TMJ
searchnav-menu
post-thumbnail

ക്രിസ്ത്യന്‍ മൈക്കല്‍ ജെയിംസ്

TMJ Daily

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: ഇടനിലക്കാരന് ജാമ്യം

18 Feb 2025   |   1 min Read
TMJ News Desk

യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസിലെ വിവാദ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മൈക്കല്‍ ജെയിംസിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഈ വേഗത്തില്‍ അടുത്ത 25 വര്‍ഷം കൊണ്ടും വാദം പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ജെയിംസിന് ജാമ്യം അനുവദിച്ചത്.

കേസ് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി വയ്ക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് തള്ളി.

ദുബായില്‍ 2018 ഡിസംബറില്‍ അറസ്റ്റിലായശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. അന്ന് മുതല്‍ ആറുവര്‍ഷമായി ജെയിംസ് കസ്റ്റഡിയിലാണെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ അല്‍ജോ ജോസഫ്, ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കര്‍ എന്നിവര്‍ വാദിച്ചു.

ഈ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ലഭിക്കാവുന്ന ശിക്ഷയ്ക്ക് തുല്യമായ കാലയളവില്‍ ജയിംസ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞുവെന്ന് അല്‍ജോ ജോസഫ് പറഞ്ഞു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ആരോപിച്ചിട്ടുള്ളത്.

2018 ഡിസംബര്‍ നാലിനാണ് ഇയാള്‍ അറസ്റ്റിലായത്. ഈ കേസില്‍ എഫ്‌ഐആര്‍ ഇട്ടത് 2013ലാണ്. അന്വേഷണം ഒമ്പത് വര്‍ഷം തുടര്‍ന്നു. ആരോപിക്കപ്പെടുന്ന കുറ്റം നടന്നത് 2004ലാണ്.

അസ്റ്റാവെസ്റ്റ്‌ലാന്‍ഡില്‍ നിന്നും 12 വിവിഐപി ഹെലികോപ്ടറുകള്‍ വാങ്ങുന്നതില്‍ 3,600 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.





 

#Daily
Leave a comment