
ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയെ കണ്ട് അമിത് ഷാ
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തിൻ്റെ നടപടികൾ നടക്കുന്നതിനിടെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ പാർലമെന്റിലേക്ക് വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും ഡൽഹിക്ക് വിളിപ്പിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്ന് ഇന്നലെ എംപിമാരെ അറിയിച്ചതിന് പിന്നാലെയാണ് ഷാ മുഖ്യമന്ത്രിയെ കണ്ടത്.
സംസ്ഥാനത്ത് സഭകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ചുള്ള വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് നല്‍കിയ നോട്ടീസുകള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.
അതേ സമയം കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് ബിലാസ്പുർ എൻഐഎ കോടതി നിർദേശിച്ചു. ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യഹർജി പരിഗണിക്കുകയുള്ളൂ എന്നും വ്യക്തമാക്കി.


