TMJ
searchnav-menu
post-thumbnail

TMJ Daily

മെല്‍ബണില്‍ യുദ്ധവിരുദ്ധ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി

11 Sep 2024   |   2 min Read
TMJ News Desk

ബുധനാഴ്ച ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണിലെ ഡിഫന്‍സ് പ്രദര്‍ശന വേദിക്കടുത്ത് യുദ്ധവിരുദ്ധ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. യുദ്ധവിരുദ്ധ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സ്പോഞ്ച് ഗ്രനേഡുകളും ഫ്‌ലാഷ്-ബാംഗ് ഉപകരണങ്ങളും സ്പ്രേകളും ഉപയോഗിച്ചു. പ്രതിഷേധക്കാരായ 39 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ പൊലീസുകാരെ കല്ലുകള്‍, കുതിര ചാണകം, ദ്രാവകം നിറച്ച കുപ്പികള്‍ എന്നിവ എറിഞ്ഞു. എക്‌സപോയില്‍ പങ്കെടുക്കാനെത്തിയ ചിലരെ പ്രതിഷേധക്കാര്‍ ആക്രമിച്ചതായും വിക്ടോറിയ സ്റ്റേറ്റ് പൊലീസ് വക്താവ് പ്രസ്താവനയില്‍ ആരോപിച്ചു. രണ്ട് ഡസന്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസിനെ ആക്രമിക്കുക, ജോലി തടസ്സപ്പെടുത്തുക, തീയിടുക, റോഡുകള്‍ തടയുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 39 പേരെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ പൊലീസ് ചീഫ് കമ്മീഷണര്‍ ഷെയ്ന്‍ പാറ്റണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ തെരുവില്‍ തീ കത്തിച്ചു, ഗതാഗതവും തടസ്സപ്പെടുത്തി, നിരവധി പൊലീസ് കുതിരകള്‍ക്ക് നേരെ ഏറുണ്ടായെങ്കിലും ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചില പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ തുപ്പുകയും മറ്റ് ഉദ്യോഗസ്ഥരെ പ്രകോപിക്കുന്നതിനായി ദ്രാവകം തളിക്കുകയും ചെയ്തു. അവയില്‍ ചിലത് ആസിഡാണെന്ന് തിരിച്ചറിഞ്ഞതായും ഷെയ്ന്‍ പാറ്റണ്‍ ആരോപിച്ചു.''ഇന്ന് ഞങ്ങളുമായി ഏറ്റുമുട്ടിയവരില്‍ കണ്ടത് ഇത്തരത്തിലുള്ള അസ്വസ്ഥജനകമായ പെരുമാറ്റമാണ്,'' അദ്ദേഹം പറഞ്ഞു.'പ്രതിഷേധിക്കണമെങ്കില്‍ സമാധാനപരമായി ചെയ്യുക. ക്രിമിനല്‍ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ല.'

പ്രക്ഷോഭകരില്‍ പലരും ഉച്ചഭാഷിണികളിലൂടെ പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പലസ്തീന്‍ പതാകകള്‍ വീശുകയും ചെയ്തു. മറ്റുള്ളവര്‍  മറ്റ് സംഘര്‍ഷങ്ങളെയും കാരണങ്ങളെയും പ്രതിനിധീകരിക്കുന്ന അടയാളങ്ങളും പതാകകളും വഹിച്ചിരുന്നു. പ്രതിഷേധക്കാര്‍ മാലിന്യ നിക്ഷേപ ബക്കറ്റുകള്‍ പൊലീസ് ലൈനുകളിലേക്ക് തള്ളിയിട്ടു. ഒരു പ്രതിഷേധക്കാരന്‍ ട്രാഫിക് ലൈറ്റില്‍ നിര്‍ത്തിയ ട്രക്കിന് മുകളില്‍ കയറുകയും ചെയ്തു.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് 2000-ല്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം മെല്‍ബണില്‍ നടക്കുന്ന ഏറ്റവും വലിയ പൊലീസ് ഓപ്പറേഷനാണിതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.31 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം ഓര്‍ഗനൈസേഷനുകള്‍ വെള്ളിയാഴ്ച വരെ നടക്കുന്ന ഡിഫന്‍സ് എക്‌സപോയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഡിഫന്‍സ്  എക്സ്പോയാണെന്ന് സംഘാടകര്‍ പറഞ്ഞു. എക്‌സ്പോയില്‍ പങ്കെടുത്ത ചിലരുടെ മേല്‍ പ്രതിഷേധക്കാര്‍ ചുവന്ന ദ്രാവകം ഒഴിച്ചതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ സമാധാനപരമായ രീതിയിലാണ് അത് ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. 'പോലീസിന് നേരെ കല്ലും ചാണകവും എറിയുന്നതിലൂടെ നിങ്ങള്‍ യുദ്ധ ഉപകരണങ്ങളെ എതിര്‍ക്കുന്നുവെന്ന് പറയുന്നില്ല. പൊലീസിന് ചെയ്യാന്‍ ഒരു ജോലിയുണ്ട്, ഞങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥരെ എല്ലായ്പ്പോഴും ബഹുമാനിക്കണമെന്നും അല്‍ബനീസ് പറഞ്ഞു.




#Daily
Leave a comment