TMJ
searchnav-menu
post-thumbnail

TMJ Daily

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാര്‍ഥി ചികിത്സയില്‍

28 Sep 2024   |   1 min Read
TMJ News Desk

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പ് കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കളും ആരോഗ്യ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്ത് പേര്‍ രോഗമുക്തി നേടി. ആദ്യംതന്നെ കൃത്യമായി രോഗനിര്‍ണയം നടത്തിയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കിയുമാണ് ഇത്രയുംപേരെ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു 

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെട്ട് അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

കേരളത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ അമീബിക്  മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സംശയിക്കുന്ന കേസുകള്‍ മുന്‍കാലങ്ങളിലില്ലാത്തവിധം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേരളത്തിലൊട്ടാകെ  മൂന്ന് മാസത്തിനുള്ളില്‍ ഈ രോഗം ബാധിച്ച് നാല് മരണങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവും മരിച്ചിരുന്നു. മൂന്ന്  മാസത്തിനിടെയാണ് ഈ നാല് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


#Daily
Leave a comment