
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ. കേസ് എൻഐഎ കോടതിക്ക് തള്ളിയ സെഷൻസ് കോടതി നടപടി തെറ്റാണെന്നും ജാമ്യാപേക്ഷ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നും കേരള എംപിമാരോട് അദ്ദേഹം പറഞ്ഞു. കോടതിയിൽ നിന്നും രണ്ട് ദിവസ്സത്തിനകം ജാമ്യം ലഭിക്കുമെന്നും ഷാ കൂട്ടിചേർത്തു.
കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള എല്ലാ നടപടികളും ഛത്തീസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്രസർക്കാരിൻ്റെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിക്കൊപ്പമുള്ള ചർച്ചയ്ക്ക് ശേഷം എൻകെ പ്രേമചന്ദ്രൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. എൻഐഎ കോടതിയിൽ നിന്ന് കേസ് വിടുതൽ നൽകേണ്ട പെറ്റീഷൻ സംസ്ഥാന സർക്കാർ നൽകും.
കോൺവെൻ്റിൽ ജോലിക്കെത്തിയവരെ കൂട്ടിക്കൊണ്ടുവരാൻ റെയിൽവെ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി കന്യാസ്ത്രീകൾ സെൻട്രൽ ജയിലിൽ കഴിയുകയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.


