
ഇരുപത്തിയഞ്ച് കടുവകളെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു
രാജസ്ഥാനിലെ രണ്‍തംബോര്‍ കടുവാ സങ്കേതത്തില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ ഇരുപത്തിയഞ്ചോളം കടുവകളെ കാണാതായി. കടുവകളെ കാണാതായ കേസ് അന്വേഷിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ (സിഡബ്ല്യുഡബ്ല്യു) പവന്‍ കുമാര്‍ ഉപാധ്യായ മൂന്നംഗ സമിതിയെ രൂപീകരിച്ചു.
കാണാതായ കടുവകളെ സംബന്ധിച്ച് ആവർത്തിച്ചുള്ള അന്വേഷണങ്ങൾ ഉണ്ടായിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പവൻ കുമാർ ഉപാധ്യായ പറഞ്ഞു.
400 ചതുരശ്ര കിലോമീറ്റർ നീണ്ട് കിടക്കുന്ന രണ്‍തംബോര്‍ കടുവാ സങ്കേതത്തില്‍ 2023 ൽ 88 കടുവകളാണുണ്ടായിരുന്നത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 2024 ൽ നാലും 2023 ൽ മൂന്നും കടുവകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.
ആട്ടിടയന്റെ മരണത്തിന് കാരണമായി എന്ന് ആരോപിച്ച് ഗ്രാമവാസികൾ ഒരു കടുവയെ കൊന്ന സംഭവത്തിൽ വനംവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്.
കാണാതായ കടുവകളെ പറ്റി അന്വേഷിക്കാൻ വന്യജീവി സംരക്ഷണ വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാർക്ക് ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നടപടിക്ക് സമിതി ശുപാർശ ചെയ്യും. ഈ വർഷം മെയ് 17 നും സെപ്റ്റംബർ 30 നും ഇടയിൽ കാണാതായ 14 കടുവകളെ കണ്ടെത്തുന്നതിലാണ് ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2024 ഒക്ടോബർ 14-ലെ റിപ്പോർട്ട് പ്രകാരം 11 കടുവകളെ ഒരു വർഷത്തിലേറെയായി കണ്ടെത്താനായിട്ടില്ല എന്നാൽ 14 കടുവകൾ ഏത് മേഖലയിൽ ഉണ്ടെന്നുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ പറഞ്ഞു.