TMJ
searchnav-menu
post-thumbnail

TMJ Daily

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

11 Jan 2025   |   1 min Read
TMJ News Desk

2023-ല്‍ ലണ്ടനില്‍ വച്ച് വി ഡി സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. പൂനെയിലെ എംപി/എംഎല്‍എ കോടതി ജഡ്ജിയായ അമോല്‍ ഷിന്‍ഡെയാണ് രാഹുല്‍ ഗാന്ധിക്ക് 25,000 രൂപയുടെ ജാമ്യം അനുവദിച്ചത്. റായ്ബറേലിയില്‍ നിന്നുള്ള എംപിയായ രാഹുല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദത്തില്‍ പങ്കെടുത്തു.

സവര്‍ക്കെതിരെ രാഹുല്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് പറഞ്ഞ് സവര്‍ക്കറുടെ ബന്ധുവായ സത്യാകി സവര്‍ക്കറാണ് കേസ് നല്‍കിയത്.

ഈ കേസ് നേരത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് വാദം കേട്ടിരുന്നത്. എന്നാല്‍ സെപ്തംബറില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

ഭാവിയിലെ വാദങ്ങളില്‍ രാഹുല്‍ ഹാജരാകുന്നതില്‍ നിന്നും കോടതി ഒഴിവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് മോഹന്‍ ജോഷിയാണ് രാഹുലിന് ജാമ്യം നിന്നത്. അടുത്ത വാദം ജനുവരി 18-ന് കേള്‍ക്കും.

ഐപിസി സെക്ഷന്‍ 500 പ്രകാരം രാഹുലിന് കടുത്ത ശിക്ഷ നല്‍കണമെന്ന് സത്യകി ആവശ്യപ്പെട്ടു. മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ പിഴ അല്ലെങ്കില്‍ രണ്ടും കൂടി എന്നതാണ് ഈ വകുപ്പ് പ്രകാരമുള്ള ശിക്ഷ. ഇത് കൂടാതെ, കോണ്‍ഗ്രസ് നേതാവില്‍ നിന്നും നഷ്ടപരിഹാരവും സത്യകി ആവശ്യപ്പെടുന്നു.

2023 മാര്‍ച്ചില്‍ രാഹുലിനെ സൂറത്തിലെ ഒരു കോടതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ പ്രസ്താവന നടത്തിയ കേസില്‍ ശിക്ഷിച്ചിരുന്നു. രണ്ട് വര്‍ഷം തടവ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ എംപി സ്ഥാനം നഷ്ടമായി. 2019 ലോകസഭ തിരഞ്ഞെടുപ്പ് സമയത്താണ് രാഹുല്‍ മോദിക്ക് എതിരായ പ്രസ്താവന നടത്തിയത്. ഏപ്രിലില്‍ സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് ലോകസഭ അംഗത്വം പുനസ്ഥാപിച്ചു.




#Daily
Leave a comment