TMJ
searchnav-menu
post-thumbnail

TMJ Daily

ലൈം​ഗികാതിക്രമ കേസിൽ സിദ്ധിഖിന് മുൻകൂർ ജാമ്യം; നടി പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷമെന്ന് വാദം 

19 Nov 2024   |   1 min Read
TMJ News Desk

ലൈം​ഗികാതിക്രമ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് മുൻകൂ‍ർ ജാമ്യം. അതിജീവിതയായ നടി എട്ട് വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കണമെന്നും പാസ്പോ‍ർട്ട് കോടതിയിൽ ഹാജരക്കണമെന്നും ജസ്റ്റിസുമാരായ ബേല ത്രിവേ​ദി, സതീഷ് ചന്ദ്ര ശ‍ർമ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നി‌‍ർദ്ദേശിച്ചു. അന്വേഷണ സംഘത്തിന് തിരിച്ചടിയാവുന്ന തീരുമാനമാണ് സുപ്രീം കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. സിദ്ദിഖിന് ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്ന് സംസ്ഥാന സ‍ർക്കാ‍ർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.  ഈ വാദം തള്ളിയാണ് കോടതിയുടെ തീരുമാനം.

2016ൽ നടന്ന സംഭവമാണെന്ന് കേസിൽ പരാതിക്കാരി ഉന്നയിച്ചിരുന്നു. എന്നാൽ ഫേസ്ബുക്കിൽ 2018ൽ ഇതേ വിഷയം ഉന്നയിച്ച് പരാതിക്കാരി പോസ്റ്റിട്ടിട്ടുണ്ട്. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിനെ സമീപിക്കാനും പരാതി നൽകാനും യുവതിയ്ക്ക് എട്ട് വർ‍ഷം വേണ്ടി വന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കേസിൽ നേരത്തെ സുപ്രീംകോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നുമായിരുന്നു സംസ്ഥാന സ‌‍ർക്കാരിന്റെ വാദം. അതിജീവിതയുമായി ആശയവിനിമയം നടത്തിയ സമൂഹമാധ്യമ അക്കൗണ്ടുകളും സിദ്ദിഖ് ഡിലീറ്റ് ചെയ്തിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന ഫോണുകളും കമ്പ്യൂട്ടറും ഉപേക്ഷിക്കുകയും ചെയ്തതായി സ‍ർക്കാർ ചൂണ്ടിക്കാട്ടി. പരാതി നൽകാനുണ്ടായ കാലത്താമസത്തെക്കുറിച്ച് കോടതി ചോദിച്ചിരുന്നു. പരാതിക്കാരിയുടെ പ്രായവും സിദ്ദിഖിന്റെ ആ കാലത്തെ സിനിമയിലെ സ്ഥാനവും പരിഗണിച്ചാണ് പരാതി നൽകാൻ വൈകിയതെന്ന് സ‍ർക്കാർ വിശദീകരണം നൽകി.



#Daily
Leave a comment