TMJ
searchnav-menu
post-thumbnail

TMJ Daily

ആലുവ പീഡനക്കേസ്; പ്രതി അസഫാക് ആലത്തിന് വധശിക്ഷ

14 Nov 2023   |   2 min Read
TMJ News Desk

ലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസാഫാക് ആലത്തിന് വധശിക്ഷ വിധിച്ച് എറണാകുളം പോക്‌സോ കോടതി. ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികത്തിലാണ് ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒരു വിധി. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് വധശിക്ഷ. അഞ്ചു വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടാകും വധശിക്ഷ നടപ്പാക്കുക.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

പ്രതി അസഫാക് ആലത്തിനെതിരെ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 എണ്ണത്തിലാണ് ശിക്ഷ വിധിച്ചത്. 3 കുറ്റങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതിനാല്‍ 13 കുറ്റങ്ങളില്‍ മാത്രമാണ് ശിക്ഷ വിധിക്കുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതിയെ ബോധിപ്പിക്കാനായി എന്ന് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. വിധി പ്രസ്താവം കേള്‍ക്കുന്നതിനായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തി.

പ്രായം പരിഗണിച്ചു കൊണ്ട് ശിക്ഷയില്‍ ഇളവു നല്‍കണം, വധശിക്ഷ നല്‍കരുത്. മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണം എന്ന് പ്രതി അസഫാക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കാതിരുന്നാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാവും എന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ വ്യാഴാഴ്ച കോടതിയില്‍ വ്യക്തമാക്കി. ഐപിസി 302-കൊലപാതകക്കുറ്റം, ഐപിസി 376-ബലാത്കാരത്തിലൂടെ ചലനരഹിതയാക്കുക,  ഐപിസി 297-മൃതദേഹത്തോടുള്ള അനാദരം, പോക്‌സോ നിയമം 5(ജെ) ആര്‍.ഡബ്ല്യു.6 -കുട്ടിയുടെ മരണത്തിന് കാരണമായ ലൈംഗികാതിക്രമം എന്നീ പ്രധാന വകുപ്പുകളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.

റെക്കോഡ് വേഗത്തില്‍ അന്വേഷണവും വിധിയും

കൃത്യം നടന്ന് 100-ാം ദിവസത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി കെ സോമന്‍ വ്യക്തമാക്കിയിരുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ കുറ്റങ്ങള്‍, പ്രകൃതി വിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിങ്ങനെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് അസഫാക് ആലം കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് 110-ാം ദിവസം കോടതി പ്രതിക്ക് തൂക്കുകയര്‍ വിധിച്ചിരിക്കുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നാണ് ആദ്യം മുതല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.  99 സാക്ഷികളാണ് കേസില്‍ മൊഴി നല്‍കിയത്. ജൂലൈ 28 ന് വൈകിട്ട് മൂന്നു മണിക്ക് ആലുവയിലെ വീട്ടില്‍ നിന്ന് പ്രതി അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോവുകയും ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോടു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തുവച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തിയ മൃതദേഹം ഉറുമ്പരിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന് 35 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. റെക്കോഡ് വേഗത്തിലാണ് കേസന്വേഷണവും വിചാരണയും നടന്നത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.


#Daily
Leave a comment