
വായുമലിനീകരണം മൂലം 16 ലക്ഷം ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ വായുമലിനീകരണം മൂലം 2021-ല്‍ 16 ലക്ഷം മരണങ്ങളെന്ന് ദ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ 2024- ലെ റിപ്പോര്‍ട്ട്. കല്‍ക്കരി, ദ്രാവക വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് ഈ മരണങ്ങളില്‍ 38 ശതമാനത്തിനും കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍, ഇന്ത്യയിലെ ആളുകള്‍ താപനില മൂലം ഉയര്‍ന്ന അപകട സാധ്യതയ്ക്ക് വിധേയരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അതിവേഗം മാറുന്ന കാലാവസ്ഥ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ ആരോഗ്യത്തിനും അതിജീവനത്തിനും ഇന്നുവരെയില്ലാത്ത ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ലാന്‍സെറ്റ് കൗണ്ട്ഡൗണിന്റെ എട്ടാം വാര്‍ഷിക സൂചക റിപ്പോര്‍ട്ടിലെ പുതിയ ആഗോള കണ്ടെത്തലുകള്‍ വിരൽ ചൂണ്ടുന്നത്.
പുതിയ റിപ്പോര്‍ട്ട് അടിവരയിടുന്നത് ഉയര്‍ന്ന ആഗോള താപനില ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുകയും ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഭീഷണിയാകുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട താപനിലയിലും മഴയിലും ഉണ്ടാകുന്ന മാറ്റങ്ങളാല്‍ ഭക്ഷ്യജന്യ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പകര്‍ച്ചവ്യാധികള്‍ പകരുന്നതിന് കാരണമാവുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ആഗോളതലത്തില്‍ ചൂടുമായി ബന്ധപ്പെട്ട മരണ നിരക്ക് മൂന്ന് ദശകങ്ങൾക്കുള്ളിൽ വൻതോതിൽ വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനിലയിലെ വർദ്ധനവ് കൊണ്ട് 1990-കളിൽ റിപ്പോർട്ട് ചെയ്ത് മരണങ്ങളേക്കാള്‍ 2023 ല്‍ 167 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു.