
അൻവർ പുതിയ പാർട്ടി രൂപീകരിക്കുന്നു
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് യുവാക്കളെ ചേർത്ത് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. തിരഞ്ഞെടുപ്പുകളിൽ മല്‍സരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി ആവശ്യമാണ്. സംസ്ഥാനത്തെ ഭരണം കുത്തഴിഞ്ഞ നിലയിലാണ്. അത് മാറ്റാനായി പുതിയ പാർട്ടി രൂപീകരണം ആവശ്യമാണെന്നും അൻവർ പറഞ്ഞു. സിപിഎമ്മുമായി രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കെയാണ് പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർന്റെ രംഗപ്രവേശനം. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ലക്ഷ്യം വെക്കുന്നത്. തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദളിത്, പിന്നോക്ക വിഭാഗങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മതേതരത്തിൽ ഊന്നുന്ന പാർട്ടിയാണ് രൂപീകരിക്കുക. യുവാക്കൾ അടക്കമുള്ളവരെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ഒരാൾ പാർട്ടി വിട്ടാൽ അവിടെ വർഗീയത ഉണ്ടാകുന്നത് സി പി എം ആണ്. ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, ഒരു മുസ്ലീം പാർട്ടി വിട്ടാൽ ജമാഅത്തെ ഇസ്ലാമി, ക്രിസംഘി തുടങ്ങി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് സി പി എം ആണെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രി ദി ഹിന്ദു ദിനപത്രത്തിൽ നടത്തിയ അഭിമുഖത്തെ അൻവർ രൂക്ഷവിമർശനം നടത്തി. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തുകയാണെന്ന് അൻവർ ആരോപിച്ചു. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.
അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ്ടത് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത് എന്നും അൻവർ ആരോപിച്ചു. അഭിമുഖം പുറത്തു വന്ന് 32 മണിക്കൂർ കഴിഞ്ഞ് അത് വിവാദമായതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ പറഞ്ഞു. കരിപ്പൂർ എന്ന വാക്കും കോഴിക്കോട് വിമാനത്താവളം എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. സ്വർണക്കള്ളക്കടത്തിൽ ധൈര്യമുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടേയെന്നും അന്‍വര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
അതേസമയം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധം തീർക്കുകയാണ് സിപിഎം മന്ത്രിമാര്‍. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കെതിരെ ആക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു. എന്നാൽ ഇതുവരെ പി ആർ ഏജൻസി വിശദീകരണം നൽകിയിട്ടില്ല.