
എല്ലാ സ്വകാര്യ സ്വത്തും പൊതുആവശ്യത്തിനായി ഏറ്റെടുക്കാനാവില്ല: സുപ്രീം കോടതി
എല്ലാ സ്വകാര്യ സ്വത്തുക്കളും "സമൂഹത്തിന്റെ പൊതു ഭൗതിക വിഭവം" ആയി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചു. 1978ലെ കോടതി വിധിയാണ് സുപ്രീം കോടതി അസാധുവാക്കിയത്. സുപ്രീം കോടതിയിലെ കേസ് പരിഗണിച്ച ബെഞ്ചിലെ ഏഴുപേർ പൂർണ്ണമായും യോജിച്ചു. വിധിയോട് ഒരാൾ ഭാഗികമായും ഒരാൾ പൂർണ്ണമായും വിയോജിച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് 1978ൽ സ്വകാര്യ സ്വത്തുക്കൾ ജനനന്മയ്ക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) ലെ ഭൗതിക വിഭവങ്ങൾ (മെറ്റീരിയൽ റിസോഴ്‌സ്) എന്ന പദത്തിൽ "സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങൾ ഉൾപ്പെട്ടേക്കാം. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഈ പദത്തിന്റെ പരിധിയിൽ വരില്ല," എന്നായിരുന്നു വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിലെ ഭൂരിപക്ഷം അഭിപ്രായം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ജെ ബി പർദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ്മ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരാണ് വിധിയെ അനുകൂലിച്ചവർ. ജസ്റ്റിസ് ബി വി നാഗരത്ന വിധിയോട് ഭാഗികമായി യോജിച്ചു. ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിപ്പ് രേഖപ്പെടുത്തി.