
അലിഗഢ് മുസ്ലിം സർവകലാശാലയിൽ ന്യൂനപക്ഷ പദവിക്ക് അർഹത
അലിഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴ് അംഗ ബെഞ്ചിൽ 4 പേർ അനുകൂലമായും 3 ജഡ്ജിമാർ എതിർപ്പും രേഖപ്പെടുത്തി. എഎംയുവിന് ന്യൂനപക്ഷ പദവി നിഷേധിക്കുന്ന 1967ലെ വിധി സുപ്രീം കോടതി ഇതോടെ റദ്ദാക്കി. ഈ വിധിയിൽ മുന്നോട്ടു വച്ച തത്വങ്ങളെ അടിസ്ഥാനമാക്കി എഎംയുവിന്റെ ന്യൂനപക്ഷ പദവി നിർണ്ണയിക്കാൻ മൂന്നംഗ ബെഞ്ചിന് വിടുന്നതായും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർ ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടെന്ന നിലപാട് സ്വീകരിച്ചപ്പോൾ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ വിരുദ്ധ നിലപാട് മുന്നോട്ടു വച്ചു.
എഎംയുവിന് ന്യൂനപക്ഷ പദവി നൽകുന്ന 1981ലെ ഭേദഗതി അർദ്ധമനസ്സോടെയുള്ള നടപടിയാണെന്നും സർകലാശാലക്ക് 1951ന് മുമ്പ് ഉണ്ടായിരുന്ന സ്ഥാനം പുനഃസ്ഥാപിക്കണമെന്ന കാര്യവുമായിരുന്നു കോടതിയുടെ പരിഗണനയിൽ വന്ന പ്രധാന വിഷയം. 1920ലെ എഎംയു നിയമം അലിഗഢിൽ ഒരു അധ്യാപന, റെസിഡൻഷ്യൽ മുസ്ലിം സർവകലാശാലയെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, 1951ലെ ഭേദഗതി സർവകലാശാലയിലെ മുസ്ലിം വിദ്യാർത്ഥികൾ മതപഠനം നടത്തണമെന്ന നിർദേശങ്ങൾ റദ്ദാക്കി. സർ സയ്യിദ് അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള പ്രമുഖ മുസ്ലിം സമുദായാംഗങ്ങൾ 1875ൽ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനമാണ് പിന്നീട് സർവകലാശാലയായി മാറിയത്.
"1981ലെ ഭേദഗതി 1951ന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കുന്നില്ല എന്നതാണ് ഞങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 1981ലെ ഭേദഗതി അർദ്ധഹൃദയത്തോടെ പ്രവർത്തിക്കുന്നു," ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
"1981ലെ ഭേദഗതി പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് മനസ്സിലാകും... ശരി, ഞങ്ങൾ യഥാർത്ഥ 192 ലെ നിയമത്തിലേക്ക് മടങ്ങുകയാണ്, ഈ സ്ഥാപനത്തിന് സമ്പൂർണ്ണ ന്യൂനപക്ഷ സ്വഭാവം നൽകുക," ചീഫ് ജസ്റ്റിസ് പറഞ്ഞു.
നേരത്തെ, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 1981ലെ എഎംയു നിയമ ഭേദഗതി അംഗീകരിക്കാൻ വിസമ്മതിക്കുകയും 1967 ലെ എസ് അസീസ് ബാഷ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി അനുസരിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു. എഎംയു കേന്ദ്ര സർവകലാശാലയായതിനാൽ ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കാൻ കഴിയില്ലെന്ന് അന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽകുന്ന 1981ലെ നിയമത്തിലെ വ്യവസ്ഥ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ എഎംയു ഉൾപ്പടെ സുപ്രീം കോടതിയിൽ നൽകിയ അപ്പീലുകൾ തീർപ്പാക്കിയതാണ് ഏഴംഗ ബെഞ്ചിന്റെ വിധി.