
വായുമലിനീകരണം നിറഞ്ഞ ഡൽഹി തലസ്ഥാനമായി തുടരണോ: തരൂർ
ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതിന്റെ 60 മടങ്ങിലധികം വിഷലിത്പമായ പുകമഞ്ഞ് (സ്മോഗ്) വലയം ചെയ്യുന്ന ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി തുടരണമോയെന്ന കാര്യം ആലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ.
"ലോകത്തിലെ ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായ ധാക്കയേക്കാൾ അഞ്ചിരട്ടി മോശവും 4 മടങ്ങ് അപകടകരവുമാണ് ഡൽഹി. നമ്മുടെ സർക്കാർ വർഷങ്ങളായി ഈ ദുഃസ്വപ്നത്തിന് സാക്ഷ്യം വഹിക്കുന്നു, അതിനെക്കുറിച്ച് ഒന്നും ചെയ്യുന്നില്ല എന്നത് വിവേകശൂന്യമാണ്," തരൂർ ട്വിറ്ററിൽ കുറിച്ചു.
"നവംബർ മുതൽ ജനുവരി വരെ ഈ നഗരം വാസയോഗ്യമല്ല. വർഷത്തിന്റെ ബാക്കിയുള്ള മാസങ്ങളിലും ഏതാണ്ട് അതേ സ്ഥിതി തന്നെയാണ്. അത് രാജ്യത്തിന്റെ തലസ്ഥാനമായി തുടരണമോ?" തരൂർ കൂട്ടിച്ചേർത്തു.
2015 മുതൽ വായു ഗുണനിലവാരത്തെ പറ്റി എംപിമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർക്കും പങ്കാളികൾക്കുമായി താൻ റൗണ്ട് ടേബിൾ നടത്തിയിരുന്നു. എന്നാൽ ഒന്നും മാറിയിട്ടില്ലെന്നും ആരും വിഷയത്തെ ഗൗരവമായി കണക്കാക്കാത്തതിനാൽ കഴിഞ്ഞ വർഷം അത് ഉപേക്ഷിച്ചുവെന്നും, അദ്ദേഹം പറഞ്ഞു.
കനത്ത പുകമഞ്ഞ് ഡൽഹിയെ ദിവസങ്ങളായി ആവരണം ചെയ്യുന്നു. വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) "സിവിയർ-പ്ലസ്" വിഭാഗത്തിലേക്ക് വന്നതോടെ ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ദൈനംദിന ജീവിതം ദുസ്സഹമായി.