
ട്രംപ് താരിഫ്: ചെമ്മീൻ കയറ്റുമതിക്ക് തിരിച്ചടി
നാളെ മുതൽ (ആഗസ്റ്റ് 1) പ്രാബല്യത്തിൽ വരുന്ന 25 ശതമാനം ഇറക്കുമതി തീരുവയും, പിഴയും ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയെ, പ്രത്യേകിച്ചും ചെമ്മീൻ കയറ്റുമതിയെ "സാരമായി" ബാധിക്കുമെന്ന് കരുതപ്പെടുന്നു. കയറ്റുമതി ചെയ്യുന്ന ചെമ്മീൻ കൂടുതലായും സംസ്കരിക്കുന്നത് കേരളത്തിലെ ഫാക്ടറികളിലാണ്.
എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം "വളരെ മോശവും ഞെട്ടിപ്പിക്കുന്നതുമാണ്", കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി ബുധനാഴ്ച പറഞ്ഞു. 10-15 ശതമാനം തീരുവ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ, അദ്ദേഹം കൂട്ടിച്ചേർത്തു.
" ട്രംപിൻ്റെ അസ്ഥിരതയും, ശിക്ഷണ സമീപനവും വ്യക്തമായി വെളിവാക്കുന്നതാണ് ഇത്," ഗുലാത്തി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഈ നീക്കം രാജ്യത്തിൻ്റെ ചെമ്മീൻ കയറ്റുമതിയെ "സാരമായി ബാധിക്കും" എന്നും കുറഞ്ഞ താരിഫ് ഉള്ളതും അമേരിക്കയുമായി ഭൂമിശാസ്ത്രപരമായി അടുത്ത രാജ്യമായ ഇക്വഡോറിന് നേട്ടമുണ്ടാകുമെന്നും ഗുലാത്തി പറഞ്ഞു.
ചെമ്മീൻ കയറ്റുമതിക്ക് പുറമേ, തുണിത്തരങ്ങൾക്കും യുഎസ് ഉയർന്ന താരിഫ് ആഘാതം ഉണ്ടാവും.
"ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിലൂടെ നമുക്ക് ലഭിക്കുന്ന വലിയ നേട്ടം ഉയർന്ന യുഎസ് താരിഫുകൾ വഴി നിർവീര്യമാക്കപ്പെടും," അദ്ദേഹം കൂട്ടിച്ചേർത്തു.
2024-25ൽ ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതി ഏകദേശം 4.88 ബില്യൺ യുഎസ് ഡോളറിലെത്തി. ഇത് മൊത്തം സമുദ്രോത്പന്ന കയറ്റുമതിയുടെ 66 ശതമാനമാണ്. ഇന്ത്യൻ ചെമ്മീനിൻ്റെ മുൻനിര വിപണികൾ അമേരിക്കയും, ചൈനയുമാണ്. കയറ്റുമതി ചെയ്യുന്ന അസംസ്കൃത ചെമ്മീൻ ഇനങ്ങളുടെ പകുതിയോളം അമേരിക്കയിലേക്കാണ്.


