TMJ
searchnav-menu
post-thumbnail

TMJ Daily

അധിക തീരുവ: ട്രംപിന് തിരിച്ചടി നല്‍കി കാനഡയും മെക്‌സിക്കോയും ചൈനയും

02 Feb 2025   |   1 min Read
TMJ News Desk

ചൈന, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് എതിരെ തിരിച്ചടിച്ചു മൂന്ന് രാജ്യങ്ങളും. ഫെബ്രുവരി 1 മുതലാണ് കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും ചൈനയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മേല്‍ ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയത്. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേല്‍ 25 ശതമാനവും ചൈനയ്ക്കുമേല്‍ 10 ശതമാനവും ആണ് തീരുവ ഏര്‍പ്പെടുത്തിയത്.

യുഎസിന്റെ നീക്കത്തെ ലോക വ്യാപാര സംഘടനയില്‍ ചോദ്യം ചെയ്യുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പറഞ്ഞു.

ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ തീരുവ ഏര്‍പ്പെടുത്തിയതിലൂടെ യുഎസ് ഗുരുതരമായി ലംഘിച്ചുവെന്ന് ചൈന പറഞ്ഞു. കൂടാതെ ചര്‍ച്ചകള്‍ നടത്താനും സഹകരണം മെച്ചപ്പെടുത്താനും യുഎസിനോട് ചൈന ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ഫെബ്രുവരി 2 മുതല്‍ യുഎസിനുമേല്‍ 25 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ മെക്‌സിക്കോയുടെ പ്രസിഡന്റ് ക്ലൗഡിയ ഷീന്‍ബൗം ഉത്തരവിട്ടു. 155 ബില്ല്യണ്‍ യുഎസ് ഡോളര്‍ ഇറക്കുമതിയുടെ മേല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞു.

കാനഡയില്‍ നിന്നും യുഎസ് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയുടെ മേല്‍ ട്രംപ് 10 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.

കാനഡ, മെക്‌സിക്കോ അതിര്‍ത്തികളിലൂടെ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് ആളുകള്‍ കുടിയേറുന്നതും മയക്കുമരുന്ന് കടത്തുന്നതും ചൂണ്ടിക്കാണിച്ചാണ് ട്രംപ് അധിക നികുതി ഏര്‍പ്പെടുത്തിയത്.


#Daily
Leave a comment