.jpg)
അമേരിക്ക 'ബുദ്ധിപരമായി' നീങ്ങണം: ഷി ജിൻപിംഗ്
ചൈനീസ് നേതാവ് ഷി ജിൻപിംഗ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി അവസാനമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ബൈഡനുമായാണ് കൂടിക്കാഴ്ച്ച നടത്തിയതെങ്കിലും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ലക്ഷ്യം വെക്കുന്നതായിരുന്നു ഷിയുടെ പരാമർശങ്ങൾ.
പെറുവിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ നടത്തിയ ചർച്ചയിൽ, സുസ്ഥിരമായ ചൈന-യുഎസ് സഖ്യത്തെക്കുറിച്ച് ഷി മുന്നറിയിപ്പ് നൽകി. ഈ ബന്ധം ഇരുരാഷ്ട്രങ്ങൾക്ക് മാത്രമല്ല, 'മാനവികതയുടെ ഭാവിക്കും വിധിക്കും' നിർണ്ണായകമാണ്, അദ്ദേഹം പറഞ്ഞു.
"ബുദ്ധിപരമായ തീരുമാനം എടുക്കുക," അദ്ദേഹം പറഞ്ഞു. "രണ്ട് പ്രധാന രാജ്യങ്ങൾക്ക് പരസ്പരം നന്നായി പൊരുത്തപ്പെടാനുള്ള ശരിയായ മാർഗം കണ്ടെത്തുന്നത് തുടരുക." ട്രംപിന്റെ പേര് പരാമർശിക്കാതെ, വരാനിരിക്കുന്ന പ്രസിഡന്റിന്റെ സംരക്ഷണ വാദം അമേരിക്ക-ചൈന ബന്ധത്തെ മറ്റൊരു വഴിയിലേക്ക് നയിക്കുമെന്ന ആശങ്ക ഷി സൂചിപ്പിച്ചു.
"ഇരു ജനതകൾക്കും പ്രയോജനത്തിനായി ചൈന-അമേരിക്ക ബന്ധങ്ങളിൽ സുസ്ഥിരതയോടെയുള്ള പരിവർത്തനത്തിനായി ആശയവിനിമയം നിലനിർത്തുന്നതിനും, സഹകരണം വിപുലീകരിക്കുന്നതിനും, അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്നതിനും പുതിയ അമേരിക്കൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണ്", ഒരു വിവർത്തകന്റെ സഹായത്തോടെ ഷി പറഞ്ഞു.
ചൈനയുടെ പരമാധികാരിയായ ഷി, മാധ്യമപ്രവർത്തകർക്ക് മുമ്പാകെ നടത്തിയ ഹ്രസ്വ പരാമർശങ്ങളിൽ നിലപാടുകൾ ശക്തമായ നിലയിൽ അവതരിപ്പിച്ചപ്പോൾ 50 വർഷത്തിലേറെയുള്ള പൊതുപ്രവർത്തനം അവസാനിപ്പിക്കുന്ന ബൈഡൻ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബന്ധത്തെക്കുറിച്ച് വിശാലമായ ചില കാര്യങ്ങളാണ് പറഞ്ഞത്.
"ഞങ്ങൾ എല്ലായ്പ്പോഴും യോജിച്ചിരുന്നില്ല, പക്ഷേ ഞങ്ങളുടെ സംഭാഷണങ്ങൾ എല്ലായ്പ്പോഴും തുറന്നതാണ്" ഞങ്ങൾ ഒരിക്കലും പരസ്പരം വഞ്ചിച്ചിട്ടില്ല," ബൈഡൻ പറഞ്ഞു. "ഈ സംഭാഷണങ്ങൾ തെറ്റായ കണക്കുകൂട്ടലുകൾ തടയുന്നു, മാത്രമല്ല രണ്ട് രാജ്യങ്ങളും തമ്മിലുള്ള മത്സരം സംഘർഷത്തിലേക്ക് നീങ്ങില്ലെന്ന് അവ ഉറപ്പാക്കുന്നു." ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തിനുള്ള പിന്തുണ കൂടുതൽ ശക്തമാക്കുന്നതിൽ നിന്ന് ഉത്തര കൊറിയയെ പിന്തിരിപ്പിക്കണമെന്ന് ബൈഡൻ ഷിയോട് ആവശ്യപ്പെട്ടു.


