
അഫ്ഗാൻ-പാക് ചർച്ച പരാജയപ്പെട്ടു
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി നാല് ദിവസമായി തുടരുന്ന ചർച്ച പരാജയപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖത്തറിന്റെയും തുർക്കിയെയുടെയും മധ്യസ്ഥതയിൽ, ദോഹയിൽ നടന്ന പ്രാരംഭ ഘട്ട സംഭാഷണത്തെ തുടർന്നാണ് ചർച്ചകൾ ആരംഭിച്ചത്. ഇതേ തുടർന്ന് താൽക്കാലിക വെടി നിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും, ദിവസങ്ങൾക്ക് മുൻപ് താലിബാനും പാക് സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.
തിങ്കളാഴ്ച നടന്ന ചർച്ചകൾ ഏകദേശം 18 മണിക്കൂർ നീണ്ടുനിന്നതായി പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പാകിസ്ഥാന്റെ പ്രധാനപ്പെട്ട ആവശ്യം ടിടിപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പാകിസ്ഥാൻ താലിബാൻ സായുധ സംഘത്തെ അഫ്ഗാൻ ഭരണം അടിച്ചമർത്തണം എന്നതായിരുന്നു. എന്നാൽ ആദ്യം ഇതിനോട് യോജിച്ച അഫ്ഗാൻ പ്രതിനിധി സംഘം നിലപാട് മാറ്റിയതായി പാക് സുരക്ഷാ ഉദ്യോഗസ്ഥർ വിമർനം ഉന്നയിച്ചു.
എന്നാൽ പാകിസ്ഥാന് ഏകോപനത്തിൽ പോരായ്മയുണ്ടെന്നും , വ്യക്തമായ വാദങ്ങൾ ഉന്നയിക്കാതെ ചർച്ചയിൽ നിന്നും ഇറങ്ങി പോകുന്നു എന്നും അഫ്ഗാൻ പ്രതിനിധികൾ വിമർശിച്ചതായി അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.


