതിരെ നീതി തടസ്സപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനും കുറ്റം ചുമത്തി. പ്രതികളാരും കസ്റ്റഡിയിലില്ലെന്ന് ബ്രൂക്ക്‌ലിനിലെ യുഎസ് അറ്റോണി വക്താവ് ബ്രയോണ് പീസ് പറഞ്ഞു. ഗൗതം അദാനി ഇന്ത്യയിലുണ്ടെന്നാണ് കരുതുന്നത്.
ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 69.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനി മുകേഷ് അംബാനിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അമേരിക്കയില്‍ ഔദ്യോഗികമായി കുറ്റാരോപിതരായ ചുരുക്കം ചില ശതകോടീശ്വരന്മാരില്‍ ഒരാളാണ് അദ്ദേഹം. അദാനിയെ പിന്തുണയ്ക്കുന്ന പ്രധാന നിക്ഷേപ സ്ഥാപനമായ ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സിന്റെ ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു, മൂന്ന് വര്‍ഷം മുമ്പ് ലിസ്റ്റു ചെയ്തതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവാണിത്. ആരോപണങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.