
അന്വേഷണം ശരിയായ ദിശയിലാണ് എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം. പൊലീസ് അന്വേഷണത്തിൽ പാളിച്ചകളൊന്നും തോന്നിയില്ലെന്നും ശരിയായ ദിശയിലാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് ആയിരുന്നു സിപിഎമ്മിന്റെയും. എം വി ഗോവിന്ദൻ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജി നാളെയാണ് കോടതി പരിഗണിക്കുന്നത്. നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി അംഗമായിരുന്ന പി പി ദിവ്യയെ രക്ഷിക്കാനാണ് പൊലീസിന് വ്യഗ്രതയെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയച്ചിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ മരണശേഷം അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകള്‍ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കേസ് ഡയറി ഹാജരാക്കാനും എസ്ഐടിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചത്.