TMJ
searchnav-menu
post-thumbnail

TMJ Daily

എഐസിസി സമ്മേളനം ഇന്നുമുതല്‍; രാഷ്ട്രീയ പുനരുദ്ധാരണം ലക്ഷ്യം

08 Apr 2025   |   1 min Read
TMJ News Desk

രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നാട്ടില്‍ 64 വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനം ഇന്നാരംഭിക്കും. 1961ന് ശേഷം ഗുജറാത്തില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഇതിനായി, രാജ്യമെമ്പാടുനിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. സമ്മേളനം രണ്ട് ദിവസത്തേക്കാണ് നടക്കുന്നത്.

ജില്ലാതല നേതൃത്വത്തെ ശാക്തീകരിക്കുന്നതിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അടക്കമുള്ള തീരുമാനമെടുക്കാന്‍ തക്കവിധം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ ശാക്തീകരിക്കും. യോഗത്തില്‍ ബൂത്ത് തലത്തിലെ ഉത്തരവാദിത്വങ്ങള്‍ വിശദീകരിക്കും. കൂടാതെ, ജില്ലാ തലത്തിനും ബ്ലോക്ക് തലത്തിനും ഇടയില്‍ മണ്ഡലം കമ്മിറ്റികള്‍ കൂടി രൂപീകരിക്കുന്നതും ചര്‍ച്ചയാകും.

എല്ലാ ഡിസിസികളിലും രാഷ്ട്രീയ കാര്യ കമ്മിറ്റികള്‍ ഉണ്ടാകും. ദേശീയ, സംസ്ഥാന രാഷ്ട്രീയ വികാസങ്ങളോടുള്ള പ്രതികരണം തയ്യാറാക്കുകയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യം.

ബിജെപിയെ ആശയപരമായി നേരിടുക, താഴെത്തട്ടില്‍ നടക്കുന്ന വര്‍ഗീയ വിഭജനത്തെ തടയുക, പാര്‍ട്ടി ഫണ്ട് ശേഖരിക്കുക, മാധ്യമ, സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ഡിസിസിയുടെ ചുമതലയാകും.

സബര്‍മതി ആശ്രമത്തിനും കോച്ചരബ് ആശ്രമത്തിനും ഇടയിലായി സബര്‍മതി നദീതീരത്താണ് സമ്മേളനം നടക്കുന്നത്. ന്യായപഥ്: സങ്കല്‍പ്, സമര്‍പ്പണ്‍, സങ്കര്‍ഷ് എന്നാണ് സമ്മേളനത്തിന്റെ തീം.

1,725 എഐസിസി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. 1995നുശേഷം അധികാരത്തിലെത്തിയിട്ടില്ലാത്ത ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പുനരുദ്ധരിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.


#Daily
Leave a comment