
ലോകക്രമം ഭീഷണിയിലെന്ന് അമേരിക്കയും ബ്രിട്ടനും
നിലവിലുള്ള ആഗോള ക്രമം നിരവധി ഭീഷണികള്‍ നേരിടുന്നതായി അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവികള്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ-6 എന്നിവരുടെ മേധാവികളായ ബില്‍ ബേണ്‍സും, റിച്ചാര്‍ഡ് മൂറും സംയുക്തമായി എഴുതിയ ലേഖനത്തിലാണ് ലോകക്രമം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള മുന്നറിയിപ്പ് ഇരുവരും നല്‍കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചൈനയും റഷ്യയുമാണ് പ്രധാന വെല്ലുവിളികള്‍.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഭൗമ-രാഷ്ട്രീയ പ്രവണതകളെ ഗണ്യമായി ത്വരിതപ്പെടുത്തിയ ലോകത്തിന്റെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ വാഷിംഗ്ടണും ലണ്ടനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബില്‍ ബേണ്‍സും റിച്ചാര്‍ഡ് മൂറും ലേഖനത്തിലൂടെ പറയുന്നു. 2022 ഫെബ്രുവരിയില്‍ യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തിലുണ്ടായ കുത്തനെയുള്ള അകല്‍ച്ചയെ തുടര്‍ന്ന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ യുഎസ് അധീശത്വത്തിന്റെ അവസാനവും ബഹുധ്രുവ ലോക ക്രമത്തിലേക്കുള്ള മാറ്റവും പ്രഖ്യാപിച്ചിരുന്നു.
ഉയര്‍ന്ന ജീവിത നിലവാരവും, അവസരങ്ങളും സമൃദ്ധിയും പ്രധാനം ചെയ്യുന്നതിനൊപ്പം താരതമ്യേന സമാധാനവും, സ്ഥിരതയും നിലനിര്‍ത്തുന്ന ഇപ്പോഴത്തെ ലോക ക്രമം ശീതയുദ്ധത്തിനുശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീഷണിയാണ് നേരിടുന്നത്. യുകെ-യും, യുഎസും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ അടിത്തറയില്‍ ഊന്നി ഈ അപകടസാധ്യതയെ നേരിടേണ്ടി വരുമെന്ന് ഇരുവരും പറയുന്നു. റഷ്യ, യൂറോപ്പിലുടനീളം അട്ടിമറി പ്രചാരണം നടത്തുന്നതായും രാജ്യങ്ങള്‍ക്കിടല്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ രൂപകല്‍പ്പന ചെയ്ത നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതായും ബേണ്‍സും, മൂറും ആരോപിക്കുന്നു. എന്നാല്‍ ചൈനയാണ് മുഖ്യ ഭീഷണി. രഹസ്യാന്വേഷണ തലത്തില്‍ 21-ാം നൂറ്റാണ്ടിലെ പ്രധാന ജിയോ-പൊളിറ്റിക്കല്‍ വെല്ലുവിളി ചൈനയുടെ ഉയര്‍ച്ചയാണെന്നാണ് സിഐഎയുടെയും എംഐ-6-ന്റെയും വിലയിരുത്തല്‍. ഈ മുന്‍ഗണന കണക്കിലെടുക്കുന്ന തരത്തില്‍ രണ്ടു ഏജന്‍സികളും അവരുടെ പ്രവര്‍ത്തന രീതി ഇതിനകം പുനഃസംഘടിപ്പിച്ചിട്ടുമുണ്ട്. യുക്രൈനുള്ള പിന്തുണ തുടണമെന്നും ഇരുമേധാവികളും ആവശ്യപ്പെടുന്നു.