TMJ
searchnav-menu
post-thumbnail

TMJ Daily

സിഖ് വിരുദ്ധ കലാപം: മുന്‍ കോണ്‍ഗ്രസ് എം പി സജ്ജന്‍ കുമാറിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

18 Feb 2025   |   1 min Read
TMJ News Desk

1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ മുന്‍ കോണ്‍ഗ്രസ് എം പി സജ്ജന്‍ കുമാറിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ സരസ്വതി വിഹാര്‍ മേഖലയില്‍ ഒരു പിതാവിനേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

1984 നവംബര്‍ 1ന് ജസ്‌വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍ കുമാറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

നിര്‍ഭയ കേസിലും മറ്റുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വധശിക്ഷ നല്‍കണമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനിഷ് റാവത്ത് ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച വാദം ഫെബ്രുവരി 21ന് കോടതി കേള്‍ക്കും. കൊല്ലപ്പെട്ടവരുടെ അഭിഭാഷകരോടും പ്രതിയുടെ അഭിഭാഷകരോടും ഇതേക്കുറിച്ചുള്ള അഭിപ്രായം എഴുതി നല്‍കാനും കോടതി പറഞ്ഞു.

കലാപ ഇരകള്‍ക്കുവേണ്ടി അഭിപ്രായം സമര്‍പ്പിക്കുന്നത് മുതിര്‍ന്ന അഭിഭാഷകനായ എച്ച് എസ് ഫൂല്‍ക്ക ആണ്. അതേസമയം, അഭിഭാഷകരുടെ സമരം കാരണം പ്രതിയുടെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. തന്റെ അഭിപ്രായം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്.

ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് മനീഷ് റാവത്ത് പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെ ഒരു സമുദായത്തില്‍പ്പെട്ട ആളുകളെ ലക്ഷ്യമിട്ടുവെന്ന് റാവത്ത് പറഞ്ഞു.

ഡല്‍ഹി കന്റോണ്‍മെന്റില്‍ നടന്ന മറ്റൊരു കലാപ കേസില്‍ സജ്ജന്‍ കുമാര്‍ ശിക്ഷ അനുഭവിക്കുകയാണ്.



#Daily
Leave a comment