
കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല
കർണാടകയിലെ ഹുബ്ബള്ളിയിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ 19 വയസ്സുള്ള ഗർഭിണിയായ മാന്യ പാട്ടീലിനെ അച്ഛനും സഹോദരനും ബന്ധുക്കളും ചേർന്ന് വീടുകയറി വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ മാന്യയുടെ പിതാവ് പ്രകാശ് ഗൗഡ പാട്ടീൽ, സഹോദരൻ അരുൺ, ബന്ധു വീരണ്ണ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹുബ്ബള്ളി വീരാപൂർ ഗ്രാമത്തിലെ ലിംഗായത്ത് സമുദായത്തിൽപ്പെട്ട മാന്യയും ദളിത് വിഭാഗക്കാരനായ വിവേകാനന്ദയും കഴിഞ്ഞ മേയ് മാസത്തിലാണ് വിവാഹിതരായത്. ബിരുദ വിദ്യാർഥികളായ ഇരുവരും കുടുംബത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഹുബ്ബള്ളിയിൽ നിന്ന് ഹാവേരിയിലേക്ക് താമസം മാറ്റിയിരുന്നു. ഗർഭിണിയായതിനെ തുടർന്ന്, കഴിഞ്ഞ മാസം ഒൻപതിനാണ് മാന്യ ഭർത്താവിനൊപ്പം ജന്മനാടായ ഹുബ്ബള്ളിയിലേക്ക് തിരിച്ചെത്തിയത്.
ഇതറിഞ്ഞ മാന്യയുടെ കുടുംബാംഗങ്ങൾ വിവേകാനന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും, തുടർന്ന് പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി അനുരഞ്ജന ചർച്ചകൾ നടത്തിയതായും കന്നട മാധ്യമങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ചർച്ചകൾക്ക് പിന്നാലെ ഇന്നലെ വൈകീട്ട് മാന്യയുടെ അച്ഛൻ പ്രകാശ് ഗൗഡ പാട്ടീലും സഹോദരൻ അരുൺ അടക്കമുള്ള സംഘം വിവേകാനന്ദയുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ വിവേകാനന്ദയുടെ അച്ഛനും അമ്മയും ബന്ധുവും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർക്കെല്ലാം വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ മാന്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മാന്യ ആറുമാസം ഗർഭിണിയായിരുന്നു എന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു.


