TMJ
searchnav-menu
post-thumbnail

മന്ത്രി ആന്റണി രാജു | PHOTO: WIKI COMMONS

TMJ Daily

എ.ഐ. ക്യാമറ ഫലം ചെയ്തെന്ന് ഗതാഗത വകുപ്പ്, ഒരു മാസത്തിനകം രക്ഷിക്കാനായത് 204 ജീവനെന്ന് മന്ത്രി

05 Jul 2023   |   2 min Read
TMJ News Desk

എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ വലിയ കുറവുണ്ടായെന്ന് ഗതാഗത വകുപ്പ്. എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം ഈ വർഷം ജൂൺ മാസത്തിൽ ഉണ്ടായത് 1278 റോഡപകടങ്ങളാണ്. മരിച്ചത് 140 പേരാണ്. 1468 പേർക്ക് പരിക്കേറ്റു. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉണ്ടായതിനെക്കാൾ കുറവാണ്. കഴിഞ്ഞ വർഷം ഇതേ സമയം, അതായത് 2022 ജൂണിൽ സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങൾ ഉണ്ടായിരുന്നു. 344 പേർ മരിച്ചു. 4172 പേർക്ക് പരിക്കേറ്റിരുന്നു. ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 204 വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്യാമറകളുടെ പ്രവർത്തന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമപ്രവർത്തകരെ കണ്ടത്. 

മന്ത്രി വാർത്താ സമ്മേളനത്തിൽ നൽകിയ വിശദാംശങ്ങൾ താഴെ: 

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ജൂലൈ 3 വരെ 20,42,542 മോട്ടോർ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്തു. കൂടുതൽ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളിൽ വേരിഫിക്കേഷനിലെ കുടിശിക പൂർത്തിയാക്കുവാനും കെൽട്രോണിനോട് നിർദ്ദേശിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.  

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ- 73887. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത്- 30213, കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-57032, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 49775, മൊബൈൽ ഫോൺ ഉപയോഗം- 1846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 1818 തുടങ്ങിയവയാണ് ജൂൺ 5 മുതൽ ജൂലൈ 3 വരെ കണ്ടെത്തിയത്. നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുവാൻ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസൽ ആപ്ലിക്കേഷൻ ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും. റോഡ് വീതി കൂട്ടിയതിനെത്തുടർന്ന് മാറ്റിയ 16 ക്യാമറകളിൽ 10 എണ്ണം ഈ മാസം തന്നെ  പുനഃസ്ഥാപിക്കും. അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങൾ എൻഐസി വാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയതിനാൽ  അവയുടെ നിയമലംഘനങ്ങൾക്കു കൂടി പിഴ ഈടാക്കും.


#Daily
Leave a comment